ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലായിരുന്ന ബിആർഎസ് നേതാവ് കെ കവിതയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഏപ്രിൽ 9 വരെയാണ് കസ്റ്റഡിയിൽ വിട്ടത്. 14 ദിവസമാണ് കസ്റ്റഡി കാലാവധി. ഇഡിയുടെ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടർന്നാണ് കവിതയെ ഇന്ന് കോടതിയിൽ ഹാജരാക്കിയത്.
കവിതയെ ഇനി ചോദ്യം ചെയ്യേണ്ടതില്ലെന്ന് ഇഡി കോടതിയെ അറിയിച്ചു. മകന്റെ പരീക്ഷയാണെന്ന് ചൂണ്ടിക്കാട്ടി കവിത ഇടക്കാല ജാമ്യം തേടിയിരുന്നു. എന്നാൽ, കവിത ഏറെ സ്വാധീനമുള്ള വ്യക്തിയാണെന്നും ജാമ്യം അനുവധിച്ചാൽ, സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ടെന്നും ഇഡി കോടതിയിൽ വാദിച്ചു. അതിനാൽ കവിതയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യണമെന്നും ഇഡി കോടതിയിൽ ആവശ്യപ്പെട്ടു.
മാർച്ച് 15 ന് ഹൈദരാബാദിൽ വെച്ച് ഇഡി അറസ്റ്റ് ചെയ്ത കവിതയെ പിന്നീട് ഡൽഹിയിലേക്ക് കൊണ്ട് വന്നിരുന്നു. ഒരു ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷം അവരുടെ വസതിയിൽ നടത്തിയ റെയ്ഡിന് ശേഷമായിരുന്നു അറസ്റ്റ്. തുടർന്ന് മാർച്ച് 16 ന് ഡൽഹി റൂസ് അവന്യൂ കോടതി കവിതയെ മാർച്ച് 23 വരെ കസ്റ്റഡിയിൽ വിട്ടു.
അതേസമയം, അറസ്റ്റിലായിട്ടും മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കാൻ തയ്യാറാവാത്ത
അരവിന്ദ് കെജ്രിവാളിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാണ്. കെജ്രിവാൾ രാജി വയ്ക്കണമെന്ന് ആവശ്യപ്പൈട്ട് ബിജെപി പ്രതിഷേധ പ്രകടനം നടത്തി. ഇഡി കസ്റ്റഡിയിൽ കിടന്ന് കെജ്രിവാൾ നാടകം കളിക്കുകയാണെന്ന് ബിജെപി നേതാവ് മഞ്ജീന്ദർ സിംഗ് പറഞ്ഞു. ജയിലിൽ കിടന്ന് ഗുണ്ടാസംഘങ്ങൾ പ്രവർത്തിക്കുന്നതുപോലെ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവർത്തിപ്പിക്കാനാണ് കെജ്രിവാൾ ശ്രമിക്കുന്നത്. അദ്ദേഹത്തെ പോലെ ഒരാൾ മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post