ഭോപ്പാൽ : ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ഇന്ത്യ മുഴുവൻ ഇപ്പോൾ രാഷ്ട്രീയ ചർച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്. വ്യത്യസ്ത രാഷ്ട്രീയ നിലപാടുകൾ പലപ്പോഴും വഴക്കുകളിലേക്കും ബന്ധങ്ങളിലെ വിള്ളലുകളിലേക്കും പോലും നയിക്കാറുണ്ട്. അത്തരത്തിൽ ഇപ്പോൾ മധ്യപ്രദേശിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു വാർത്തയാണ് പുറത്തുവരുന്നത്. മധ്യപ്രദേശിലെ ബാലാഘട്ട് മണ്ഡലത്തിലെ ബഹുജൻ സമാജ് പാർട്ടി സ്ഥാനാർത്ഥി കങ്കർ മുഞ്ചാരെ രാഷ്ട്രീയ അഭിപ്രായ വ്യത്യാസത്തിന്റെ പേരിൽ വീട് വിട്ടിറങ്ങിയിരിക്കുകയാണ്.
കോൺഗ്രസുകാരിയായ ഭാര്യയോടൊപ്പം കഴിയാൻ വയ്യ എന്നാണ് ബിഎസ്പി സ്ഥാനാർത്ഥി വ്യക്തമാക്കുന്നത്. കങ്കർ മുഞ്ചാരെയുടെ ഭാര്യ അനുഭ മുഞ്ചാരെ മധ്യപ്രദേശ് നിയമസഭയിലെ കോൺഗ്രസ് എംഎൽഎ ആണ്. വീട്ടിൽ നിന്നും ഇറങ്ങിയശേഷം ബാലാഘട്ടിലെ അണക്കെട്ടിനു സമീപം ഒരു കുടിൽ കെട്ടിയാണ് ബിഎസ്പി സ്ഥാനാർത്ഥി ഇപ്പോൾ കഴിയുന്നത്.
വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളിൽ വിശ്വസിക്കുന്നവർ തിരഞ്ഞെടുപ്പ് കാലത്ത് ഒന്നിച്ചു കഴിയുന്നത് കഠിനമായ കാര്യമാണെന്നാണ് കങ്കർ മുഞ്ചാരെ അഭിപ്രായപ്പെടുന്നത്. ഭാര്യയോട് തനിക്ക് സ്നേഹവും ബഹുമാനവും ഉണ്ടെങ്കിലും ഭാര്യ വിശ്വസിക്കുന്ന കോൺഗ്രസ് പ്രത്യയശാസ്ത്രത്തോട് ചേർന്നു പോകാൻ ആവില്ല എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഇനി തിരഞ്ഞെടുപ്പ് കഴിഞ്ഞശേഷം മാത്രമേ വീട്ടിലേക്ക് മടങ്ങൂ എന്നാണ് ബിഎസ്പി സ്ഥാനാർഥി തീരുമാനിച്ചിരിക്കുന്നത്.
Discussion about this post