തിരുവനന്തപുരം: ഇക്കുറിയും തൃശ്ശൂരിലെ കോൺഗ്രസുകാർ കലുവാരിയെന്ന് അഡ്വ. എ ജയശങ്കർ. കോൺഗ്രസ് മുരളീധരനോട് ചെയ്ത ചതിയ്ക്ക് വയനാടോ പാലക്കാട് അദ്ദേഹത്തിന് സീറ്റ് നൽകണം എന്നും ജയശങ്കർ ആവശ്യപ്പെട്ടു. മുരളീധരനെ അനുനയിപ്പിക്കാനുള്ള നേതൃത്വത്തിന്റെ ശ്രമങ്ങൾക്കിടെ ഫേസ്ബുക്കിലൂടെയായിരുന്നു ജയശങ്കറിന്റെ പ്രതികരണം.
2019ൽ പി ജയരാജനെ തോല്പിക്കാൻ വട്ടിയൂർക്കാവിൽ നിന്ന് വടകരയ്ക്ക് പോയ ആളാണ് കെ മുരളീധരനെന്ന് ജയശങ്കർ പറഞ്ഞു. പാർലമെന്റംഗം ആയിരിക്കുമ്പോൾ നേമത്ത് ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കാൻ പോയതും മുരളി തന്നെയായിരുന്നു. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വടകരയിൽ മത്സരിച്ചിരുന്നുവെങ്കിൽ മുരളി വടക്കൻ പാട്ടു പാടി ജയിക്കുമായിരുന്നു. കെ സി വേണുഗോപാലിന് ആലപ്പുഴയിൽ മത്സരിക്കാൻ വേണ്ടി ഷാഫിക്കു വടകര കൊടുത്ത് മുരളീധരനെ തൃശൂർക്കു വിട്ടു. പത്മജ ബിജെപിയിൽ ചേർന്നത് നിമിത്തമായി എന്ന് മാത്രമെന്നും ജയശങ്കർ പറഞ്ഞു.
ഒടുവിൽ പത്മജയുടെ പ്രവചനം ഫലിച്ചു. മുമ്പ് കരുണാകരനെയും മുരളിയെയും പത്മജയെയും കാലുവാരി കഴിവ് തെളിയിച്ച തൃശൂരെ കോൺഗ്രസുകാർ പഴയ പരിപാടി ആവർത്തിച്ചു. മുരളി മൂന്നാം സ്ഥാനത്തായി. തിരഞ്ഞെടുപ്പ് രാഷ്ട്രീയം ഉപേക്ഷിച്ച് വനവാസത്തിന് പോകേണ്ട ആളല്ല കെ മുരളീധരൻ. രാഹുൽ ഗാന്ധി ഒഴിയുന്ന പക്ഷം മുരളിക്ക് വയനാട് സീറ്റ് കൊടുക്കണം. അല്ലെങ്കിൽ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ മത്സരിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post