തൃശ്ശൂർ: ചാണകമെന്ന് പരിഹസിച്ചവരോട് അതേ നാണയത്തിൽ തിരിച്ചടിച്ച് ബിജെപി എംപി സുരേഷ് ഗോപി. ഇനി പാർലമെന്റിൽ കുറച്ചുകാലം അവർ ചാണകത്തെ സഹിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. തൃശ്ശൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിജയിച്ചാൽ കൊച്ചി മെട്രോ തൃശ്ശൂരിലേക്ക് നീട്ടുമെന്ന് പറഞ്ഞിരുന്നു. ഇതിനായുള്ള ശ്രമം തുടരും. കഴിഞ്ഞ കുറേ വർഷങ്ങളായി ഇതുമായി ബന്ധപ്പെട്ട് ലോക്‌നാഥ് ബെഹ്‌റയുമായി ചർച്ചകൾ നടന്നുവരികയാണ്. അതിന് മുൻപ് ഹനീഷുമായും സംസാരിച്ചിരുന്നു. അതുകൊണ്ടായിരുന്നു അംബാസിഡർ സ്ഥാനത്തേക്ക് തന്റെ പേര് ഉയർന്നുവന്നത്. എന്നാൽ അന്ന് ചിലർ പരിഹസിച്ചു. ചാണകമാകുമെന്ന് പറഞ്ഞു. ഇനി കുറച്ചുകാലം പാർലമെന്റിൽ അവർ ചാണകത്തെ സഹിക്കട്ടെയെന്നും അദ്ദേഹം മറുപടി നൽകി.
ഇന്നലെ തൃശ്ശൂർ ജില്ലാ കളക്ടറെ കണ്ടിരുന്നു. പൂരം നടത്തിപ്പിൽ മാറ്റങ്ങൾ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് സംസാരിച്ചിരുന്നു. വിജയിച്ചാൽ തന്റെ പ്രവർത്തനം തൃശ്ശൂർ മണ്ഡലത്തിൽ മാത്രമായി ഒതുക്കില്ലെന്ന് നേരത്തെ പറഞ്ഞിരുന്നു. കേരളത്തിനും തമിഴ്‌നാടിനും വേണ്ടി എംപിയായി പ്രവർത്തിക്കും. സിപിഎമ്മുകാരും കോൺഗ്രസുകാരും തനിക്ക് വോട്ട് ചെയ്തിട്ടുണ്ട്. സിപിഐക്കാരും എസ്ഡിപിഐക്കാരും വോട്ട് ചെയ്തിട്ടുണ്ട്. യഥാർത്ഥ മതേതരവാദികളുടെ വോട്ടാണ് തന്നെ ജയിപ്പിച്ചത് എന്നും സുരേഷ് ഗോപി വ്യക്തമാക്കി.
അതേസമയം ഇന്ന് അദ്ദേഹം ഡൽഹിയിലേക്ക് തിരിക്കും. സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾക്കും സത്യപ്രതിജ്ഞ ചടങ്ങ് ഉൾപ്പെടെയുള്ള പരിപാടികളിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം ഡൽഹിയിലേക്ക് പോകുന്നത്.
Discussion about this post