ആന്റിഗ്വ: ട്വന്റി 20 ലോകകപ്പിലെ നിർണായക സൂപ്പർ 8 പോരാട്ടത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് മികച്ച സ്കോർ. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറുകൾ പൂർത്തിയാക്കുമ്പോൾ 5 വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്തു. 27 പന്തിൽ 50 റൺസെടുത്ത ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്കോറർ.
ഫോമിലേക്ക് തിരികെ എത്തുന്നതിന്റെ സൂചനകൾ പ്രകടമാക്കിയ വിരാട് കോഹ്ലി 28 പന്തിൽ 37 റൺസെടുത്ത് പുറത്തായി. ഋഷഭ് പന്ത് 36 റൺസും ശിവം ദുബെ 34 റൺസും ക്യാപ്ടൻ രോഹിത് ശർമ്മ 23 റൺസുമെടുത്തു.
ഇന്നിംഗ്സിന്റെ ആദ്യ ഘട്ടത്തിലും മദ്ധ്യ ഘട്ടത്തിലും ഒരു പരിധി വരെ ഇന്ത്യയെ സമ്മർദ്ദത്തിലാക്കാൻ ബംഗ്ലാദേശ് ബൗളർമാർക്ക് സാധിച്ചിരുന്നു. എന്നാൽ അവസാന ഓവറുകളിൽ പതിവ് പോലെ പാണ്ഡ്യ തകർത്താടിയപ്പോൾ ബംഗ്ലാ ബൗളർമാരും ഫീൽഡർമാരും വിരണ്ടു. 4 ബൗണ്ടറികളും 3 സിക്സറുകളും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്സ്.
ബംഗ്ലാദേശിന് വേണ്ടി തൻസീം ഹസൻ സാക്കിബ്, റിഷാദ് ഹുസൈൻ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. 4 ഓവറിൽ 48 റൺസ് വഴങ്ങിയ മുസ്താഫിസുർ റഹ്മാന് വിക്കറ്റില്ല.
Discussion about this post