തിരുവനന്തപുരം: കുപ്രചാരണങ്ങൾക്കിടിയെ യോഗയുടെ ഗുണങ്ങൾ പങ്കുവച്ച് അഡ്വ. എംആർ അഭിലാഷ്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. യോഗയ്ക്കെതിരെ ഇത്രയും പ്രചാരണങ്ങൾ നടക്കുമ്പോൾ മിണ്ടാതിരിയ്ക്കുന്നത് അനീതിയാകുമെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹത്തിന്റെ കുറിപ്പ്.
യോഗ അപകടകരമോ എന്ന തലക്കെട്ടോട് കൂടിയാണ് അഭിലാഷിന്റെ കുറിപ്പ്. കാൽനൂറ്റാണ്ടിൽ അധികമായി യോഗ അഭ്യസിച്ചുവരുന്ന വ്യക്തിയാണ് താനെന്ന് അദ്ദേഹം പറയുന്നു. യോഗ മാനസികവും ശാരീരികവുമായ ഊർജ്ജം നൽകുന്നു. യോഗ ഒരു വ്യായാമം അല്ല. അതിനെ വ്യായാമമായി പ്രചരിപ്പിക്കുന്നതിനോട് എതിർപ്പുമുണ്ട്. യോഗ ചെയ്യുന്നത് ആരോഗ്യപരമായി മെച്ചമുള്ള കാര്യം ആണ്.
യോഗയെ വിമർശിക്കുന്നവരിൽ ഭൂരിഭാഗം പേരുംം യോഗ പഠിച്ചവരോ യോഗ മനസിലാക്കാൻ ശ്രമിച്ചവരോ അല്ല. യോഗയെ എതിർക്കുക, അതിലൂടെ ശ്രദ്ധ നേടുക എന്നതാണ് ഇക്കൂട്ടരുടെ ലക്ഷ്യം. യോഗ എന്നത് തങ്ങളുടെ തൊഴിൽപരമായ താൽപര്യങ്ങൾക്കു എതിരാണ് എന്നത് കൊണ്ടോ തങ്ങളുടെ രാഷ്ട്രീയ വിശ്വാസപ്രമാണങ്ങൾക്കു വിരുദ്ധമെന്ന ഇടുങ്ങിയ ചിന്ത കൊണ്ടോ, പലരും തങ്ങളുടെ പ്രവർത്തിമേഖലയുമായി ബന്ധപെട്ട് വിരുദ്ധ പ്രചാരണങ്ങൾ നടത്തുന്നുവെന്നും അഭിലാഷ് വ്യക്തമാക്കി.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
യോഗ അപകടകരമോ ?
അന്താരാഷ്ട്ര യോഗാ ദിനത്തോട് അനുബന്ധിച്ചു ലോകമെമ്പാടും യോഗയെ പ്രകീർത്തിക്കൊമ്പോളും പ്രചരിപ്പിക്കുമ്പോളും, അതിനെതിരെ കേരളത്തിൽ നിരവധി ആൾക്കാർ യോഗ അശാസ്ത്രീയമെന്നും അപകടകരമെന്നും പറഞ്ഞ് കടന്നാക്രമിക്കുന്നത് കണ്ടു. അവരുടെ സ്വന്തം അഭിപ്രായം പറയുവാനുള്ള അവകാശം അംഗീകരിച്ചു കൊണ്ട് തന്നെ യോഗയെ കുറിച്ചു എന്റെ അഭിപ്രായവും അനുഭവവും പങ്ക് വെക്കുന്നു. വ്യക്തി ജീവിതം പൊതുമണ്ഡലത്തിൽ അഭിപ്രായമായി ഞാൻ കൊണ്ട് വരാറില്ല. പക്ഷെ, ഇത്രയും യോഗ വിരുദ്ധ പ്രചരണം നടക്കുമ്പോൾ മിണ്ടാതെയിരുന്നാൽ അത് യോഗാ എന്ന ജീവിതരീതിയോടുള്ള ഒരു അനീതിയായി അവശേഷിക്കും. പലരുടെയും യോഗപ്രണയം ഒരു സ്റ്റൈൽ സ്റ്റേറ്റ്മെന്റ് ആയി അന്താരാഷ്ട്ര യോഗ ദിനത്തിൽ സമൂഹമാധ്യമങ്ങളിൽ ഫോട്ടോ ഇടുന്നതിൽ മാത്രം ചുരുങ്ങുന്നു.
കാൽനൂറ്റാണ്ടിലധികം നിരന്തരമായി യോഗ പിന്തുടരുന്ന ഒരാളാണ് ഞാൻ. യോഗയുടെ എട്ടു അംഗങ്ങളിൽ ഉൾപ്പെട്ട യോഗാസനവും ധ്യാനവും ഒക്കെ എന്നും പ്രാക്റ്റീസ് ചെയ്യാറുണ്ട് . അത് മനസിനും, ശരീരത്തിനും ഊർജം നിരന്തരം പകരുന്നു എന്നത് അതിശയോക്തിയല്ല അനുഭവമാണ്. യോഗ എന്നത് സർക്സോ വെറും വ്യായാമമോ അല്ല. എന്നാലും വ്യായാമമുറയായി ആണ് പൊതുവെ പലരും കാണുന്നത്. അത് കൊണ്ട് ആരോഗ്യപരമായ മെച്ചം ഉണ്ട് താനും.
വ്യായാമമായി അതിനെ പ്രചരിപ്പിക്കുന്നത് ആ വ്യവസ്ഥയോട് നീതി പുലർത്തില്ലെങ്കിലും അത് തെറ്റ് ആണെന്ന് ഞാൻ കരുതുന്നില്ല. ജനങ്ങൾക്ക് അത് കൊണ്ട് ഗുണം ഉണ്ടാകുന്നെങ്കിൽ ഉണ്ടാകട്ടെ. അഭിഭാഷകവൃത്തിയുടെ സമ്മർദ്ദങ്ങൾ മൂലം തികച്ചും അനാരോഗ്യകരമായ ഒരു ജീവിതശൈലിയുള്ള ഒരാളാണ് ഞാൻ വെറും നാലും അഞ്ചും മണിക്കൂറുകളിൽ കൂടുതൽ ഉറങ്ങാൻ കഴിയാറില്ല. ഭക്ഷണം പോലും ഒരു ദിവസവും സമയത്തു കഴിക്കാൻ ശ്രമിക്കാറില്ല . ടെലിവിഷൻ ചർച്ചകളിൽ മിക്കപ്പോഴും വൈകിട്ട് പങ്കെടുക്കുന്നത് കൊണ്ട് ഒന്നര ഒന്നേമുക്കാൽ മണിക്കൂർ മൊത്തതിൽ മാറിപ്പോകും. തൊഴിൽപരമായ തയാറെടുപ്പുകൾ ഏഴരയോടെ മണിയോടെ നിർത്തിവെക്കപ്പെടുന്നത് തുടരുന്നത് ഒൻപതു മണിയോടെ ആണ്. ഓഫീസിൽ നിന്ന് ഇറങ്ങുമ്പോൾ മിക്കപ്പോഴും പന്ത്രണ്ട് മണിയോ ഒരു മണിയോ ഒക്കെ ആകും.എന്നാലും ഞാൻ യോഗ മുടക്കാറില്ല രാത്രിയുടെ അന്ത്യയാമങ്ങളിൽ ആണെങ്കിലും യോഗാപരമ്പരയിൽ അനുഷ്ഠിക്കാൻ നിർദ്ദേശിക്കപ്പെട്ട കാര്യങ്ങൾ പൂർണമായും ചെയ്യും. സംശയിക്കണ്ട. ചില കാര്യങ്ങൾക്കു സമയം തടസമല്ല. പിന്നീട് എപ്പോളെങ്കിലും കിടക്കും. നേരത്തെ എഴുനേൽക്കുകയും ചെയ്യും.പുലർച്ചെ യോഗാധിഷ്ഠിത വ്യായാമങ്ങളും ചെയ്യും. നേരെ നിൽക്കാൻ കാരണം യോഗ എന്ന വന്മരത്തിന്റെ തണൽ ആണ്.
യോഗയുടെ വിമർശകർ ഒട്ടു മിക്കവരും തന്നെ യോഗ പഠിച്ചവരോ യോഗ മനസിലാക്കാൻ ശ്രമിച്ചവരോ അല്ല. യോഗയെ എതിർക്കുക എന്നത് കൂടുതൽ ശ്രദ്ധ നേടിത്തരും എന്നത് കൊണ്ടോ യോഗ എന്നത് തങ്ങളുടെ തൊഴിൽപരമായ താൽപര്യങ്ങൾക്കു എതിരാണ് എന്നത് കൊണ്ടോ തങ്ങളുടെ രാഷ്ട്രീയ വിശ്വാസപ്രമാണങ്ങൾക്കു വിരുദ്ധമെന്ന ഇടുങ്ങിയ ചിന്ത കൊണ്ടോ, പലരും തങ്ങളുടെ പ്രവർത്തിമേഖലയുമായി ബന്ധപെട്ടു യോഗ വിരുദ്ധ പ്രചാരണങ്ങൾക്കു മുന്നിട്ടിറങ്ങുന്നു. 24 ന്യൂസിലെ ജനകീയകോടതി എന്ന പരിപാടിയിൽ മാധ്യമസുഹൃത്തായ ഡോ. അരുൺ കുമാർ, “യോഗ ഒരു തട്ടിപ്പോ ” എന്ന പേരിൽ, ഒരു ഭാഗത്തു യോഗയെ എതിർക്കുന്നത് ജീവിതവൃതമാക്കിയ ഒരു മെഡിക്കൽ ഡോക്ടറെയും യോഗയെക്കുറിച്ചു ആധികാരികമായി സംസാരിക്കാൻ മാത്രം ഉള്ള അറിവില്ലാത്ത രണ്ടു ശുദ്ധഗതിക്കാരായ രണ്ട് വ്യായാമമുറക്കാരെയും കൊണ്ട് വന്നു വ്യക്തമായി ഒരു പ്രൊപ്പഗാണ്ട പ്രോഗ്രാം 2020 ഇൽ നടത്തുന്നത് കണ്ടപ്പോൾ യോഗ എന്ന പാശ്ചാത്യ ലോകം പോലും വലിയ രീതിയിൽ പഠനവിധേയമാക്കിയിട്ടുള്ള ഒരു ജീവിതരീതിയെ അപകീർത്തിപ്പെടുത്തുവാനുള്ള ശ്രമം ആയിരുന്നു . ഇത്തരം ഒരു പ്രോഗ്രാം ശ്രി ജഗ്ഗി വാസുദേവിനെ ക്ഷണിച്ചു നടത്തുവാൻ മേൽപ്പറഞ്ഞ അവതാരക സുഹൃത്തിനു കഴിയുമോ? ഉരുകി പോകും , അവതാരകനും സംവാദകനും. വെല്ലുവിളിയാണ്. ചെലവ് എത്രയാണെങ്കിലും ഞാൻ വഹിച്ചോളാം. വെറും വാക്കല്ല. അത്രയെധികം യോഗക്കെതിരെ പൊതുബോധം രൂപപ്പെടുത്താൻ ആ പരിപാടി കൊണ്ട് ശ്രമിച്ചു. ശ്രി അരുൺ കുമാറിന് ഒരു ശക്തിക്കു ഡോ. രവിചന്ദ്രനേയും കൂടെക്കൂട്ടിക്കോളൂ.
ശ്രി ജഗ്ഗി വാസുദേവിന്റെ ആരാധകൻ അല്ല ഞാൻ. അദ്ദേഹം യോഗയുടെ അവസാന വാക്കല്ല . അതിലും വളരെയധികം പ്രഗത്ഭരായിട്ടുള്ള യോഗാചാര്യന്മാരെ അടുത്തറിയാൻ കഴിഞ്ഞിട്ടുണ്ട്. അവരിൽ ഒരാളിൽ നിന്ന് പഠിച്ചിട്ടുണ്ട്. പക്ഷെ ശ്രീ ജഗ്ഗി വാസുദേവ് ഒരു വാഗ്മിയാണ്. ഹാർവാർഡിലടക്കം മസ്തിഷ്കത്തെക്കുറിച്ചു പഠിപ്പിക്കുന്ന മെഡിക്കൽ ഡോക്ടർസുമായി ഉള്ള അദ്ദേഹത്തിന്റെ ആശയസംവാദങ്ങൾ കാണുകയുണ്ടായി. പലകാര്യങ്ങളിലും നമുക്ക് ഒരു വ്യക്തിയോട് വിയോജിപ്പുണ്ടാകാം. പക്ഷെ യോഗയെ തർക്കാധിഷ്ഠിതമായ സംവാദങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിൽ അദ്ദേഹം വലിയ പങ്കു വഹിക്കുന്നു.
സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വിടർന്നു വരുന്ന പുതിയ ആരോപണങ്ങൾ കൂടുതൽ വിഷലിപ്തമാണ്. യോഗയിലെ ചില ക്രിയകൾ ചെയ്യുമ്പോൾ തലച്ചോറിലേക്കുള്ള ഓക്സിജൻ കൂടുകയും കുറയുകയും ചെയ്യുന്നുവെന്നോ അത് തലച്ചോറിനെ തകരാറിലാക്കുമെന്നോ ഒക്കെ. ശ്വാസഗതിയെ നിയന്ത്രിക്കുന്ന കൂടുതൽ ഗാഢമേറിയ ക്രിയകൾ ദൈനംദിനം ചെയ്യുന്ന ഒരാളെന്ന നിലയിൽ ഇത്തരം വാദങ്ങൾ തെറ്റാണെന്നു എന്റെ അനുഭവം. മെഡിറ്റേഷന്റെ ചില തലങ്ങളിൽ ശ്വസനം നിന്ന് പോകുക എന്നത് പ്രാക്റ്റീസ് ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം തികച്ചും സാധാരണം. നിങ്ങളുടെ ഹൃദയമിടിപ്പ് അസാധരണം ആയ രീതിയിൽ താഴ്ന്നിരിക്കുന്നു എന്ന് കയ്യിൽ കെട്ടിയിരിക്കുന്ന സ്മാർട്ട് വാച്ചിന്റെ നോട്ടിഫിക്കേഷൻ വരുമ്പോൾ മാത്രമാണ് പലപ്പോഴും ശരീരം ശ്വസനം തൽക്കാലത്തേക്കെങ്കിലും വേണ്ട എന്ന് വെക്കുന്നു എന്ന് മനസിലാക്കാൻ കഴിയുന്നത്. ഇതൊക്കെ വളരെ സാധാരണവും സ്വാഭാവികവുമായ പ്രക്രിയകൾ ആണ്. തലച്ചോറിന്റെ നിങ്ങൾ ഇങ്ങനെ പ്രചാരണത്തിലൂടെ തകർക്കരുത്.
യോഗ എന്നത് മനുഷ്യനെ അവന്റെ ഉള്ളിലേക്ക് ശ്രദ്ധിക്കുവാൻ പ്രേരിപ്പിക്കുന്ന ഒരു സൗഖ്യരീതിയാണ്. അതിനു ഭൗതികവും ആധിഭൗതികവും ആയ തലങ്ങളുണ്ട് . അത് മനസിനെയും ശരീരത്തെയും കൂടുതൽ സുഖപ്പെടുത്തുന്നു, ശാന്തിയേകുന്നു. നമ്മെ നല്ല മനുഷ്യരാക്കാനുള്ള സാധ്യതകൾ തുറക്കുന്നു. ശരീരമാകുന്ന പ്രഥമ വാദ്യോപകരണത്തിൽ മീട്ടാൻ കഴിയുന്ന സംഗീതമാകുന്നു യോഗ എന്ന് വിശ്രുത അമേരിക്കൻ വയലിനിസ്റ്റ് യെഹൂദി മെനുഹിൻ എഴുതിയത് ഇപ്പോൾ ഓർമയിൽ വരുന്നു.
P.S .: ചെയ്യേണ്ടതായ രീതിയിൽ കൃത്യതയോടെ അല്ലാതെ എങ്ങിനെയെങ്കിലും സർക്കസ് കാട്ടി ഉണ്ടാകുന്ന ഇഞ്ചുറിക്ക് യോഗ എന്ന വ്യവസ്ഥയെ കുറ്റപ്പെടുത്തുവാനാകില്ല. കത്രിക രോഗിയുടെ വയറ്റിൽ അവശേഷിപ്പിച്ചു ശസ്ത്രക്രിയ പൂർത്തിയാക്കിയ ഡോക്ടർ ആയിരിക്കില്ല ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ശസ്ത്രക്രിയയുടെ കാര്യത്തിൽ മാതൃക ആയി കാണുന്നത് എന്ന് പറയേണ്ടതില്ലല്ലോ.
Discussion about this post