ന്യൂഡൽഹി : ഡൽഹി മദ്യനയക്കേസിൽ ജാമ്യപേക്ഷയിൽ ഡൽഹി ഹൈക്കോടതിയുടെ തീരുമാനത്തിനായി കാത്തിരിക്കാൻ അരവിന്ദ് കെജ്രിവാളിനോട് സുപ്രീം കോടതി. ജസ്റ്റിസുമാരായ മനോജ് മിശ്ര, എസ് വി ഭട്ടി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കെജ്രിവാൾ നൽകിയ ഹർജി സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കാൻ മാറ്റി. കഴിഞ്ഞയാഴ്ച കീഴ്ക്കോടതി അനുവദിച്ച ജാമ്യം ഡൽഹി ഹൈക്കോടതി താൽക്കാലികമായി റദ്ദാക്കിയതിനെ ചോദ്യം ചെയ്ത് എഎപി മേധാവി സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു.
അടിയന്തരമായി കേൾക്കാൻ കെജ്രിവാളിനു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ അഭിഷേക് സിംഗി ആവശ്യപ്പെട്ടെങ്കിലും ഹൈക്കോടതി ഉത്തരവ് വരട്ടെയെന്ന നിലപാടാണ് അവധിക്കാല ബെഞ്ച് സ്വീകരിച്ചത്. വിധി പറയാനിരിക്കെ കേസിൽ ഇടപെടുന്നത് ഹൈക്കോടതിയിലെ നടപടികളെ ബാധിക്കുമെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു.
നിയമനിർദ്ദേശത്തിന് വിരുദ്ധമാണ് ജാമ്യ ഉത്തരവ് സ്റ്റേ ചെയ്യുന്നതിൽ ഹൈക്കോടതി സ്വീകരിച്ച രീതി. ഇത് നമ്മുടെ രാജ്യത്ത് ജാമ്യം നൽകുന്ന നിയമവ്യവസ്ഥയുടെ അടിസ്ഥാന പരിധി ലംഘിക്കുന്നതാണ് എന്നാണ് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നത്.
അരവിന്ദ് കെജ്രിവാളിന് വിചാരണക്കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു. കെജ്രിവാളിന് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് ഇഡി ഹർജി നൽകിയതിനെ തുടർന്ന് ഹൈക്കോടതി ജാമ്യം സ്റ്റേ ചെയ്തു. ജാമ്യം സ്റ്റേ ചെയ്തത് കൂടാതെ ഇഡി ഹർജിയിൽ മൂന്നു ദിവസത്തിനുശേഷം വിധി പറയാം എന്നാണ് ഡൽഹി ഹൈക്കോടതി അറിയിച്ചിരിക്കുന്നത്.
Discussion about this post