തിരുവനന്തപുരം : സിപിഐ എൽഡിഎഫ് വിട്ട് പുറത്തു വരാൻ തയ്യാറാകണമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ. സിപിഎം നേതാക്കൾക്ക് ഇപ്പോൾ സ്വർണത്തോടാണ് അഭിനിവേശം എന്നും ഹസൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന സ്വർണക്കടത്ത് മുതൽ സിപിഎം നേതാക്കൾക്ക് സ്വർണത്തോടുള്ള അഭിനിവേശം പുറത്തുവന്നതാണ്. ഇപ്പോൾ മനു തോമസിന്റെ വെളിപ്പെടുത്തലുകൾ അത് ഊട്ടി ഉറപ്പിക്കുന്നതാണ് എന്നും എം എം ഹസ്സൻ വ്യക്തമാക്കി.
സിപിഎമ്മിനെ ബന്ധപ്പെടുത്തി പുറത്തുവരുന്ന കണ്ണൂരിലെ അധോലോക അഴിഞ്ഞാട്ടത്തിന്റെ കഥകൾ ചെങ്കൊടിക്ക് അപമാനമാണെന്ന് വിലപിക്കുന്ന സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എൽഡിഎഫ് വിട്ട് പുറത്തുവരാൻ ആണ് തയ്യാറാകേണ്ടത്. നിലവിൽ സിപിഎമ്മിന്റെ പ്രസക്തി തന്നെ നഷ്ടപ്പെട്ടിരിക്കുന്ന അവസ്ഥയാണ്. സിപിഎം പിരിച്ചുവിടേണ്ട സമയമായി. അണികളുടെ യാതൊരു പിന്തുണയും ഇല്ലാതെയാണ് സിപിഎം നേതൃത്വത്തിന്റെ സഞ്ചാരം എന്നുള്ളതിന് അടിവരയിടുന്നതാണ് ജില്ലാ കമ്മിറ്റികളിൽ ഉള്ള വിമർശനം എന്നും എം എം ഹസ്സൻ വ്യക്തമാക്കി.
സിപിഎം നേതാക്കളോടുള്ള അവിശ്വാസവും പ്രതിഷേധവും കാരണം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ നിരവധി അണികൾ ബിജെപിക്ക് വോട്ട് ചെയ്തുവെന്നും എം എം ഹസ്സൻ ആരോപിച്ചു. മുൻ ജില്ലാ കമ്മിറ്റി അംഗമായ മനു തോമസ് സിപിഎമ്മിനെതിരെ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങൾ പാർട്ടിയുടെ അസ്ഥിവാരം തോണ്ടുന്നതാണ്. മനോജ് തോമസിന്റെ വെളിപ്പെടുത്തലുകളിലൂടെ സിപിഎമ്മിന്റെ അന്ത്യത്തിന് അവരുടെ ശക്തി കേന്ദ്രമായ കണ്ണൂരിൽ നിന്ന് തന്നെ തുടക്കം കുറിച്ചിരിക്കുകയാണ് എന്നും എം എം ഹസ്സൻ വെളിപ്പെടുത്തി.
Discussion about this post