തിരുവനന്തപുരം: തലസ്ഥാനത്തെ ഒരു സഹകരണബാങ്കില്‍ മന്ത്രിയടക്കം നിരവധി പ്രമുഖ നേതാക്കള്‍ക്ക് അനധികൃത നിക്ഷേപമുള്ളതായി കണ്ടെത്തി. ബാങ്കില്‍ ആദായനികുതി വകുപ്പും എന്‍ഫോഴ്സ്മെന്റും നടത്തിയ മിന്നല്‍ പരിശോധനയിലാണ് കോടിക്കണക്കിനു രൂപയുടെ അവിഹിത നിക്ഷേപം കണ്ടെത്തിയത്. ഇത് സംബന്ധിച്ച് മംഗളമാണ് റിപ്പോര്‍ട്ട് ചെയ്തത്. വിശദമായ പരിശോധന തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. ഏത് മന്ത്രിയാണ് ആരോപണ വിധേയനെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല.
തലസ്ഥാനത്തെ ബാങ്കെന്ന് പറയുന്നതില്‍ ചില സൂചനകളുണ്ടെന്നാണ് വിലയിരുത്തല്‍. അതായത് നോട്ട് അസാധുവാക്കലിലൂടെ സഹകരണ ബാങ്കുകളെ ആദായ നികുതി വകുപ്പ് ലക്ഷ്യമിട്ടത് ഇടത് മന്ത്രിസഭയ്ക്ക് തലവേദനയായി മാറും. സഹകരണ ബാങ്കുകളില്‍ രാഷ്ട്രീയക്കാരുടെ കള്ളപ്പണമുണ്ടെന്ന് വിലയിരുത്തിയാണ് നിയന്ത്രണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്.
നവംബര്‍ എട്ടിനു രാത്രി എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് പിന്‍വലിക്കല്‍ തീരുമാനം പ്രഖ്യാപിച്ചതിനു ശേഷം ജില്ലയില്‍ സായാഹ്ന ശാഖകളുള്ള ബാങ്കുകളില്‍ അന്നു രാത്രി വന്‍തോതില്‍ നിക്ഷേപവും കറന്‍സിമാറ്റവും നടന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതു സംശയകരമാണെന്നു വിലയിരുത്തിയാണ് ബാങ്ക് ശാഖകളിലെ ഇടപാടുകള്‍ പരിശോധിക്കാന്‍ തീരുമാനിച്ചത്. ചില ശാഖകളില്‍ ജീവനക്കാരുടെ ഒത്താശയോടെയായിരുന്നു ഇടപാടുകള്‍. രാത്രി വൈകിയാണ് പല ശാഖകളും അടച്ചത്. മന്ത്രിയുടെയും അദ്ദേഹത്തിന്റെ അനുയായികളുടെയും അക്കൗണ്ടുകളും നിക്ഷേപങ്ങളും സൂക്ഷ്മ പരിശോധനയ്ക്കു വിധേയമാക്കുകയാണ്. ചില റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരുടെ നിക്ഷേപങ്ങളും ഇക്കൂട്ടത്തില്‍ പരിശോധിക്കുന്നുണ്ട്.
കോടികളുടെ കള്ളപ്പണം നിക്ഷേപമാണ് തലസ്ഥാനത്തെ ബാങ്കില്‍ നിന്നു കണ്ടെടുത്തത്. മന്ത്രിയുടെ പേരിലും ബിനാമി പേരിലും തിട്ടപ്പെടുത്താന്‍ കഴിയാത്ത തരത്തിലുള്ള നിക്ഷേപമാണുള്ളതെന്ന് ആദായനികുതി വകുപ്പിലെ ഉദ്യോഗസ്ഥര്‍ പറയുന്നു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആദായനികുതി വകുപ്പ് ബാങ്കുകളില്‍ മിന്നല്‍ പരിശോധനയ്ക്കു തീരുമാനിച്ചത്. നൂറോളം അക്കൗണ്ടുകളില്‍ ഞെട്ടിക്കുന്ന നിക്ഷേപങ്ങളാണുള്ളത്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗം അന്വേഷണം തുടങ്ങി. സംശയനിഴലിലുള്ള നിക്ഷേപകരെ ഉടന്‍ ചോദ്യം ചെയ്യും.
അതേസമയം, ഭരണകക്ഷിയിലെ ചിലരെ അപകീര്‍ത്തിപ്പെടുത്താന്‍ ആസൂത്രിത നീക്കങ്ങള്‍ നടക്കുന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ടെന്നും മംഗളം വാര്‍ത്ത പറയുന്നു. സഹകരണ ബാങ്കുകളില്‍ കെ വൈ എസി പലയിടത്തും നിര്‍ബന്ധമാക്കിയിട്ടില്ല. അതുകൊണ്ട് തന്നെ ആര്‍ക്കും ഇവിടെ എങ്ങനെ വേണമെങ്കിലും നിക്ഷേപിക്കാം. നോട്ട് അസാധുവാക്കല്‍ വന്നപ്പോള്‍ 1000, 500 രൂപ നോട്ടുകള്‍ സഹകരണ ബാങ്കുകളും മാറ്റി വാങ്ങാനായി എടുത്തു. എന്നാല്‍ കോടിക്കണക്കിന് രൂപ ഇങ്ങനെ സഹകരണ ബാങ്കിലെത്തിയെന്ന സൂചന ലഭിച്ചതോടെ കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ നടത്തി. നോട്ട് മാറി നല്‍കാനുള്ള അധികാരം ഏടുത്തുകളയുകയും ചെയ്തു. ഇതോടെ സഹകരണ പ്രസ്ഥാനങ്ങള്‍ മുഴുവന്‍ പ്രതിസന്ധിയിലായി.
തുടര്‍ന്ന് ആദായ നികുതി വകുപ്പ് പരിശോധനയും തുടങ്ങി. ഇത്തരമൊരു പരിശോധനയിലാണ് തിരുവനന്തപുരത്ത് മന്ത്രിയുടെ കള്ളപ്പണം നിക്ഷേപം കണ്ടെത്തിയതെന്നാണ് മംഗളം നല്കുന്ന സൂചന.
Discussion about this post