ഗുരുവായൂർ; 67 ാം വയസിലും മോഹിനിയാട്ട വേദിയിൽ നിറഞ്ഞാടി നടി മഞ്ജു വാര്യരുടെ അമ്മ ഗിരിജാ മാധവനും സംഘവും. ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലാണ് ഗിരിജാ മാധവ വാര്യരും സംഘവും മോഹിനിയാട്ടം Mohiniyattam അവതരിപ്പിച്ചത്. 58 നും എഴുപതിനും ഇടയിൽ പ്രായമുളള എട്ടുപേരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്.
ഇവരുടെ അരങ്ങേറ്റ വേദിയായിരുന്നു ഇത്. വേദിയിൽ കയറുന്നതിന് മുൻപ് അമ്മയ്ക്കും ഒപ്പമുളളവർക്കും ആശംസ അറിയിച്ച് മഞ്ജുവിന്റെ ഫോൺ വിളി എത്തി. നൃത്തത്തിന്റെ ചിത്രങ്ങളും മഞ്ജു പിന്നീട് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചു.
പ്രായം ഒരു നമ്പർ മാത്രമാണെന്നും ജീവിതത്തിൽ എന്ത് വേണമെങ്കിലും നേടിയെടുക്കാനാകുമെന്നും വീണ്ടും വീണ്ടും തെളിയിക്കുന്നതിന് അമ്മയ്ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് മഞ്ജു ചിത്രങ്ങൾ പങ്കുവെച്ചത്. അറുപത്തിയേഴാം വയസിലാണ് അമ്മ ഇത് ചെയ്തത്. തനിക്കും ലക്ഷക്കണക്കിന് സ്ത്രീകൾക്കും പ്രചോദനമാണിതെന്നും മഞ്ജു കുറിച്ചു. അമ്മയിൽ അഭിമാനിക്കുന്നുവെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
നാല് വർഷത്തെ പരിശീലനത്തിന് ഒടുവിലാണ് ഗിരിജാ മാധവന്റെയും സംഘത്തിന്റെയും അരങ്ങേറ്റം.സ്മിത അജിത് ആയിരുന്നു നൃത്ത അദ്ധ്യാപിക. ആഗ്രഹം കൊണ്ടാണ് അവർ പഠിക്കാൻ വന്നതെന്നും അതുകൊണ്ടു തന്നെ സാധാരണ കുട്ടികളെ പഠിപ്പിക്കുന്നതിലും എളുപ്പമായിരുന്നു ഇവരെ നൃത്തം അഭ്യസിപ്പിക്കാനെന്നും സ്മിത പറഞ്ഞു. ഗിരിജ മാധവൻ ഒഴികെ ബാക്കിയുളളവർ ആദ്യമായിട്ടാണ് ചിലങ്ക അണിയുന്നത്. അതുകൊണ്ടു തന്നെ ഏറെ പരിശ്രമിച്ചാണ് ഇവർ ചുവടുകളും ഭാവങ്ങളുമൊക്കെ പഠിച്ചെടുത്തതെന്നും അദ്ധ്യാപിക പറഞ്ഞു.
2021 ൽ ഗിരിജാ മാധവൻ കഥകളിയിൽ അരങ്ങേറ്റം നടത്തിയിരുന്നു. കലാനിലയം ഗോപിയുടെ ശിക്ഷണത്തിലാണ് ഗിരിജ കഥകളി അഭ്യസിച്ചത്. കൊച്ചി ദേവസ്വം ബോർഡിന് കീഴിലുളള പെരുവനം മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തോട് അനുബന്ധിച്ചായിരുന്നു അരങ്ങേറ്റം. അതിന്റെ ചിത്രങ്ങളും മഞ്ജുവാര്യർ Manju Warrier അന്ന് പങ്കുവെച്ചിരുന്നു.
Discussion about this post