കോഴിക്കോട്: കാസര്‍ഗോഡ് പടന്നയില്‍ നിന്ന് കാണാതായ മലയാളി ഐഎസ് ഭീകരന്‍ ഹാഫീസുദീന്‍ (24)കൊല്ലപ്പെട്ടതു കൂടാതെ അഫ്ഗാനിസ്ഥാനിലെ ഡ്രോണ്‍ ആക്രമണത്തില്‍ മറ്റ് മലയാളികള്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍നിന്ന് ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ (ഐ.എസ്) ചേര്‍ന്ന് അഫ്ഗാനിസ്ഥാനിലെത്തിയ മലയാളികളില്‍ ഒട്ടേറെപ്പേര്‍ക്ക് സൈന്യത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റതായി സൂചന. ഹാഫീസുദീന്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി കൂടെയുള്ളവര്‍ കഴിഞ്ഞദിവസം ബന്ധുക്കള്‍ക്ക് സന്ദേശമയച്ചിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ)ക്ക് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.
നാംഗര്‍ഹാറിലെ ദിഹ്ബല മേഖലയിലുണ്ടായ ആക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്നാണ് സൂചന. കഴിഞ്ഞ ഒരാഴ്ചയായി മേഖലയില്‍ അഫ്ഗാനിസ്ഥാന്‍ സൈന്യവും ഐ.എസ്. പോരാളികളും തമ്മില്‍ കനത്തയുദ്ധം നടക്കുകയാണ്. സേനാ പോസ്റ്റ് ആക്രമിച്ച് 17 സൈനികരെ കൊലപ്പെടുത്തിയതിനെത്തുടര്‍ന്നാണ് സൈന്യം പ്രത്യാക്രമണം ആരംഭിച്ചത്. ആക്രമണത്തില്‍ 34 വിദേശികള്‍ മരിച്ചെന്നാണ് അഫ്ഗാനിസ്ഥാന്‍ രഹസ്യാന്വേഷണവിഭാഗം എന്‍.ഐ.എക്ക് നല്‍കിയിരിക്കുന്ന വിവരം. ഇതില്‍ എത്ര ഇന്ത്യക്കാര്‍ ഉണ്ടെന്ന് ഉറപ്പിക്കാനായിട്ടില്ല. ആക്രമണത്തില്‍ ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റതായി സൂചനയുണ്ട്. ഇക്കൂട്ടത്തില്‍ കൂടുതല്‍ മലയാളികള്‍ ഉണ്ടെന്നാണ് എന്‍.ഐ.എ. സംശയിക്കുന്നത്.
അതേസമയം തങ്ങള്‍ക്ക് ആദ്യം മരിക്കാന്‍ കഴിഞ്ഞില്ലലോ എന്ന ആശങ്ക മാത്രമേയുള്ളൂവെന്നാണ് ഐഎസ് ക്യാമ്പിലുള്ള അഷ്ഫാഖ് മജീദ് പറഞ്ഞത്. ‘ഞങ്ങളും കുടുംബവും സന്തോഷത്തിലാണ്. അല്ലാഹുവിന് വേണ്ടി പോരാടാനാണ് ഞങ്ങള്‍ ഇവിടെവന്നത്. ഞങ്ങള്‍ക്ക് ആദ്യ രക്തസാക്ഷിയാകാന്‍ പറ്റിയില്ലെന്നുള്ള വിഷമം മാത്രമേയുള്ളൂ.’ അഫ്ഗാനിസ്ഥാനിലെ ഐ.എസ്. ക്യാമ്പിലുണ്ടെന്ന് കരുതുന്ന അഷ്ഫാക്ക് മജീദ് ടെലിഗ്രാം ആപ്പിലൂടെ അയച്ച സന്ദേശമാണിത്. ഹാഫിസുദ്ദീന്‍ കൊല്ലപ്പെട്ട വിവരം ബന്ധുക്കളെ ടെലിഗ്രാമിലൂടെ അറിയിച്ചത് ഇയാളാണ്. വീട്ടുകാരെയും ബന്ധുക്കളെയും വിഷമിപ്പിക്കാതെ നാട്ടില്‍വന്ന് ഇസ്ലാമികമാര്‍ഗത്തില്‍ ജീവിച്ചുകൂടേയെന്ന ഹാഫിസുദ്ദീന്റെ ബന്ധു ബി.സി. റഹ്മാന്റെ ചോദ്യത്തിനാണ് അഷ്ഫാക്ക് ഇങ്ങനെ പ്രതികരിച്ചത്. കാണാതായവരെ നാട്ടിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ പ്രേരിപ്പിച്ചുകൊണ്ട് നല്‍കിയ സന്ദേശങ്ങള്‍ക്കൊടുവിലാണ് മറുപടി.
പടന്ന ഗവണ്‍മെന്റ് ആശുപത്രിക്ക് സമീപത്തെ ഹക്കീമിന്റെ മകനാണ് 24 കാരനായ ഹഫീസുദ്ദീന്‍. വിവാഹിതനെങ്കിലും ഇയാള്‍ ഭാര്യയെ നാട്ടിലാക്കിയായിരുന്നു ശ്രീലങ്കയിലേക്കെന്ന് പറഞ്ഞ്് അഫ്ഗാനിസ്ഥാനിലേക്ക് കടന്നത്. ഇയാള്‍ക്കൊപ്പം ഇന്ത്യ വിട്ട ഡോ. ഇജാസ് ഭാര്യ റാഫിലയേയും ഒന്നര വയസ്സുള്ള മകനേയും കൊണ്ടു പോയിരുന്നു. തൃക്കരിപ്പൂര്‍ ഉടുമ്പന്തലയിലെ അബ്ദുള്‍ റാഷിദ്, എറണാകുളം വൈറ്റില സ്വദേശി ആയിഷക്കും രണ്ടുവയസ്സുള്ള മകള്‍ക്കുമൊപ്പമാണ് വിശുദ്ധയുദ്ധത്തില്‍ അണിചേരാന്‍ പോയത്. ഡോ. ഇജാസിന്റെ സഹോദരന്‍ ഷിയാസും ഭാര്യ അജ്മലയേയും കൊണ്ടു പോയിരുന്നു. അഷ്ഹാക്ക് ഭാര്യ ഷംസിയയേയും മകളേയും കൂട്ടിയാണ് പോയത്. എളമ്പച്ചി സ്വദേശി ഫിറോസ് ഖാന്‍, സാജിദ്, മുര്‍ഷിദ് മുഹമ്മദ് എന്നിവരും ഐ.എസില്‍ ചേരാന്‍ അഫ്ഗാനിസ്ഥാനിലേക്ക് പോയവരാണ്. ഇവരെയൊക്കെ ഐ.എസിലേക്ക് പ്രാദേശികമായി റിക്രൂട്ട് ചെയ്തത് ഡോ. ഇജാസായിരുന്നു. ആടിനെ മേക്കാനും കൃഷി ചെയ്യാനും യഥാര്‍ത്ഥ ഇസ്ലാമിക ജീവിതം നയിക്കാനുമാണ് ഇവര്‍ രാജ്യം വിട്ടതെന്ന് ഓരോരുത്തരും വീട്ടുകാരെ അറിയിച്ചിരുന്നു.
സിറിയയെപ്പോലെ അഫ്ഗാനിസ്ഥാനിലും പോകാന്‍ കഴിയാത്തവര്‍ അതത് രാജ്യങ്ങളില്‍ ജിഹാദ് നടത്താന്‍ തയ്യാറാവണമെന്നാണ് ഇസ്ലാമിക് സ്റ്റേറ്റ്‌സിന്റെ നേതൃനിരയിലുള്ളവരുടെ പുതിയ പ്രഖ്യാപനം. കൂടുതല്‍ മലയാളികളേയും ഇന്ത്യക്കാരേയും തീവ്രവാദ പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കാന്‍ ഇന്ത്യയില്‍ തന്നെ മതപണ്ഡിതരുടെ വേഷത്തില്‍ ചിലര്‍ രംഗത്തിറങ്ങിയതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്. യുക്തിവാദികളായ മുസ്ലീങ്ങളെ ആദ്യം ഉന്മൂലനം ചെയ്യണമെന്നും അതിനുശേഷം ഇന്ത്യയിലേക്ക് വരുന്ന യഹൂദന്മാരെ കൊല്ലണമെന്നും തുടര്‍ന്ന് അന്യമതസ്ഥരെ ഇസ്ലാമികവല്‍ക്കരിക്കുകയോ അല്ലെങ്കില്‍ നശിപ്പിക്കുകയോ ചെയ്യണമെന്നുമാണ് ഇവരുടെ പ്രഖ്യാപനം.
കഴിഞ്ഞ ജൂണ്‍, ജൂലായ് മാസങ്ങളിലാണ് കേരളത്തില്‍നിന്ന് 22 പേരടങ്ങുന്ന സംഘത്തെ കാണാതായത്. ഇവര്‍ നാംഗര്‍ഹാറിലുണ്ടെന്ന് എന്‍.ഐ.എ. സ്ഥിരീകരിച്ചിരുന്നു.
Discussion about this post