മൂന്നാര്‍: സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ പൊമ്പിളൈ ഒരുമ കൂട്ടായ്മയെ അധിക്ഷേപിച്ച വൈദ്യുതമന്ത്രി എം എം മണിക്കെതിരെ പൊമ്പിളൈ ഒരുമ മൂന്നാര്‍ ടൗണില്‍ പ്രതിഷേധിക്കുന്നു. മണി രാജി വെക്കണമെന്ന് പൊമ്പിളൈ ഒരുമ ആവശ്യപ്പെട്ടു. മണിയുടേത് സ്ത്രീകളെ അപമാനിക്കുന്ന പ്രസ്താവനയെന്ന് ഗോമതി പറഞ്ഞു.
വി എസ്സിന്റെ കാലത്തെ ആദ്യ കയ്യേറ്റമൊഴുപ്പിക്കല്‍ കാലത്ത് മൂന്നാറില്‍ സുരേഷ് കുമാറുമായി കുടിയും സകല വൃത്തികേടുകളും നടന്നിട്ടുണ്ട്. സുരേഷ് കുമാറും മാധ്യമപ്രവര്‍ത്തകരും മദ്യപാനമായിരുന്നു എന്നുമാണ് എം എം മണിയുടെ വിവാദ പരാമര്‍ശം. വിവാദമായ അടിമാലി ഇരുപതേക്കറിലെ പ്രസംഗത്തിലാണ് മണി പെമ്പിളൈ ഒരുമൈ കൂട്ടായ്മയുടെ സമരത്തെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചത്. പെമ്പിളൈ ഒരുമയുടെ സമരകാലത്ത് സമീപത്തെ കാട്ടില്‍ നടന്നതൊന്നും പറയുന്നില്ലെന്ന് മന്ത്രി പറഞ്ഞിരുന്നു.
വി.എസിന്റെ കാലത്ത് മൂന്നാർ ഒഴിപ്പക്കലിനെത്തിയ കെ.സുരേഷ്‌കുമാറിനെതിരെയും രൂക്ഷമായ വിമർശനങ്ങൾ അദ്ദേഹം അഴിച്ചുവിട്ടു. സുരേഷ് കുമാർ വെറും കള്ളുകുടിയനാണ്.
മൂന്നാർ ഒഴിപ്പിക്കലിനെത്തിയ സുരേഷ്‌കുമാർ അവിടെ ഗസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകർക്കൊപ്പം മദ്യപാനമായിരുന്നു പരിപാടി. കെയ്സ് കണക്കിനായിരുന്നു ബ്രാൻഡി. സകല പണിയുമുണ്ടായിരുന്നു. കുടിയും സകല വൃത്തിക്കേടും നടന്നിട്ടുണ്ട്. പൊമ്പിളൈ ഒരുമൈയുടെ സമരകാലത്തും ഇതൊക്കെ തന്നെയാണ് നടന്നത്. സമരസമയത്ത് അവിടെ കാട്ടിലായിരുന്നു പരിപാടി. ഒരു ഡിവൈഎസ്‌പിയുണ്ടായിരുന്നു. എല്ലാരും കൂടിയായിരുന്നു പരിപാടി-മണി പറഞ്ഞു. ഇതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.
ഇതോടെ പെമ്പിളൈ ഒരുമൈ ശക്തമായ സമരത്തിനിറങ്ങുകയാണ് മൂന്നാറിൽ. മന്ത്രി മണി മാപ്പുപറയുംവരെ നിരാഹാര സമരമിരിക്കുമെന്നും ഇന്നുതന്നെ മൂന്നാർ പഴയ റോഡിൽ ഉപരോധ സമരം തുടങ്ങുമെന്നും പ്രഖ്യാപിച്ചിരിക്കുകയാണ് അവർ. മന്ത്രി ഞങ്ങളെയല്ല, എല്ലാ പെണ്ണുങ്ങളേയുമാണ് അപമാനിച്ചത്. വിടമാട്ടോം.. മണി മന്നിപ്പു കേക്കാമെ വിടമാട്ടോം എന്ന പ്രഖ്യാപനവുമായി ഒരുമൈ നേതാവ് ഗോമതിയും പ്രതികരിച്ചുകഴിഞ്ഞു.
ഞങ്ങളെ അപമാനിക്കാൻ അവനെന്ത് അധികാരമെന്ന് ചോദിച്ചാണ് ഇപ്പോൾ മണിക്കെതിരെ നിശിത ഭാഷയിൽ പെമ്പിളൈ ഒരുമൈ നേതാക്കൾ പ്രതികരിച്ചിട്ടുള്ളത്. ഇതോടെ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വി എസ് അച്യുതാനന്ദൻ ഉൾപ്പെടെ ചെന്ന് സമാശ്വസിപ്പിച്ച ശേഷം മാത്രം സമരത്തിൽ നിന്ന് പിന്തിരിയുകയും മറ്റൊരു നേതാവിനേപ്പോലും അങ്ങോട്ട് അടുപ്പിക്കാതിരിക്കുകയും ചെയ്ത പെമ്പിളൈ ഒരുമൈയുടെ സമരച്ചൂട് ഈ സർക്കാരും നേരിടേണ്ട സാഹചര്യമാണ് മണിയുടെ വിവാദ പ്രസംഗത്തിലൂടെ ഉണ്ടായിരിക്കുന്നത്.
അന്നും രാജേന്ദ്രൻ എംഎൽഎയെ ഉൾപ്പെടെ തള്ളിപ്പറഞ്ഞാണ് പെമ്പിളൈ ഒരുമൈ സമരം ചെയ്തത്. ഇടുക്കിയിലെ ഒരു നേതാവിനേയും അവർ അടുപ്പിച്ചില്ല. ഇതിന്റെ രോഷം ഇപ്പോൾ മന്ത്രിയായതിന് പിന്നാലെ മണി പ്രസംഗിച്ച് തീർക്കുകയായിരുന്നുവെന്ന വാദമാണ് ഉയരുന്നത്. തമിഴ്‌തൊഴിലാളികളുടെ ശക്തമായ സാന്നിധ്യമുള്ള ഇടുക്കിയിൽ സിപിഎമ്മിന് വലിയ ക്ഷീണമായി മാറും പെമ്പിളൈ ഒരുമയുടെ സമരമെന്ന സൂചനകളാണ് ലഭിക്കുന്നത്.
Discussion about this post