തിരുവനന്തപുരം: കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം നേടാൻ സിപിഎം പിന്തുണ സ്വീകരിച്ച കേരള കോണ്‍ഗ്രസ്-എം നടപടി രാഷ്ട്രീയ വഞ്ചനയും കുതികാൽവെട്ടലിനും തുല്യമാണെന്ന് പി.സി.ജോർജ് എംഎൽഎ. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്രവലിയ രാഷ്ട്രീയ വഞ്ചന ഒരു രാഷ്ട്രീയ പാർട്ടി ചെയ്യാമോ എന്ന് ജോർജ് ചോദിച്ചു. കോണ്‍ഗ്രസിനെ കാലുവാരിയ ശേഷം കെ.എം.മാണിയും മകൻ ജോസ് കെ.മാണിയും ഒളിവിൽ പോയി. കോട്ടയം ജില്ലാ പഞ്ചായത്തുമായി ബന്ധപ്പെട്ട വിഷയത്തിൽ പി.ജെ.ജോസഫ് വിഭാഗം നിലപാട് വ്യക്തമാക്കണമെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു.
കേരള കോണ്‍ഗ്രസിന്റെ എംഎൽഎമാരായ മോൻസ് ജോസഫും റോഷി അഗസ്റ്റിനും ഉൾപ്പടെയുള്ളവർ എൽഡിഎഫിന് പിന്തുണ നൽകരുതെന്ന നിലപാടുള്ളവരായിരുന്നു. മാണിയുടെയും മകന്റെയും മാത്രം തീരുമാനമാണ് ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നടന്നതെന്നും അദ്ദേഹം ആരോപിച്ചു.
ജനപക്ഷത്തിന് ജില്ലാ പഞ്ചായത്തിൽ ഒരംഗം മാത്രമാണുള്ളത്. തങ്ങളുടെ പിന്തുണ തേടി കോണ്‍ഗ്രസ് ജില്ലാ നേതൃത്വം രാവിലെ സമീപിച്ചിരുന്നു. എന്നാൽ ഒരു മുന്നണിയിലും ഉൾപ്പെടാതെ നിൽക്കുന്ന തങ്ങൾ പിന്തുണ നൽകില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നുവെന്നും അതിനാലാണ് വോട്ട് അസാധുവാക്കിയതെന്നും പി.സി. ജോർജ് വ്യക്തമാക്കി
Discussion about this post