തിരുവനന്തപുരം: കേരളത്തിനുള്ള ഗോതമ്പ് വിതരണം നിര്‍ത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. മൊത്തവിതരണകേന്ദ്രങ്ങളില്‍ കെട്ടിക്കിടക്കുന്ന ആയിരക്കണക്കിനു ലോഡ് ഗോതമ്പ് ഉപഭോക്താക്കളില്‍ എത്തിക്കാത്തതിനേത്തുടര്ന്നാണു നടപടി. നല്കിയ ഗോതമ്പ് കെട്ടിക്കിടക്കുന്ന സാഹചര്യത്തില്‍ കേരളത്തിനു വിഹിതം ആവശ്യമില്ലെന്ന നിഗമനത്തിലാണു കേന്ദ്രസര്‍ക്കാര്‍. ഭക്ഷ്യപൊതുവിതരണവകുപ്പിലെയും സിവില്‍ സപ്ലൈസ് കോര്‍പറേഷനിലെയും ഉദ്യോഗസ്ഥരുടെ അനാസ്ഥയാണു പഞ്ചസാരയ്ക്കു പിന്നാലെ ഗോതമ്പും കേരളത്തിലെ സാധാരണക്കാരായ ഉപഭോക്താക്കള്‍ക്കു നിഷേധിക്കപ്പെടാന്‍ കാരണം.
ഗോഡൗണുകളില്‍ ഗോതമ്പ് കെട്ടിക്കിടക്കുന്നതിനാല്‍ അതതു മാസത്തെ വിഹിതം കൃത്യമായി കിട്ടിയാലും സൂക്ഷിക്കാന്‍ ഇടമില്ലാത്ത സ്ഥിതിയാണ്. അതുകൊണ്ടുതന്നെ അടുത്തമാസത്തെ വിഹിതം ഏറ്റെടുക്കാന്‍ നിര്‍വാഹമില്ല. ഈ സാഹചര്യത്തിലാണു കേരളത്തിനു ഗോതമ്പ് ആവശ്യമില്ലെന്ന കണക്കൂകൂട്ടലില്‍ കേന്ദ്രം എത്തിച്ചേര്‍ന്നത്. റേഷന്‍ കടകളിലൂടെ വിതരണം ചെയ്യേണ്ട ഫോര്‍ട്ടിഫൈഡ് ആട്ട പദ്ധതി സ്വകാര്യ കമ്പനികളുമായി ചേര്‍ന്ന് അട്ടിമറിച്ചതോടെയാണു പഞ്ചസാരയ്ക്കും മണ്ണെണ്ണയ്ക്കും പിന്നാലെ ഗോതമ്പിനും ശനിദശയാരംഭിച്ചത്.
പാവങ്ങള്‍ക്കു കിട്ടേണ്ടിയിരുന്ന ഗുണന്മേയുള്ള ആട്ട റേഷന്‍ കടകളില്‍നിന്ന് അപ്രത്യക്ഷമായതു വാര്‍ത്തയായിരുന്നു. ഇതേത്തുടര്‍ന്നു പദ്ധതി വീണ്ടും നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ഭക്ഷ്യപൊതുവിതരണവകുപ്പ്/സിവില്‍ സപ്ലൈസ് ഉദ്യോസ്ഥരുടെ കെടുകാര്യസ്ഥതമൂലം ഗോതമ്പിന്റെ കാര്യത്തിലും തീരുമാനമായി. മംഗളം റിപ്പോര്‍ട്ടിനേത്തുടര്‍ന്നു ഭക്ഷ്യമന്ത്രി പി. തിലോത്തമന് ഇടപെട്ടാണ് ആട്ട പദ്ധതി പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ചത്. ആട്ട, ഗോതമ്പ് വിതരണം കാര്യക്ഷമമാക്കാന്‍ മന്ത്രി നിര്‍ദേശിച്ചെങ്കിലും ഇതുസംബന്ധിച്ച ഫയലുകള്‍ വകുപ്പും കോര്‍പറേഷനും തട്ടിക്കളിക്കുകയാണ്.
എഫ്.സി.ഐ. നല്കുന്ന ഗോതമ്പ് പൊടിച്ച്, അയണും ഫോളിക് ആസിഡും ചേര്‍ത്തു പോഷകസമ്പുഷ്ടമാക്കി വിതരണം ചെയ്യുന്ന പദ്ധതിയാണു ഭക്ഷ്യ സിവില്‍ സപ്ലൈസ് ഡയറക്ടറേറ്റിലെയും കമ്മിഷണറേറ്റിലെയും ചില ഉദ്യോഗസ്ഥര്‍ സ്വകാര്യ ആട്ട കമ്പനികള്‍ക്കുവേണ്ടി അട്ടിമറിച്ചത്. പദ്ധതി നിലച്ചതോടെ ടണ്‍ കണക്കിനു ഗോതമ്പ് കരിഞ്ചന്തയിലേക്കൊഴുകി. ഇക്കാര്യം മംഗളം പുറത്തുകൊണ്ടുവന്നതിനേത്തുടര്ന്ന് ഭക്ഷ്യവകുപ്പ് അടിയന്തരമായി ഇടപെട്ട് പദ്ധതിക്കു വീണ്ടും പച്ചക്കൊടി കാട്ടി. അടുത്തമാസം മുതല്‍ ആട്ട റേഷന്‍ കടകളില്‍ ലഭ്യമാക്കാനിരിക്കേയാണു ഗോതമ്പു വിതരണംതന്നെ അട്ടിമറിക്കപ്പെടുന്നത്.
ബി.പി.എല്‍. വിഭാഗത്തിനു സൗജന്യമായും എ.പി.എല്‍. വിഭാഗത്തിന് 6.10 രൂപ നിരക്കിലുമാണു ഗോതമ്പ് വിതരണം ചെയ്തിരുന്നത്.എന്നാല്‍, 6.10 രൂപയ്ക്കു വാങ്ങുന്ന ഗോതമ്പ് പൊടിക്കാന്‍ കിലോയ്ക്ക് എട്ടുരൂപയാണു മില്ലുകളില്‍ വാങ്ങുന്നത്. അതുകൊണ്ടുതന്നെ എ.പി.എല്‍. വിഭാഗക്കാര്‍ ഗോതമ്പ് വാങ്ങാറേയില്ല. ഇതോടെ ഗോതമ്പ് റേഷന്‍ കടകളില്‍ കെട്ടിക്കിടക്കാന്‍ തുടങ്ങി.
വാതില്‍പടി വിതരണപദ്ധതി ആരംഭിച്ചതോടെ, ചെലവാകാത്ത ഗോതമ്പ് മറിച്ചുവില്‍ക്കാന്‍ മൊത്തചെറുകിടവ്യാപാരികള്ക്കു കഴിയുന്നില്ല. ഈ സാഹചര്യത്തില്‍ ഗോതമ്പ് ഏറ്റെടുക്കുന്നത് ഇരുകൂട്ടരും നിര്‍ത്തി. ഇതും ഗോതമ്പ് ഗോഡൗണുകളില്‍ കെട്ടിക്കിടക്കാന്‍ കാരണമായി. സിവില്‍ സപ്ലൈസില്‍നിന്ന് ഒരു ക്വിന്റല്‍ ഗോതമ്പ് (100 കിലോ) സ്വകാര്യ കമ്പനികള്‍ക്കു കൊടുത്താല്‍ 95 കിലോ ആട്ട മടക്കിനല്‍കണമെന്നായിരുന്നു വ്യവസ്ഥ.
എഫ്.സി.ഐയില്‍നിന്ന് 6.90 രൂപയ്ക്കു ലഭിക്കുന്ന ഗോതമ്പ് ഏറ്റെടുത്ത് ഫോര്ട്ടിഫിക്കേഷന് നടത്തി റേഷന്‍ കടകള്‍ക്കു നല്കാന് നാലുരൂപ മാത്രമാണു സിവില്‍ സപ്ലൈസ് കോര്‍പറേഷനു ചെലവായിരുന്നത്. അതുകൊണ്ടുതന്നെ 11, 12 രൂപ നിരക്കില്‍ ആട്ട റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യാന്‍ പ്രശ്നമില്ല. എന്നാല്‍, പൊതുവിപണിയില്‍ പൊള്ളുന്ന ആട്ട, കുറഞ്ഞനിരക്കില്‍ സാധാരണക്കാര്‍ക്കു ലഭിക്കാനുള്ള സാധ്യതയാണ് ഉദ്യോസ്ഥരുടെ അനാസ്ഥമൂലം ഇല്ലാതായത്. പിന്നാലെ ഗോതമ്പ് വിഹിതവും ഇല്ലാതാക്കി.
Discussion about this post