തിരുവനന്തപുരം: വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി ഭീകരസംഘടനയായ ഐഎസിന്റെ ആശയങ്ങൾ മലയാളത്തില്‍ പ്രചാരണം നടത്തിയെന്ന് റിപ്പോര്‍ട്ട്. ഈ മാസമാദ്യമാണ് കേരളത്തില്‍ നിന്ന് ഐഎസില്‍ ചേര്‍ന്ന അബ്ദുല്‍ റഷീദ് വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി സന്ദേശങ്ങള്‍ പ്രചരിപ്പിച്ചത്. ഇയാൾ അയച്ചെന്ന് കരുതുന്ന സന്ദേശങ്ങൾ ഒരു ദേശീയ മാദ്ധ്യമം പുറത്തുവിട്ടു.
റഷീദ് രണ്ട് വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ നിർമ്മിക്കുകയും ഓരോന്നിലും ഇരുന്നൂറോളം പേരെ അംഗങ്ങളാക്കിയെന്നും ഇതുവഴി ഐഎസില്‍ ചേരാന്‍ ആഹ്വാനം ചെയ്യുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിച്ചുവെന്നുമാണ് റിപ്പോര്‍ട്ട്.
ഈ മാസം ആദ്യം ഇയാൾ കേരളത്തിലെ ഇരുന്നൂറോളം ആളുകളെ ചേർത്ത് രണ്ട് വാട്സ്ആപ്പ് ഗ്രൂപ്പുകളുണ്ടാക്കി. തുടർന്ന് ഐഎസിൽ ചേരാൻ ഓഡിയോ സന്ദേശമടക്കം ഈ ഗ്രൂപ്പിലേക്ക് അയച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. എന്നാൽ തങ്ങളുടെ സമ്മതപ്രകാരമല്ലാതെ ഗ്രൂപ്പിൽ ചേർത്തതായി കാട്ടി ചിലർ പൊലീസിനെ സമീപിക്കുകയായിരുന്നു. അതേസമയം, ഗ്രൂപ്പിൽ അംഗങ്ങളാക്കിയവർ ഉടൻ തന്നെ ഈ ഗ്രൂപ്പുകളിൽ നിന്നും പുറത്തു പോയതിനാൽ കൂടുതൽ സന്ദേശങ്ങൾ ലഭിച്ചിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഗ്രൂപ്പുകളിലെ സന്ദേശങ്ങളില്‍ അധികവും മലയാളത്തിലുള്ള വോയ്‌സ് മെസേജുകളാണ്.
മെസേജിങ് ആപ്പായ ടെലിഗ്രാം വഴിയും ഇത്തരത്തില്‍ ഐഎസ് സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്. നേരത്തേ ടെലിഗ്രാം വഴി മാത്രമായിരുന്നു ഐഎസില്‍ ചേര്‍ന്നവര്‍ സന്ദേശം അയച്ചിരുന്നത്.
അതേസമയം, ഐസിസിനായി മലയാളത്തിൽ പ്രചാരണം നടത്തുന്നത് കാസർകോട് തൃക്കരിപ്പൂർ ഉടുന്പുന്തലയിലെ അബ്ദുള്ളയുടെ മകൻ അബ്ദുൾ റാഷിദ് (29) ആണെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) നേരത്തെ കണ്ടെത്തിയിരുന്നു. മെസേജ് ടു കേരള എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിൽ സമ്മതമില്ലാതെ ഇയാൾ പലരേയും ചേർത്തിരുന്നു. ഇതേതുടർന്ന് ചിലർ നൽകിയ പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണ്.
അഫ്‌ഗാൻ നമ്പറിലാണ് ഗ്രൂപ്പ് ഉണ്ടാക്കിയിരിക്കുന്നത്. ഇത് കൈകാര്യം ചെയ്യുന്നത് റാഷിദാണ്. എന്നാൽ അബു ഈസ എന്നയാളാണ് ഇതിന്റെ അഡ്‌മിൻ. പാലക്കാട് യാക്കര നിന്നും കാണാതായ ഈസയാണോ ഇതെന്ന് സംശയമുണ്ട്. ഗ്രൂപ്പിൽ വന്ന ശബ്‌ദ സന്ദേശങ്ങളും ഫോറൻസിക്ക് പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്.
കേരളത്തിൽ ഐഎസിന്റെ റിക്രൂട്ട്‌മെന്റിന് നേതൃത്വം നൽകുന്നത് റാഷിദാണ്. ബംഗളൂരുവിൽ നിന്ന് എൻജിനീയറിംഗ് ബിരുദം നേടിയ അബ്ദുൽ റാഷിദ് മുംബൈയിൽ ബിസിനസ് ആവശ്യങ്ങൾക്കെന്നു പറഞ്ഞാണ് വീട്ടിൽ നിന്നു ഭാര്യ സോണിയ സെബാസ്റ്റ്യൻ എന്ന ആയിഷയോടൊപ്പം അഫ്ഗാനിസ്ഥാനിലേക്ക് പോയത്. ഈസയേയും ഭാര്യയും തിരുവനന്തപുരം മണക്കാട് സ്വദേശിയും കാസർകോട്ടെ ദന്തൽ കോളേജ് വിദ്യാർത്ഥിനിയുമായിരുന്ന നിമിഷ എന്ന ഫാത്തിമയേയും പരിചയപ്പെടുത്തിയത് റാഷിദാണ്. പടന്ന സ്വദേശിയും കാണാതായ ഡോ.ഇജാസിനേയും മതപഠന ക്ലാസിലെത്തിച്ചതും റാഷിദാണ്.
Discussion about this post