കൊച്ചി: മഞ്ചേശ്വരത്ത് കള്ളവോട്ട് ചെയ്തുവെന്ന ഹര്‍ജിയില്‍ ഹൈക്കോടതി സമന്‍സ് അയച്ച സാക്ഷികളെ ഹാജരാക്കാതിരിക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമം നടത്തുന്നുവെന്ന ആരോപണം ഉയര്‍ന്നിരിക്കെ കോടതിയില്‍ ഹാജരാകാതിരിക്കുന്ന വിദേശത്തും മറ്റും കഴിയുന്ന പ്രവാസികളും ആശങ്കയില്‍. കൃത്യമായ വിലാസം ഉണ്ടായിട്ടും ഹൈക്കോടതി സമന്‍സ് കൈപറ്റാത്തത് നിയമപ്രശ്നങ്ങള്‍ സൃഷ്ടിക്കും എന്ന ആശങ്കയാണ് ഇവര്‍ക്കുള്ളത്. സാക്ഷികളെ ഹാജരാക്കാതിരിക്കാന്‍ സമര്‍ദ്ദവും ഭീഷണിയും ഉണ്ടെന്ന് കോടതിയില്‍ ആമേന്‍ തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ വിഷയം കോടതി ഗൗരവത്തോടെ സ്വീകരിക്കുമെന്നാണ് സൂചന.
മഞ്ചേശ്വരം നിയമസഭ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തു എന്ന് സംശയിക്കുന്ന 26 പേരുടെ പാസ്പോര്‍ട്ട് വിവരങ്ങളുള്‍പ്പടെയുള്ള രേഖകള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ 20 പേരും വോട്ടെടുപ്പ് നടക്കുന്ന സമയത്ത് വിദേശത്തായിരുന്നു എന്നാണ് ലഭിക്കുന്ന സൂചന. ഇവര്‍ സ്ഥലത്തുണ്ടായിരുന്നോ, ഇല്ലയോ വോട്ട് ചെയ്തോ തുടങ്ങിയ വിവരങ്ങള്‍ ബോധ്യപ്പെടാനാണ് ഇവര്‍ക്ക് സമന്‍സ് അയച്ചിരിക്കുന്നത്. ഇവര്‍ ഹൈക്കോടതിയില്‍ ഹാജരാവുകയോ, നാട്ടിലുണ്ടായിരുന്നുവോ ഇല്ലയോ എന്ന് കാണിക്കുന്ന സത്യവാങ്മൂലം ഹാജരാക്കുകയോ ചെയ്യണം. ഇവരുടെ നാട്ടിലുള്ള വിലാസത്തിലാണ് സമന്‍സ്. ഇവരില്‍ ഭൂരിപക്ഷവും സമന്‍സ് കൈപറ്റിയിട്ടില്ല എന്ന വിവരം ആമേന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. സമന്‍സ് സാക്ഷികളില്‍ എത്താതിരിക്കാന്‍ ചില കേന്ദ്രങ്ങള്‍ ഇടപെട്ടു. സാക്ഷികള്‍ക്ക് സമര്‍ദ്ദവും ഭീഷണിയും ഉണ്ട് തുടങ്ങിയ കാര്യങ്ങള്‍ ആമേന്‍ കോടതിയെ ബോധിപ്പിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ വിദേശത്തുള്ള സാക്ഷികള്‍ക്ക് കോണ്‍സുലേറ്റ് വഴി സമന്‍സ് എത്തിക്കാനുള്ള നീക്കവും കോടതി സ്വീകരിച്ചേക്കും. ഇന്ത്യന്‍ എംബസി വഴി ഇതിനുള്ള നീക്കം വേഗത്തിലാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചേക്കും.
സമന്‍സ് കൈപറ്റാത്തവരുടെ പാസ്പോര്‍ട്ട് തിരിച്ച് വിളിച്ച് പരിശോധിക്കുന്നതുള്‍പ്പടെ ഉള്ള നടപടികളിലേക്ക് നീങ്ങുമോ എന്നതാണ് പ്രവാസികളായ സാക്ഷികളുടെ ആശങ്ക. കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് അതിനുള്ള സാധ്യത തള്ളികളയാനാവില്ല എന്നും ചില കേന്ദ്രങ്ങള്‍ പറയുന്നു. ഹൈക്കോടതി സമന്‍സ് കൈപറ്റാത വിദേശത്ത് കഴിയുന്ന ചിലര്‍ക്കെതിരെ കോണ്‍സുല്‍ വഴി ശക്തമായ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുകള്‍ മറ്റ് ചില കേസുകളില്‍ ഹൈക്കോടതിയില്‍ നി്ന്ന് ഉണ്ടായിട്ടുണ്ട്. രാജ്യത്തെ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന നീക്കം ആരുടെ ഭാഗത്ത് നിന്നുണ്ടായാലും ശക്തമായ നടപടി സ്വീകരിക്കാന്‍ എംബസിയും ബാധ്യസ്ഥമാണ്. പാസ്പോര്‍ട്ട് ചട്ടങ്ങള്‍ പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ബിജെപി നേതാക്കളും പറയുന്നു.
വിദേശത്തുള്ള സാക്ഷികളെ ഹാജരാക്കാതിരിക്കാന്‍ മുസ്ലിം ലീഗ് കേന്ദ്രങ്ങള്‍ ഇടപെട്ട് നീക്കം തുടങ്ങിയെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം.. സാക്ഷികള്‍ ഹൈക്കോടതിയില്‍ എത്തിയാല്‍ കള്ളവോട്ട് നടന്നുവെന്ന വാദം പൂര്‍ണമായും തെളിയും. വലിയ തോതില്‍ കള്ളവോട്ട് നടന്നുവെന്ന് വ്യക്തമായാല്‍ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കുമെന്ന് ഉറപ്പാണ്, ഈ സാഹചര്യം ഏത് വിധേനയും തടയുക എന്നാണ് ലീഗിന്റെ മനസ്സിലിരുപ്പെന്ന് ബിജെപി ആരോപിക്കുന്നു
എന്നാല്‍ കള്ളവോട്ട് നടത്തിയവരെ കുറിച്ചുള്ള വിശദാംശങ്ങളും പാസ്പോര്‍ട്ട് വിവരങ്ങളും ഹര്ജിക്കാരന് ഹാജരാക്കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലവും സുരേന്ദ്രന്റെ വാദം ശരിവെക്കുന്നു. ഹൈക്കോടതി സമന്‍സ് അവഗണിക്കുന്നത് ഭാവിയില്‍ പ്രവാസികളായ സാക്ഷികള്‍ക്കും മറ്റും പ്രശ്നമുണ്ടാക്കുമെന്ന നിയമ ഉപദേശമാണ് പലര്‍ക്കും ലഭിക്കുന്നത്.വിഷയത്തില്‍ കേന്ദ്ര വിദേശകാര്യമന്ത്രാലയവും, ആഭ്യന്തര മന്ത്രാലയവും ഇടപെടുമെന്ന് ഉറപ്പാണ്. കള്ളവോട്ടിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ ഇന്ത്യന്‍ നിയമവ്യവസ്ഥയെ നിരാകരിക്കുന്നതിലെ അധാര്‍മ്മികതയും സാക്ഷികളെ ബാധിക്കും.
വിഷയത്തില്‍ കോടതി ആവശ്യപ്പെട്ടാല്‍ കൂടുതല്‍ വിവരങ്ങള്‍ സമര്‍പ്പിക്കുമെന്ന് സോളിസിറ്റല്‍ ജനറല്‍ പ്രതികരിച്ചിരുന്നു. ഗുരുതരമായ വിഷയമാണ് ഇതെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. കൂടുതല്‍ പേരുടെ പാസ്പോര്‍ട്ട് വിവരങ്ങള്‍ ലഭ്യമാക്കുമെന്നും സോളിസിറ്റല്‍ ജനറല്‍ അറിയിച്ചു. വിദേശത്തുള്ളവര്‍ ഇവിടെ കള്ളവോട്ട് ചെയ്യാന്‍ ഇടയാക്കിയ സാഹചര്യവും വിമര്‍ശന വിധേയമാകും. പോളിംഗ് ഉദ്യോഗസ്ഥര്‍, ബൂത്ത് ഏജന്റുമാര്‍ എന്നിവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള നീക്കവും പിറകെ ഉണ്ടാകും. കള്ളവോട്ട് തടയാന്‍ ശക്തമായ നടപടി വേണമെന്ന ആവശ്യം ഉയരുമ്പോള്‍ ഇക്കാര്യത്തില്‍ ഹൈക്കോടതിയും കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നാണ് സൂചന.
ഇതിനിടെ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്താനുള്ള മുസ്ലിംലീഗ് നീക്കം വിജയിക്കില്ല എന്ന് വിലയിരുത്തല്‍. നിലവിലെ എംഎല്‍എ രാജിവെച്ചാലും കേസിന്റെ പ്രസക്തി നഷ്ടപ്പെടില്ല. നിയമവ്യവസ്ഥയെ കബളിപ്പിക്കാനുള്ള ശ്രമമായി വിലയിരുത്തി രാജി സര്‍ക്കാര്‍ അംഗീകരിച്ചാലും വിധിയെ അത് ബാധിക്കില്ല. കള്ളവോട്ട് നടന്നുവെന്ന് വ്യക്തമായാല്‍ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കുകയും കെ സുരേന്ദ്രനെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്താല്‍ ആ വിധി നടപ്പാക്കാനുള്ള ഉത്തരവാദിത്തം കൂടി കോടിയില്‍ നിഷിപ്തമാകും. ഹര്‍ജിയില്‍ യുക്തിസഹമായ തീര്‍പ്പിനുള്ള അവകാശം കോടതി സംരക്ഷിക്കുമെന്നാണ് വിലയിരുത്തല്‍.
നേരത്തെ അബ്ദുള്‍ റസാഖ് രാജിവച്ച് ഉപ തെരഞ്ഞെടുപ്പിന് വഴിയൊരുക്കാന്‍ ലീഗ് ആലോചന തുടങ്ങിയിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ ബിജെപി വിജയം തടയാന്‍ സിപിഎം സഹകരണം കൂടി ലഭ്യമാക്കാനുള്ള നീക്കവും നടന്നു. എന്നാല്‍ തിടുക്കത്തില്‍ ഇത്തരം നീക്കങ്ങളിലേക്ക് പോകേണ്ട എന്നാണ് ലീഗിന് ലഭിച്ച നിയമോപദേശം.
തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ വിജയിയുടെ ഭൂരിപക്ഷത്തെ ബാധിക്കുംവിധം കള്ളവോട്ടുണ്ടെന്ന് തെളിഞ്ഞാല്‍ ആ വോട്ട് വീണതാര്ക്കെന്ന് പരിശോധിക്കൂം. വോട്ടിങ് മെഷീനിലെ വിവരം ഡീ കോഡ്ചെയ്ത് കള്ളവോട്ട് ആരുടെ പേരിലാണ് ചെയ്തിട്ടുള്ളതെന്ന് കണ്ടെത്തും. കള്ളവോട്ടുകള്‍ ആര്‍ക്കാണ് ചെയ്തതെന്ന് കണ്ടെത്തി അവരുടെ കണക്കില്‍നിന്ന് കുറവുചെയ്യും. അതിന്റെ അടിസ്ഥാനത്തില്‍ ഭൂരിപക്ഷം വിലയിരുത്തി തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ അന്തിമതീര്‍പ്പ് കല്പ്പിക്കുകയാണ് ചെയ്യുക.
2001-ല്‍ ഇരവിപുരത്തുനിന്ന് ഇടതുമുന്നണിയിലെ എ.എ. അസീസിന്റെ വിജയത്തെ ചോദ്യം ചെയ്ത് മുസ്ലിം ലീഗിലെ അഹമ്മദ് കബീര്‍ കോടതിയെ സമീപിച്ചിരുന്നു. 21 വോട്ടിനാണ് അന്ന് അസീസ് ജയിച്ചത്. ഫലത്തെ സ്വാധീനിക്കുന്നത്ര കള്ളവോട്ട് കണ്ടെത്തിയതിനാല്‍ ഡീകോഡ് ചെയ്ത് ആ വോട്ട് ആര്‍ക്ക് ലഭിച്ചെന്ന് കോടതി പരിശോധിച്ചിരുന്നു. 89 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അബ്ദുള്‍ റസാഖ് വിജയിച്ചത്.
Discussion about this post