കോഴിക്കോട്: ചെമ്പനോട വില്ലേജ് ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്. കൈവശഭൂമിക്ക് നികുതി സ്വീകരിക്കാന്‍ വില്ലേജ് അധികൃതര്‍ തയ്യാറാകാത്തതില്‍ മനംനൊന്ത് കര്ഷകന് ആത്മഹത്യ ചെയ്ത സംഭവത്തെ തുടര്‍ന്നാണ് വിജിലന്‍സ് പരിശോധന.
ആത്മഹത്യ ചെയ്ത ജോയിയുടെ ഭൂരേഖകളില് ചില തിരുത്തലുകള്‍ നടന്നെന്ന വിവരം പുറത്തുവന്നതോടെയാണ് കോഴിക്കോട് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പരിശോധന നടക്കുന്നത്. വിജിലൻസ് ഡയറക്ടറുടെ നിർദേശത്തെത്തുടർന്നാണ് പരിശോധന.
തിരുത്തല്‍ നടന്ന രേഖകള്‍ തങ്ങളെ കാണിക്കണമെന്നും ഇതിന്റെ പകര്‍പ്പ് നല്‍കണമെന്നും ആവശ്യപ്പെട്ട് മരിച്ച ജോയിയുടെ സഹോദരങ്ങള്‍ ഇപ്പോഴും വില്ലേജ് ഓഫീസില്‍ തുടരുകയാണ്. രേഖകള്‍ കാണാതെ തിരിച്ചു പോകില്ലെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. രാവിലെ ജോയിയുടെ ഭൂമിയ്ക്ക് കരമടയ്ക്കനായി ജോയിയുടെ സഹോദരന് വില്ലേജ് ഓഫീസിലെത്തിയപ്പോള്‍ ആണ് രേഖകളില്‍ തിരുത്തല്‍ നടത്തിയതായി മനസ്സിലായത്. ഇതേ തുടര്‍ന്ന് സഹോദരനടക്കമുള്ള ബന്ധുക്കളും സ്ഥലത്തെത്തിയ നാട്ടുകാരും ചേര്‍ന്ന് ബഹളം വയ്ക്കുകയും ഓഫീസ് ഉപരോധിക്കുകയും ചെയ്തിരുന്നു.
സംഭവത്തില്‍ വിശദമായ പരിശോധന നടത്തുന്നതിനായി റവന്യൂ വകുപ്പ് സെക്രട്ടറി പി.എച്ച്.കുര്യന് നാളെ ചെമ്പനോട വില്ലേജ് ഓഫീസിലെത്തുന്നുണ്ട്.
Discussion about this post