കൊച്ചി: കൊച്ചിയില്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ക്കു നേരെ വീണ്ടും പൊലീസിന്റെ അതിക്രമം. ഇന്നലെ രാത്രി പത്തുമണിയോടെ എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ വച്ച് പേഴ്സ് തട്ടിപ്പറിയ്ക്കാന്‍ ശ്രമിച്ച ഒരാളെ തടഞ്ഞുവെച്ച് പൊലീസിലേല്‍പ്പിച്ച പതിനഞ്ച് ട്രാന്‍സ്ജെന്‍ഡറുകളെ പൊലീസ് കസ്റ്റഡിയിലെടുക്കുയായിരുന്നു. ഇതില്‍ ഒമ്പത് പേരെ ഇന്ന് രാവിലെ വിട്ടയച്ചു. ആറ് പേരെ പിടിച്ചുപറി കുറ്റം ചുമത്തിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. കസ്റ്റഡിയിലെടുത്തവരെ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന് സി ഐ അനന്തലാല്‍ മര്‍ദ്ദിച്ചുവെന്നും അപമര്യാദയായി പെരുമാറിയെന്നും ട്രാന്‍സ്ജെന്‍ഡേഴ്സ് പറഞ്ഞു.
ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റായ പാര്‍വതിയുടെ പേഴ്സാണ് ഇന്നലെ രാത്രി 10 മണിയ്ക്ക് യുവാവ് തട്ടിപ്പറിയ്ക്കാന്‍ ശ്രമിച്ചത്. രാത്രി 10 മണിയ്ക്ക് തന്റെ പേഴ്സ് തട്ടിപ്പറിയ്ക്കാന്‍ ശ്രമിച്ചയാളെ പൊലീസിലേല്‍പ്പിച്ച തങ്ങള്‍ക്കെതിരെ എന്തിനാണ് കേസെടുത്തതെന്ന് അറിയില്ലെന്നും പാര്‍വതി പറഞ്ഞു.
രണ്ട് ദിവസം മുന്‍പ് ബലൂണില്‍ വെള്ളം നിറച്ച് അതിനകത്ത് കല്ലിട്ട് ട്രാന്സ്ജെന്ഡേഴ്സിനെ എറിഞ്ഞതും ഇയാള്‍ തന്നെയാണെന്നും ഇവര്‍ പറഞ്ഞു. ഇയാള്‍ കല്ലെറിഞ്ഞ കുട്ടി ഇപ്പോള്‍ ചികിത്സയിലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ട്രാന്‍സ് ജെന്‍ഡര്‍ ആക്ടിവിസ്റ്റുകളായ അഡ്വ. അതിഥി പൂജ, ആന്‍ഡ്രിയ, ജാസ്മിന് എന്നിവരടക്കം പതിനഞ്ചോളം പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തങ്ങള്‍ക്കെതിരെ ബലൂണില്‍ വെളളം നിറച്ച് കല്ലിട്ട് അതുകൊണ്ടെറിഞ്ഞ് സ്ഥിരം ആക്രമണം നടത്തുന്ന വ്യക്തിയാണ് പേഴ്സ് തട്ടിപ്പറിക്കാന്‍ ശ്രമിച്ചതെന്നും ഇയാള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കുന്നില്ലെന്നും ട്രാന്‍സ്ജെന്‍ഡേഴ്സ് ആരോപിച്ചു.
പ്രശ്നം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്ത ശേഷം പ്രദേശത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ ഓടിക്കൂടിയ നാട്ടുകാരെ പറഞ്ഞുവിട്ട ശേഷം അക്രമിയോടും പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. ഈ സമയം ഇയാള്‍ക്കെതിരെ പിടിച്ചുപറി കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ തങ്ങളെയും കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു.
സിഐ അനന്ത്ലാലിന്റെ നേതൃത്വത്തില്‍ പൊലീസ് മര്‍ദിക്കുകയും സ്റ്റേഷനില്‍ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ അനുവദിച്ചില്ലെന്നും ഇവര്‍ അറിയിച്ചു. നാളെ ഒരൊറ്റ ട്രാന്‍സ്ജെന്‍ഡേഴ്സിനെയും എറണാകുളം ജില്ലയില്‍ കണ്ടുപോകരുതെന്ന് സിഐ അനന്ത്ലാല് ഭീഷണിപ്പെടുത്തിയെന്നും ഇവര്‍ പരാതിപ്പെട്ടിട്ടുണ്ട്.
Discussion about this post