ഡല്‍ഹി: സ്വകാര്യതയില്ലെങ്കില്‍ മറ്റ് അവകാശങ്ങള്‍ നടപ്പാക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതിയുടെ നിരീക്ഷണം. സ്വകാര്യത പൗരന്റെ മൗലികാവകാശമാണോയെന്ന കേസില്‍ ഒമ്പതംഗ ബെഞ്ച് വാദം കേള്‍ക്കുന്നതിനിടെ ജസ്റ്റിസ് എസ്.എ. ബോബ്ഡെയുടേതാണ് നിരീക്ഷണം. ആധാറിന്റെ ഭരണഘടനാസാധുത ചോദ്യം ചെയ്യുന്ന ഹരജികളില്‍ സുപ്രീംകോടതി വാദം തുടരുകയാണ്. ആധാറിന്റെ ഭരണഘടനാ സാധുത നിശ്ചയിക്കുന്നതിന് മുന്നോടിയായാണ് സ്വകാര്യത മൗലികാവകാശമാണോയെന്ന് ഒമ്പതംഗ ബെഞ്ച് പരിശോധിക്കുന്നത്.
ചീഫ് ജസ്റ്റിസ് ജെ.എസ്. കെഹാറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചിന് മുമ്പാകെ ഹര്‍ജിക്കാര്‍ക്കുവേണ്ടി വാദം തുടങ്ങിയ മുതിര്‍ന്ന അഭിഭാഷകന് ഗോപാല്‍ സുബ്രഹ്മണ്യം സ്വകാര്യതക്കുള്ള അവകാശം സര്‍ക്കാരിന്റെ ആനുകൂല്യമല്ലെന്ന് വ്യക്തമാക്കി. സ്വകാര്യത എന്നത് ഭരണഘടനയുടെ ഹൃദയവും ആത്മാവുമാണ്. അത് സ്വാതന്ത്ര്യത്തിലും അന്തസിലും ഇഴചേര്‍ന്നതാണ്. സ്വകാര്യത മറ്റ് അവകാശങ്ങളുടെ നിഴലില്‍ നില്‍ക്കേണ്ട കാര്യമല്ല. ഭരണഘടന ഉറപ്പുനല്‍കുന്ന സവിശേഷ അവകാശമായ സ്വാതന്ത്ര്യത്തിന്റെ പ്രധാന ഘടകമാണിത്. സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്ന നടപടികള്‍ സ്വകാര്യതയെയും ഇല്ലാതാക്കുമെന്നും അദ്ദേഹം വാദിച്ചു.
സ്വകാര്യത മൗലികാവകാശം അല്ലെന്ന് 1954 ലെ എംപി ശര്‍മ്മ കേസില്‍ എട്ടംഗ ബെഞ്ചും 1962 ലെ ഖരഖ് സിംഗ് കേസില്‍ ആറംഗ ബെഞ്ചും വിധിച്ചിട്ടുണ്ട്. സ്വകാര്യത മൗലികാവകാശമല്ലെന്ന ഈ വിധികളെ പൊതുവല്‍ക്കരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കോടതിയില്‍ വ്യക്തമാക്കി. ഭരണഘടനാ വിദഗ്ധനായ സോളി സൊറാബ്ജിയും ശ്യാം ദിവാനും ഈ നിലപാടുകളെ പിന്തുണച്ചു.
അതേസമയം, സ്വകാര്യതയില്ലെങ്കില്‍ മറ്റ് അവകാശങ്ങള്‍ നിറവേറ്റാന്‍ കഴിയില്ലെന്നു ജസ്റ്റിസ് എസ് എ ബോബ്ഡെ നിരീക്ഷിച്ചു. ഭരണഘടനാ വിഷയത്തില്‍ ഒമ്പതംഗ ബെഞ്ച് തീരുമാനം എടുത്തശേഷം ആധാറിന്റെ സാധുത അഞ്ചംഗ ബെഞ്ച് പരിശോധിക്കും.
ആധാര്‍ ജനങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ച് വിവിധ ഹര്‍ജികള്‍ സുപ്രീം കോടതിക്ക് മുമ്പിലെത്തിയിരുന്നു. ഹര്‍ജികള്‍ കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് പരിഗണിച്ചപ്പോള്‍ സ്വകാര്യത മൗലിക അവകാശം അല്ലെന്ന് സുപ്രിം കോടതിയുടെ മുന്‍വിധികള്‍ ചൂണ്ടിക്കാട്ടി അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ വാദിച്ചിരുന്നു. നേരത്തെ എട്ടംഗ ബെഞ്ച് സ്വകാര്യത മൗലിക അവകാശമല്ലെന്ന് വിധിച്ചതിനാല്‍ ആ വിധി പുനഃപരിശോധിക്കാനാണ് ഒമ്പതംഗ ബെഞ്ച് രൂപീകരിച്ചത്.
Discussion about this post