തിരുവനന്തപുരം: മരിച്ചെന്ന് കരുതി ഫ്രീസറിലേക്ക് മാറ്റിയ സ്ത്രീ ശ്വസിക്കുന്നതായി കണ്ടെത്തി. ഇടുക്കി വണ്ടന്മേട്ടിലാണ് സംഭവം. തുടർന്ന് ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. വണ്ടന്മേട് പുതുവൽ രത്തിന വിലാസം മുനി സ്വാമിയുടെ ഭാര്യ രത്നമ്മ (51)യെയാണ് മരിച്ചെന്നു കരുതി ബന്ധുക്കൾ ഫ്രീസറിലേക്ക് മാറ്റിയത്.
രത്നമ്മ മഞ്ഞപ്പിത്തം ബാധിച്ച് ഗുരുതരാവസ്ഥയിൽ മാസങ്ങളോളം മധുര മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കരളും വൃക്കയുമെല്ലാം തകരാറിലായതിനാൽ രക്ഷപെടാൻ സാദ്ധ്യതയില്ലെന്ന് ഡോക്ടമാർ വിധിയെഴുതി. പിന്നീട് ബന്ധുക്കളുടെ ആവശ്യപ്രകാരം ഡിസ്ചാർജ്ജ് ചെയ്തു. ആറുമണിക്കൂറിൽ കൂടുതൽ ജിവച്ചിരിക്കില്ലെന്ന് അറിയച്ചതിനെ തുടർന്ന് ഓക്സിജൻ സൗകര്യമുള്ള ആംബുലൻസിൽ വണ്ടന്മേട്ടിലേക്ക് കൊണ്ടു വന്നു.
ഇവിടെയെത്തിച്ച രത്നമ്മയെ ഫ്രീസറിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ഇവിടെയെത്തിയ ആളുകളിലൊരാൾ ഫ്രീസറിൽ കിടന്ന ശരീരം അനങ്ങുന്നതായി കണ്ടെത്തി. തുടർന്ന് ഇയാൾ വിവരം അറിയിച്ചത് അനുസരിച്ച് വീട്ടിലെത്തിയ പൊലീസാണ് രത്നമ്മയെ ആശുപത്രിയിലേക്ക് മാറ്റിയത്.
Discussion about this post