തിരുവനന്തപുരം : സംസ്ഥാനത്ത് ഒക്ടോബര്‍ 16 ന് ആഹ്വാനം ചെയ്തിട്ടുള്ള യു.ഡി.എഫ് ഹര്‍ത്താലിനെ പരിഹസിച്ച് അഡ്വ.എ ജയശങ്കര്‍. വളരെ അഭിനന്ദനീയമായ തീരുമാനമെന്നാണ് ഹര്‍ത്താല്‍ തീരുമാനത്തെ പരിഹസിച്ച് ജയശങ്കര്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
ഇന്ധന വിലവര്‍ധന യുഡിഎഫിനു മാത്രമായി വിട്ടുകൊടുക്കരുത്. ഇടതു മുന്നണിക്കും നടത്താം ഒന്നോ രണ്ടോ ഹര്‍ത്താലെന്നും ‘ഒരാഴ്ചയില്‍ ഒരു ഹര്‍ത്താല്‍ എന്നാകട്ടെ നമ്മുടെ മുദ്രാവാക്യ’മെന്നും ഫേസിബുക്കില്‍ യുഡിഎഫ് ഹര്ത്താലിനെപറ്റി കളിയാക്കി ജയശങ്കര്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:-
രൂക്ഷമായ വിലക്കയറ്റത്തിനും ദുർവഹമായ ഇന്ധനവില വർദ്ധനവിലും മനംനൊന്ത് ഒക്ടോബർ 16ന് സംസ്ഥാന ഹർത്താൽ നടത്താൻ ഐക്യ ജനാധിപത്യ മുന്നണി തീരുമാനിച്ചു. വളരെ അഭിനന്ദനീയമായ തീരുമാനം.ഒക്ടോബർ 13ന് ഹർത്താൽ നടത്താനാണ് ആദ്യം ഉദ്ദേശിച്ചത്. 13 നിർഭാഗ്യകരമായതു കൊണ്ടും കൊച്ചിയിൽ ഫുട്ബോൾ കളി നടക്കുന്നതു കൊണ്ടും 16ലേക്കു മാറ്റിയതാണ്.ഓണവും പെരുന്നാളും പൂജവെപ്പും ഗാന്ധി ജയന്തിയുമൊക്കെയായി നമ്മൾ ബോറടിച്ചിരിക്കുമ്പോഴാണ്, ഉണർത്തു പാട്ടായി ഹർത്താൽ എത്തുന്നത്.
കെപിസിസി പ്രസിഡന്റാകും മുമ്പ് ഹർത്താലിനെതിരെ ഉപവാസം നടത്തിയ ആളാണ് മഹാത്മാ ഹസൻ എന്നും ആഭ്യന്തര മന്ത്രി ആയിരുന്നപ്പോൾ ഹർത്താൽ നിയന്ത്രണ ബില്ല് അവതരിപ്പിച്ച ആളാണ് മാന്യശ്രീ രമേശ് ചെന്നിത്തലയെന്നും ചില കുബുദ്ധികൾ ഓർമ്മിപ്പിക്കുന്നുണ്ട്.
അതൊന്നും അത്ര കാര്യമാക്കാനില്ല. അഭിപ്രായം ഇരുമ്പുലക്കയല്ല. ഉദ്ദേശ്യശുദ്ധിയാണ് പ്രധാനം.
ഇന്ധന വിലവർധന യുഡിഎഫിനു മാത്രമായി വിട്ടുകൊടുക്കരുത്. ഇടതു മുന്നണിക്കും നടത്താം ഒന്നോ രണ്ടോ ഹർത്താൽ.
സിപിഎമ്മിൻ്റെ അക്രമ രാഷ്ട്രീയത്തിനെതിരെ ബിജെപിയും റോഹിംഗ്യരോടുളള അവഗണനയിൽ പ്രതിഷേധിച്ച് എസ്ഡിപിഐക്കും ഹർത്താൽ നടത്താൻ സ്കോപ്പുണ്ട്.
ഒരാഴ്ചയിൽ ഒരു ഹർത്താൽ എന്നാകട്ടെ നമ്മുടെ മുദ്രാവാക്യം.
ജയ് ഹർത്താൽ!
Discussion about this post