തിരുവനന്തപുരം: ഇടത് സര്‍ക്കാരിന് വീണ്ടും നാണക്കേടായി ആരോഗ്യവകുപ്പ്. പത്തനംതിട്ടയിൽ പീഡനത്തിനിരയായ അഞ്ചുവയസുകാരിയെ ചികിത്സിക്കുന്നതിൽ കോഴഞ്ചേരി ജില്ലാ ആശുപത്രിക്ക് വീഴ്ച സംഭവിച്ചതായി കളക്ടര്‍ റിപ്പോർട്ട് നല്കി. പൊലീസ് സംരക്ഷണയിൽ ആശുപത്രിയിലെത്തിച്ച ബാലികയെ ആറുമണിക്കൂറോളം ചികിത്സ നൽകാതെ കാത്തിരിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
ഇത് ഗുരുതരമായ വീഴ്ചയാണ്. കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയ രണ്ട് ഡോക്ടർമാർക്കെതിരെ നടപടിയെടുക്കണമെന്നും കളക്ടർ ശുപാർശ ചെയ്തു. ഇത് സംബന്ധിച്ച റിപ്പോർട്ട് ജില്ലാ കളക്ടർ ആരോഗ്യ വകുപ്പ് സെക്രട്ടറിയ്ക്ക് കൈമാറിയിട്ടുണ്ട്.
പൊലീസുകാരുടെ അകമ്പടിയോടെ സെപ്തംബർ 15ന് ഉച്ചയോടെ പീഡനത്തിനിരയായ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈദ്യ പരിശോധന നടത്താൻ ആശുപത്രി അധികൃതർ തയ്യാറായില്ല. ഏതാണ്ട് ആറുമണിക്കൂർ കാത്തിരുന്ന ശേഷം രാത്രിയോടെ സംഘം മടങ്ങി.
പിന്നീട് പിറ്റേദിവസം പത്തനംതിട്ട ജില്ലാ ആശുപത്രിയിലാണ് കുട്ടിയുടെ വൈദ്യപരിശോധന പൂർത്തിയാക്കിയത്. സംഭവം വിവാദമായതോടെ അന്വേഷണം നടത്തിയ ഡി.എം.ഒ ഗൈനക്കോളജി വിഭാഗം ഡോക്ടർമാരായ ഗംഗ, ലേഖ എന്നിവർ കുറ്റക്കാരാണെന്ന് റിപ്പോർട്ട് നൽകിയിരുന്നു. പിന്നീട് ജില്ലാ കളക്ടർ നടത്തിയ അന്വേഷണത്തിലാണ് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നും ഗുരുതര കൃത്യവിലോപമുണ്ടായതായി കണ്ടെത്തിയത്.
Discussion about this post