തിരുവനന്തപുരം: കാറിന് സൈഡ് നൽകാത്തതിന്റെ പേരിൽ കെഎസ്ആർടിസി ഡ്രൈവറോട് തർക്കിച്ച സംഭവത്തിൽ മേയർ ആര്യാ രാജേന്ദ്രനെ വിമർശിച്ചവർക്കെതിരെ പരാതി നൽകിയെന്ന് സച്ചിൻ ദേവ് എംഎൽഎ. വരും ദിവസങ്ങളിലും കൂടുതൽ പേർക്കെതിരെ നിയമ നടപടി സ്വീകരിക്കും. ആര്യയ്‌ക്കെതിരെ വിമർശിച്ച് കൊണ്ട് മോശം പരാമർശം നടത്തിയ ആളെ പോലീസ് അറസ്റ്റ് ചെയ്തുവെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
സാധാരണയായി തങ്ങൾക്കെതിരെ ഉയരുന്ന വിമർശനങ്ങളും കാര്യമാക്കാറില്ല. എന്നാൽ ഇക്കുറി ഈ പതിവിൽ നിന്നും വ്യത്യസ്തമായ രീതിയിൽ ആണ് കാര്യങ്ങളെ കണ്ടത്. രാഷ്ട്രീയ പ്രശ്നങ്ങളിൽ ഉണ്ടാകുന്ന സ്വാഭാവിക വാദപ്രതിവാദങ്ങളുടെ വിവിധ നിലവാരത്തിലുള്ള ചർച്ചകളായി മാത്രമേ വിമർശനങ്ങളെ ഇതുവരെ കണ്ടിട്ടൂള്ളവെന്നും സച്ചിൻ ദേവ് പറഞ്ഞു.
ഇക്കുറി വിമർശനങ്ങളും മോശം പരാമർശങ്ങളും ഉന്നയിച്ച സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പ്രത്യേകം പരിശോധിച്ചു. തുടർന്ന് ഉന്നതമായ പോലീസ് തലത്തിൽ തന്നെ പരാതി നൽകിയിട്ടുണ്ട്. മറ്റ് ചിലതിനെതിരെ ഗൗരവപൂർവ്വം നിയമനടപടി സ്വീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ആര്യക്കെതിരായി അസഭ്യ സന്ദേശങ്ങളും കമന്റുകളും പരസ്യപ്പെടുത്തിയ ആളെ അറസ്റ്റ് ചെയ്‌തെന്നും എംഎൽഎ വ്യക്തമാക്കി.
ദൃശ്യ- സമൂഹമാദ്ധ്യമങ്ങളിലൂടെ വലിയ സൈബർ ആക്രമണമാണ് നേരിടുന്നത് എന്ന് മേയർ ആര്യാ രാജേന്ദ്രനും പറഞ്ഞു. ഔദ്യോഗിക നമ്പറിലേക്ക് അശ്ലീല സന്ദേശം അയച്ച വ്യക്തിയ്‌ക്കെതിരെ പോലീസിൽ പരാതി നൽകി. ഇയാളെ അറസ്റ്റ് ചെയ്തു. തുടർച്ചയായ വ്യക്തിഹത്യകൾ ഒന്നും ജനങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിൽ നിന്നും തന്നെ പിന്നോട്ട് വലിക്കില്ല എന്നും ആര്യാ രാജേന്ദ്രൻ കൂട്ടിച്ചേർത്തു.
Discussion about this post