തിരുവനന്തപുരം: സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ട് മറയാക്കിയുള്ള സര്‍ക്കാരിന്റെ നടപടികളെ യുഡിഎഫ് ഒറ്റക്കെട്ടായി നിന്ന് നേരിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ട് പ്രതിപക്ഷത്തിന് ലഭ്യമാക്കേണ്ട ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ട്. കമ്മീഷന് റിപ്പോര്‍ട്ടെന്ന് വ്യാഖ്യാനിച്ച് ഉമ്മന്‍ചാണ്ടിക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെയുള്ള നീക്കങ്ങള്‍ നിയമപരമായി നിലനില്‍ക്കില്ലെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.
സോളാര്‍ കമ്മീഷന് പരിധികള്‍ മറികടന്നുവെന്നും ചെന്നിത്തല പറഞ്ഞു. കമ്മീഷനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് സിപിഎം പാരമ്പര്യമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ഡൽഹി വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കമ്മീഷൻ റിപ്പോർട്ട് ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനുള്ള നീക്കമാണ് പിണറായി വിജയൻ നടത്തുന്നത്. ഇതിനെ യുഡിഎഫ് ഒറ്റക്കെട്ടായി നേരിടും. 32 ക്രിമിനൽ കേസുകളിലെ പ്രതിയായ സരിത നായരുടെ വാക്ക് കേട്ട് കോണ്‍ഗ്രസ് നേതാക്കൾക്ക് എതിരെയെല്ലാം കേസെടുത്ത് ഭയപ്പെടുത്താമെന്ന് സർക്കാർ കരുതരുത്. കോണ്‍ഗ്രസ് നേതാക്കൾക്കെതിരേ ആരോപണം ഉന്നയിക്കാൻ സിപിഎം പത്ത് കോടി രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്ന് സരിത നേരത്തെ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നുവെന്നും ഇതേക്കുറിച്ച് അന്വേഷണമോ പ്രതികരണങ്ങളോ ഉണ്ടായില്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു.
റിപ്പോർട്ട് നിയമസഭയിൽ വയ്ക്കുന്നതിന് മുൻപ് വിവരങ്ങൾ പത്രസമ്മേളനം വിളിച്ച് മുഖ്യമന്ത്രി പരസ്യപ്പെടുത്തിയത് ചട്ടലംഘനമാണ്. അല്ലെങ്കിൽ പ്രതിപക്ഷത്തിന് പകർപ്പ് നൽകിയ ശേഷം പുറത്തുവിടണമായിരുന്നു. വേങ്ങര ഉപതെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ എൽഡിഎഫ് നടത്തിയ രാഷ്ട്രീയ നീക്കമാണ് ഇതിന് പിന്നിലെന്നും ജനങ്ങൾക്ക് ഇക്കാര്യം മനസിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post