ഡല്‍ഹി:തനിക്കൊരു പ്രതിസന്ധിയുണ്ടായപ്പോള്‍ രാഹുല്‍ ദ്രാവിഡും എം.എസ് ധോനിയും പിന്തുണ തന്നില്ലെന്നുംഒത്തുകളിക്കേസില് പേര് പരാമര്‍ശിക്കപ്പെട്ടവരില്‍ ചിലര്‍ ഇപ്പോഴും ഇന്ത്യന്‍ ടീമിലെ സൂപ്പര്‍ താരങ്ങളാണെന്നും മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത്. ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ശ്രീശാന്തിന്റെ പ്രതികരണം.
‘ഐ.പി.എല്‍ ഒത്തുകളിക്കേസ് അന്വേഷിച്ച മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ 13 താരങ്ങളുടെ പേരാണ് പരാമര്‍ശിച്ചിട്ടുള്ളത്. ആ 13 പേരും ഞാന്‍ കണ്ടതാണ്. പക്ഷേ ഞാന്‍ അവരുടെ പേര് വെളിപ്പെടുത്തില്ല. കാരണം അവരിപ്പോഴും ആരോപണവിധേയര്‍ മാത്രമാണ്. അവര്‍ക്കെതിരായ കുറ്റം തെളിഞ്ഞിട്ടില്ല. എന്റെ കുടുംബം കടന്നു പോയ അവസ്ഥയിലൂടെ അവരും കടന്നുപോകുന്നതു കാണാന്‍ താത്പര്യമില്ല”, ശ്രീശാന്ത് അഭിമുഖത്തില്‍ പറയുന്നു. എം.എസ് ധോനിക്കും രാഹുല്‍ ദ്രാവിഡിനും തന്റെ നിരപരാധിത്വം വ്യക്തമാക്കി താന്‍ മെസ്സേജ് അയച്ചിരുന്നുവെന്നും എന്നാല്‍ ഒരു മറുപടി പോലും ഇരുവരും തന്നില്ലെന്നും ശ്രീശാന്ത് പറയുന്നു.
”ഞാന്‍ ഒത്തുകളിച്ചിട്ടില്ലെന്നും എന്നെ അവശ്വിസിക്കരുതെന്നും പറഞ്ഞ് ഒരു വലിയ മെസ്സേജാണ് ഞാന്‍ ധോനിക്ക് അയച്ചത്. ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹം പിന്തുണ തരുമെന്ന വിശ്വാസത്തിലായിരുന്നു അത്. ഞാന്‍ വൈകാരികമായി അയച്ച ആ മെസ്സേജിന് പക്ഷേ ധോനി ഒരു മറുപടിയും തന്നില്ല’. ശ്രീശാന്ത് പറയുന്നു.
”ഞാന്‍ ആരാധിക്കുന്ന, ബഹുമാനിക്കുന്ന ക്രിക്കറ്റ് താരമാണ് രാഹുല്‍ ദ്രാവിഡ്. ധോനിക്ക് ഒരു തവണയാണെങ്കില്‍ ദ്രാവിഡിന് ഞാന്‍ നിരവധി തവണ മെസ്സേജ് അയച്ചു. പക്ഷേ ഒന്നിനും മറുപടി ഉണ്ടായിരുന്നില്ല. അതിനേക്കാളേറെ എന്നെ സങ്കടപ്പെടുത്തിയത് ദ്രാവിഡിന്റെ പ്രസ്താവനകളായിരുന്നു. രാജസ്ഥാന് റോയല്‍സ് ടീമില്‍ നിന്ന് എന്നെ പുറത്താക്കാന്‍ ക്യാപ്റ്റനായിരുന്ന ദ്രാവിഡും പരിശീലകനായിരുന്ന പാഡി അപ്റ്റണും പറഞ്ഞ കള്ളമാണ് എന്നെ തളര്‍ത്തിയത്. ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ മത്സരശേഷം നടന്ന പാര്‍ട്ടിയില്‍ ഞാന്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയെന്നും ദ്രാവിഡുമായി വഴക്കുണ്ടാക്കിയെന്നുമായിരുന്നു അവര്‍ കണ്ടെത്തിയ കാരണം. പക്ഷേ യഥാര്‍ത്ഥത്തില്‍ അതായിരുന്നില്ല സത്യം. അത് അന്ന് പാര്‍ട്ടി നടന്ന മാരിയറ്റ് ഹോട്ടലിലെ കോറിഡോറിലെ സിസിടിവി ഫൂട്ടേജ് നോക്കായാല്‍ മനസ്സിലാവും. ഞാന്‍ അദ്ദേഹത്തെ കെട്ടിപ്പിടിച്ച് നന്ദി പറയുകയാണുണ്ടായത്”. ശ്രീശാന്ത് പറയുന്നു.
അതിനു ശേഷവും ദ്രാവിഡിന്റെ ഭാഗത്തു നിന്ന് അത്തരം പരാമര്‍ശമുണ്ടായി. ”ഞാന്‍ ഡല്‍ഹി ജയിലിലായി നാലാം ദിവസമായിരുന്നു അത്. എനിക്ക് പണത്തോട് ആര്‍ത്തിയാണെന്ന രീതിയിലായിരുന്നു ദ്രാവിഡിന്റെ സംസാരം. അതും എന്നെ സങ്കടപ്പെടുത്തി. കാരണം ഞാന്‍ ദ്രാവിഡില്‍ നിന്നും ഒരിക്കലും അങ്ങിനെയൊരു പരാമര്‍ശം പ്രതീക്ഷിച്ചിരുന്നില്ല. പിന്നെ ആകെ പിന്തുണ തന്നത് വീരേന്ദര്‍ സെവാഗ് മാത്രമാണ്”.ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു.
ബി.സി.സി.ഐയുടെ വിലക്കു മൂലം ക്രിക്കറ്റ് കളിക്കാനാവാതെ തിരിച്ചുപോരേണ്ടി വന്ന നിരവധി സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു. ”അതില്‍ ഏറ്റവും സങ്കടകരം ബഹ്റെയ്നില്‍ ഒരു ചാരിറ്റി മത്സരത്തിന് പോയപ്പോഴായിരുന്നു. അന്ന് ബഹ്റെയ്നിലെ മലയാളികള്‍ എന്നെ കളിക്കാന്‍ വിളിച്ചു. ഞാന്‍ പോയി. ആര് പി സിങ്ങും ഇര്ഫാന് പഠാനുമെല്ലാമുണ്ടായിരുന്നു.എന്നാല്‍ കളി തുടങ്ങുന്നതിന് മുമ്പ് എന്നെ കളിപ്പിക്കാന്‍ പറ്റില്ലെന്ന് അവര്‍ പറഞ്ഞു. ഞാന്‍ കളിച്ചാല്‍ അത് പഠാനും ആര് പി സിങ്ങിനും പ്രശ്നമുണ്ടാക്കുമെന്നായിരുന്നു കാരണം. അവിടെയും ബി.സി.സി.ഐ ആണ് ഇടപെടല്‍ നടത്തിയത്. കളിക്കാനാവാതെ ഞാന്‍ ഗാലറിയില്‍ കളി കാണാന്‍ ഇരുന്നു. പക്ഷേ അവിടെ നിന്നും പുറത്താക്കി. ഞാന്‍ അവിടെ ഇരിക്കുന്നതു പോലും പ്രശ്നമായിരുന്നു. തുടര്‍ന്ന് ഹോട്ടലിലേക്ക് തിരിച്ചുപോകുമ്പോള്‍ ഞാന്‍ കരയുന്നതിന് അപ്പുറമുള്ള അവസ്ഥയിലായിരുന്നു”. ശ്രീശാന്ത് പറയുന്നു.
Discussion about this post