തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ പ്രയാര്‍ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള മുന്‍ ഭരണസമിതി വന്‍ അഴിമതി നടത്തിയതായി റിപ്പോര്‍ട്ട്. 670 കോടി രൂപ നീക്കിയിരിപ്പുണ്ടാകേണ്ട ദേവസ്വം നീക്കിയിരിപ്പു നിധി ഫണ്ടില്‍ ശേഷിക്കുന്നത് വെറും 210 കോടി മാത്രമാണ്. കൈകാര്യം ചെയ്യുന്നതിനു കര്‍ശന നിബന്ധനകളുള്ള ഫണ്ടിലാണ് മരാമത്ത് വിഭാഗത്തിനു കൂടുതല്‍ പണം നല്‍കാനായി കൈവച്ചതെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു
തിരുവിതാംകൂര്‍ കൊച്ചിന് ഹിന്ദു റിലീജിയസ് നിയമത്തിലെ സെക്ഷന്‍ 26 പ്രകാരം ദേവസ്വം ഫണ്ടിനോടു ചേര്‍ന്ന് രൂപീകരിച്ചതാണ് സര്‍പ്ലസ് ഫണ്ട് എന്ന നീക്കിയിരിപ്പുനിധി. ബോര്‍ഡിനു സാമ്പത്തികഞെരുക്കം ഉണ്ടാകുമ്പോഴും അടിയന്തരഘട്ടത്തിലും മാത്രം ഉപയോഗിക്കാനുള്ള പണമാണ് ഇത്. ഓരോ ബജറ്റിലും മിച്ചം വരുന്ന തുക ഈ ഫണ്ടില്‍ നിക്ഷേപിക്കണമെന്നാണ് വ്യവസ്ഥ. 2016 വരെ ഇങ്ങനെ മിച്ചം തുക നിക്ഷേപിച്ചതായി രേഖയുണ്ട്. ഇതനുസരിച്ച് 670 കോടിയോളം രൂപ നീക്കിയിരിപ്പ് ഉണ്ടാകേണ്ട ഫണ്ടില്‍ ഇപ്പോഴുള്ളത് 210 കോടി രൂപ മാത്രമാണ്. ഇതില്‍ നിന്നു യഥേഷ്ടം പണം പിന്‍വലിച്ചു ചെലവിട്ടെന്നാണു സൂചന. ഓരോ കാര്യത്തിനും ബജറ്റില്‍ പ്രത്യേകം തുക നീക്കിവച്ചിരുന്നതിനു പുറമേയാണ് കരുതല്നിധിയിലെ പണമെടുത്ത് ചെലവിട്ടത്. ഹൈക്കോടതി നിര്‍ദേശിച്ച കര്‍ശന നിബന്ധനകള്‍ അവഗണിച്ചാണ് മരാമത്ത് വിഭാഗത്തിനുകൂടുതല് പണം നല്‍കുന്നതിനായി സര്‍പ്ലസ് ഫണ്ടിലും ബോര്‍ഡ് ഭരണസമിതി കൈവച്ചത്.
നാലു കോടി രൂപയുടെ സാമ്പത്തിക അപഹരണം നടത്തിയ ഉദ്യോഗസ്ഥനെ ഒരു നടപടിയെടുമെടുക്കാതെ വിരമിക്കാന്‍ അനുവദിച്ചതായും രേഖകള്‍ വ്യക്തമാക്കുന്നു. 2009-ല്‍ മരാമത്ത് പണികള്‍ക്കായാണ് മുന്‍കൂര്‍ തുക വാങ്ങിയത്. ഇതു വാങ്ങിയതിലും ചെലവിട്ടതിലും ഗുരുതര ക്രമക്കേടുണ്ടെന്ന് ലോക്കല്‍ഫണ്ട് ഓഡിറ്റ് വിഭാഗവും ഓംബുഡ്സ്മാനും കണ്ടെത്തിയിരുന്നു. വിവിധ റിപ്പോര്‍ട്ടുകളുണ്ടായിട്ടും ഈ ഉദ്യോഗസ്ഥനെതിരേ നടപടിയെടുക്കാന്‍ കഴിഞ്ഞ ഭരണസമിതി തയാറായില്ല. സര്‍വീസില്‍ നിന്നു സ്വാഭാവികമായി വിരമിക്കാന്‍ അനുവദിക്കുകയും ചെയ്തു.
കൂടാതെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പേരിലുള്ള 6373 ഏക്കര്‍ ഭൂമി വ്യക്തികള്‍ കൈയേറിയതായും മംഗളം റിപ്പോര്‍ട്ടില്‍ പറയുന്നു ഭൂമി ദേവസ്വം ബോര്‍ഡിന്റേതാണെന്നു രേഖകളുണ്ടെങ്കിലും തിരിച്ചുപിടിക്കാന്‍ നടപടിയെടുക്കാത്തതിനാല്‍ ഭൂമി നഷ്ടപ്പെടുന്ന സ്ഥിതിയായി. കോട്ടയം പശ്ചിമ ദേവസ്വത്തിന്റെയും എരുമേലി ദേവസ്വത്തിന്റെയും കീഴിലുള്ള 6373 ഏക്കര്‍ ഭൂമിയാണ് കൈയേറിയത്. എരുമേലിയില്‍ 225, 235, 380, 384, 385 സര്‍വേ നമ്പരുകളിലുള്ള 4531.18 ഏക്കറും പശ്ചിമ ദേവസ്വത്തില്‍ നിന്ന് 369, 379 സര്‍വേ നമ്പരുകളിലായുള്ള 1842.8 ഏക്കറുമാണ് ബോര്‍ഡിന്റെ പേരിലുള്ളത്. രേഖകളുണ്ടെങ്കിലും ഇത് എവിടെയാണെന്നോ ആരുടെ കൈവശമാണെന്നോ ബോര്‍ഡിന് അറിയില്ല.
ദേവസ്വം ബോര്‍ഡിന്റെ ഭൂമി ആവശ്യങ്ങള്‍ക്കായി സ്പെഷല്‍ തഹസില്‍ദാരുടെ സേവനം സര്‍ക്കാര്‍ വിട്ടുനല്‍കിയിട്ടുണ്ട്. ഒരു ലോ ഓഫീസര്‍, ഒരു എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്നിവരുടെ നേതൃത്വത്തില്‍ എസ്റ്റേറ്റ് ഡിവിഷനുമുണ്ട്. ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ഭൂമി സംരക്ഷിക്കുകയും കൈയേറ്റം തടയുകയുമാണ് ഇവരുടെ കര്‍ത്തവ്യം. ഈ സംവിധാനങ്ങളെല്ലാമുണ്ടെങ്കിലും കൈയേറ്റം ഒഴിപ്പിച്ച് ഭൂമി തിരികെക്കിട്ടാനുള്ള നടപടിയെടുക്കാന്‍ സര്‍ക്കാരിനോട് ഒരിക്കല്‍പ്പോലും ആവശ്യപ്പെട്ടിട്ടുമില്ല.
അതേസമയം ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും അജയ് തറയിലിനുമെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ തീരുമാനമായിട്ടുണ്ട്.
ഇരുവരുടെയും സാമ്പത്തിക ഇടപാട് അന്വേഷിക്കാന്‍ ഫിനാന്‍സ് വിജിലന്‍സ് സംഘത്തെ രൂപീകരിക്കും. രണ്ട് ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ടു. ബോര്‍ഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും സിസി ടിവി ക്യാമറ സ്ഥാപിക്കാനും യോഗത്തില്‍ തീരുമാനമായി.
Discussion about this post