പനജി: പാക്ക് അധീന കശ്മീരിലെ ഭീകര ക്യാംപുകളില്‍ മിന്നലാക്രമണത്തിനായി പ്രതിരോധവകുപ്പും സൈന്യവും നടത്തിയ തയാറെടുപ്പുകളെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി മുന്‍പ്രതിരോധമന്ത്രിയും ഗോവ മുഖ്യമന്ത്രിയുമായ മനോഹര്‍ പരീക്കര്‍ രംഗത്ത്. ഇന്ത്യ മിന്നലാക്രമണം നടത്തിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായതിനു പിന്നാലെയാണ് തയ്യാറെടുപ്പുകള്‍ സംബന്ധിച്ച് വിശദീരൃകരണവുമായി രംഗത്തെത്തിയത്. ആക്രമണത്തിനായി പദ്ധതിയിടുന്ന സമയത്ത് മൊബൈല്‍ ഫോണ്‍ അവിടേക്ക് അടുപ്പിച്ചിട്ടു പോലുമില്ലെന്ന് പരീക്കര്‍ വെളിപ്പെടുത്തി. ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്തു വയ്ക്കുക മാത്രമല്ല, കോണ്‍ഫറന്‍സ് നടക്കുന്ന ഹാളില്‍ നിന്ന് അതേറെ അകറ്റിയാണ് സൂക്ഷിച്ചതെന്നും പരീക്കര്‍ പറഞ്ഞു.
മറ്റൊരാളോട് നാം സംസാരിക്കുമ്പോള്‍ ആ വിഷയത്തിലെ സ്വകാര്യത അവസാനിക്കുകയാണ്. മിന്നലാക്രമണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുമ്പോള്‍ മൊബൈല്‍ ഫോണുകള്‍ സ്വിച്ചോഫ് ചെയ്ത് 20 മീറ്റര്‍ അകലെ സൂക്ഷിച്ചിരിക്കുകയായിരുന്നു. ചര്‍ച്ച ചെയ്യുന്ന കാര്യങ്ങളൊന്നും പുറത്തുപോകുന്നില്ല എന്ന് ഉറപ്പാക്കാനായിരുന്നു ഇത്’, പരീക്കര്‍ പറഞ്ഞു.
”ഉറിയിലെ ഭീകരാക്രമണത്തിനും അതിര്‍ത്തി കടന്ന് നാം നടത്തിയ മിന്നലാക്രമണത്തിനും ഇടയില്‍ ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരുമായി 18-19 യോഗത്തില്‍ ഞാന്‍ പങ്കെടുത്തിരുന്നു. എന്നിട്ടും ഒരു വിവരം പോലും ചോര്‍ന്നില്ലെന്ന് പറയുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്”, പരീക്കര്‍ വ്യക്തമാക്കി.
മിന്നലാക്രമണത്തനു തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ പോലും ഉദ്യോഗസ്ഥര്‍ വിദേശ രാജ്യങ്ങളില്‍ പോയി ആയുധങ്ങള്‍ സംഭരിച്ചിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. വളരെ സുപ്രധാനമായ ഇത്തരം തയാറെടുപ്പുകള്‍ വളരെ കൃത്യതയോടെ നടത്തേണ്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രഹസ്യങ്ങള്‍ സൂക്ഷിക്കുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. മറ്റൊരാളുമായി പങ്കുവയ്ക്കാതെ ഇത്തരം പ്രധാനപ്പെട്ട കാര്യങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുന്നത് ഏറെ സമ്മര്‍ദ്ദവുമുണ്ടാക്കും. ഇത്തരം പ്രതികൂല സാഹചര്യങ്ങള്‍ മറികടന്നാണ് ഇന്ത്യന്‍ സൈന്യം വിജയകരമായി മിന്നലാക്രമണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ആക്രമണത്തിന്റെ കൃത്യമായ രൂപരേഖ ഇങ്ങനെ:
1). പാക്ക് അധീന കശ്മീരിലെ (പിഒകെ) ഭീകര ഇടത്താവളങ്ങള്‍ ആക്രമിച്ചു തകര്‍ക്കാന്‍ ആക്രമണത്തിന് ഒരാഴ്ചമുന്‍പു നടന്ന കാബിനറ്റ് സമിതിയുടെ സുരക്ഷാ യോഗത്തില്‍ തീരുമാനം, 2). തിരിച്ചടിക്കു പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും അനുമതി.3). പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, കരസേനാമേധാവി ദല്‍ബീര്‍ സിങ് സുഹാഗ്, ഡിജിഎംഒ ലഫ്. ജനറല്‍ രണ്‍ബീര്‍ സിങ്, എന്നിവരുടെ നേതൃത്വത്തില്‍ കൃത്യമായ രൂപരേഖ തയാറാക്കുന്നു, 4). നാലുപേരും ആക്രമണത്തിന്റെ ഓരോഘട്ടവും വിലയിരുത്തിക്കൊണ്ടിരുന്നു.5). ആക്രമണം നടത്തുന്നതിനു തൊട്ടുമുന്‍പ് അജിത് ഡോവല്‍, യുഎസ് ദേശീയ ഉപദേഷ്ടാവ് സൂസന് റൈസിനോട് ഇക്കാര്യം സൂചിപ്പിക്കുന്നു. 6). ആക്രമണത്തിനുശേഷം സര്‍വകക്ഷി യോഗം ചേര്‍ന്നു സൈനിക നടപടിക്കു പൂര്‍ണ പിന്തുണ നേടുന്നു.
Discussion about this post