ഡല്‍ഹി: ദോക്ലാം മേഖലയില്‍ വീണ്ടും സൈന്യത്തെ വിന്യസിച്ച് ചൈന. ഭൂട്ടാന് ട്രൈജംഗ്ഷനില്‍ 1600-1800ഓളം വരുന്ന സൈന്യമാണ് എത്തിയിരിക്കുന്നത്. അതിര്‍ത്തിയില്‍ രണ്ട് ഹെലിപ്പാഡുകള്, ശൈത്യകാലത്തെയ്ക്കുള്ള അഭയസങ്കേതങ്ങള്, സ്റ്റോക്കിങ് സ്റ്റോറുകള്‍ തുടങ്ങിയവയുടെ നിര്‍മ്മാണത്തിലാണ് ചൈനീസ് സൈന്യം. ചൈന ദോക്ലാം അതിര്‍ത്തി മേഘലയില്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) ശാശ്വതമായ ഒരു സൈനിക താവളം രൂപീകരിക്കുകയാണ് എന്നത് ഇതില്‍ നിന്നും വ്യക്തമാണ്.
സമുദ്ര നിരപ്പില്‍ നിന്നും ഏറെ ഉയര്‍ന്നു നില്ക്കുന്ന മേഖലയില്‍ ശൈത്യകാലത്തേക്ക് ചൈനീസ് സൈനിക സാന്നിദ്ധ്യം സ്ഥിരമായി ഉണ്ടാകുമെന്ന സൂചനയാണ് നല്‍കുന്നത്. ഏപ്രില്‍-മെയ് മാസങ്ങളിലും ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലും ചൈനീസ് പട്ടാളം ദോക്ളാം മേഖലയില്‍ പെട്രോളിംഗ് നടത്തിയിരുന്നെങ്കിലും സൈനികരെ സ്ഥിരമായി നിയോഗിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ സ്ഥിരമായ സംവിധാനം വരുത്തുന്നതിലൂടെ വര്‍ഷം മുഴുവന്‍ സൈന്യത്തെ നിലനിര്‍ത്താനുള്ള സാധ്യതകളിലേക്കും അതിര്‍ത്തികള്‍ കയ്യേറാന്‍ ശ്രമം നടന്നേക്കും എന്ന തരത്തിലുള്ള ആശങ്കളിലേക്കാണ് പുതിയ സാഹചര്യങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.
കഴിഞ്ഞ ജൂണ്‍ മുതലാണ് ദോക്ലാം മേഖലയില്‍ ഇരുരാജ്യങ്ങളുടെയും സൈന്യങ്ങള്‍ തമ്മില്‍ സംഘര്‍ഷം രൂപംകൊണ്ടത്. ഭൂട്ടാനും ചൈനയും അവകാശവാദം ഉന്നയിക്കുന്ന ദോക്ലാം പ്രദേശത്ത് ചൈന റോഡ്നിര്‍മാണം ആരംഭിച്ചപ്പോള്‍ ഇതു തടയാനായി ഇന്ത്യന്‍ സൈന്യം ശ്രമിച്ചതോടെയാണ് സംഘര്‍ഷം രൂപംകൊണ്ടത്.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ നുഴഞ്ഞു കയറ്റത്തില്‍ നിന്നും രക്ഷിക്കണം എന്ന ആരോപണം ഉന്നയിച്ച് ഇന്ത്യന്‍ സൈന്യം തങ്ങള്‍ സംരക്ഷിക്കുന്ന ഭൂട്ടാന് മേഖലയിലേക്ക് എത്തി ചൈനയുടെ റോഡ് നിര്‍മ്മാണത്തെ തടഞ്ഞിരുന്നു. പിന്നീട് ഇത് പ്രധാനമന്ത്രിയുടെ ചൈനാ സന്ദര്‍ശനത്തിന് മുമ്പായി നയതന്ത്രപ്രതിനിധികളിലൂടെ പരിഹരിക്കപ്പെടുകയും ചെയ്തിരുന്നു. ചൈന ഈ മേഖലയില്‍ സൈനികരെ സ്ഥിരമായി വിന്യസിക്കുന്നത് ഏറ്റവും വലിയ തലവേദനയാകുന്നത് ഇന്ത്യയ്ക്കാണ്.
Discussion about this post