ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി മുതിര്‍ന്ന ബിജെപി നേതാവ് ജയ്റാം താക്കൂര്‍ സ്ഥാനമേല്‍ക്കും. നാളെയാണ് ഔദ്യോഗിക പാര്‍ട്ടി പ്രഖ്യാപനം നടക്കുന്നത്. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ജയ്റാം താക്കൂറിന് നറുക്ക് വീണത്. സെരാജ് മണ്ഡലത്തില്‍ നിന്നാണ് ജയ്റാം താക്കൂര്‍ വിജയിച്ചത്.
കേന്ദ്രമന്ത്രി ജെ.പി നഡ്ഡയുടെ വിശ്വസ്തനാണ് ജയ്റാം താക്കൂര്‍. കോണ്‍ഗ്രസില്‍ നിന്ന് ഭരണം തിരിച്ചുപിടിച്ചെങ്കിലും മുഖ്യമന്ത്രി സ്ഥാനാര്‍ഥി തോറ്റത് ബിജെപിക്ക് തിരിച്ചടിയായിരുന്നു. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച പ്രേംകുമാര്‍ ധൂമലിന് പുറമെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സത്പാല്‍ സിംഗ് സട്ടിയും യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷനും പരാജയപ്പെട്ടു. മുന്‍ സ്പീക്കര്‍ ഗുലാബ് സിംഗ് താക്കൂറും തോറ്റു.
കേന്ദ്രമന്ത്രി ജെ.പി നഡ്ഡയുടെയും മുന്‍ മുഖ്യമന്ത്രി പ്രേംകുമാര്‍ ധൂമലിന്റെയും പേരുകളാണ് തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പറഞ്ഞുകേട്ടത്. ഭിന്നത തെരഞ്ഞെടുപ്പ് വിജയത്തെ ബാധിക്കാതിരിക്കാന്‍ അമിത് ഷാ തന്നെ ധൂമലിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. പക്ഷേ ഫലം വന്നപ്പോള്‍ സുജന്‍പൂരില്‍ ധൂമല്‍ തോറ്റു. അതോടെ നഡ്ഡ ഉള്‍പ്പടെ മൂന്നു പേരുകളാണ് ബിജെപി നേതൃത്വം പരിഗണിച്ചത്. അഞ്ചു തവണ എംഎല്‍എയും മന്ത്രിയുമായ നേതാവാണ് താക്കൂര്‍. സംസ്ഥാനത്ത് 32 ശതമാനം വരുന്ന താക്കൂര്‍ സമുദായത്തില്‍ നിന്നുള്ളയാള്‍ എന്നതും മുഖ്യമന്ത്രി സ്ഥാനത്തേക്ക് അദ്ദേഹത്തിന്റെ യോഗ്യതയായി.
Discussion about this post