കൊച്ചി : ഹര്‍ത്താലിനിടെ ഉണ്ടായ കല്ലേറില്‍ കാഴ്ച പോയ ആള്‍ക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുന്നതൊഴിവാക്കാന്‍ ലക്ഷങ്ങള്‍ മുടക്കി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍.സര്‍ക്കാര്‍ ഏഴു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും തുകയുടെ 75 ശതമാനം എല്‍.ഡി.എഫ്. കണ്‍വീനര്‍, സി.ഐ.ടി.യു. ജനറല്‍ സെക്രട്ടറി എന്നിവരില്‍നിന്ന് ഈടാക്കാമെന്നുമായിരുന്നു ഹൈക്കോടതി സിംഗിള്‍ ബഞ്ച് വിധി. 25 ശതമാനം സര്‍ക്കാരും 75 ശതമാനം സിപിഎം നേതാക്കളും അടക്കേണ്ട സാഹചര്യം ഒഴിവാക്കാന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പ്രത്യേകാനുമതി ഹര്‍ജി നല്‍കുകയായിരുന്നുവെന്ന് മംഗളം പത്രം റിപ്പോര്‍ട്ടു ചെയ്യുന്നു.
മുന്നണിയില്‍നിന്നും പാര്‍ട്ടിയില്‍നിന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ നഷ്ടപരിഹാരം ഈടാക്കിയെന്ന നാണക്കേട് ഒഴിവാക്കുകയാണു ലക്ഷ്യം. സംസ്ഥാന സര്‍ക്കാരിനു സ്ഥിരം സ്റ്റാന്‍ഡിങ് കോണ്‍സല്‍മാര്‍ ഉള്ളപ്പോള്‍ ലക്ഷങ്ങള്‍ ഫീസുള്ള മുതിര്‍ന്ന അഭിഭാഷകനെ വയ്ക്കാനുള്ള തീരുമാനിച്ചതും വിവാദമായിട്ടുണ്ട്.
സ്വകാര്യ സ്ഥാപനത്തില്‍ ഡ്രൈവറായ കളമശേരി സ്വദേശി ചന്ദ്രബോസിനാണു 2005 ലെ എല്‍.ഡി.എഫ്. ഹര്‍ത്താലിനിടെയുണ്ടായ കല്ലേറില്‍ കാഴ്ച നഷ്ടപ്പെട്ടത്. മിനി ലോറിയുമായി കണ്ണൂരില്‍നിന്നു കോഴിക്കോട്ടേക്കു വരുന്നതിനിടെയാണു കൊയിലാണ്ടിക്കു സമീപം കല്ലേറുണ്ടായത്. കല്ലേറില്‍ ചന്ദ്രബോസിന്റെ വലതു കണ്ണില്‍ കൊണ്ടു കാഴ്ച നഷ്ടമായി.
14 ലക്ഷം രൂപ നഷ്ടപരിഹാരം തേടി ചന്ദ്രബോസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. 2005 ജൂലായ് നാലിനു രാത്രി 10.30 നായിരുന്നു സംഭവമെന്നും 12 മണി മുതലാണു ഹര്‍ത്താല്‍ പ്രഖ്യാപിച്ചതെന്നുമായിരുന്നു എല്‍.ഡി.എഫിന്റെയും സര്‍ക്കാരിന്റെയും വാദം. എറിഞ്ഞതു ഹര്‍ത്താല്‍ അനുകൂലികളാണെന്നതിനു തെളിവില്ലെന്നും വാദിച്ചു. എന്നാല്‍ ചന്ദ്രബോസിനോടു മുന്വൈരാഗ്യമുള്ളവരല്ല അക്രമികളെന്നും അവര്‍ ഹര്ത്താലനുകൂലികളാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ജനങ്ങളുടെ സ്വത്തും ജീവനും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുള്ളതിനാല്‍ ബന്ദ്, ഹര്‍ത്താല്‍ ദിനങ്ങളിലെ നാശനഷ്ടങ്ങള്‍ക്കു പരിഹാരം നല്കാന് സര്‍ക്കാരിനും ബാധ്യതയുണ്ടെന്നു കോടതി വ്യക്തമാക്കിയിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്ബ് നിരോധിച്ച ബന്തിന്റെ മറ്റൊരു രൂപമാണ് ഹര്‍ത്താലെന്നും അതിന്റെ പേരില്‍ ജനങ്ങളെ ബന്ദിയാക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ നിയന്ത്രിക്കാത്തത് സര്‍ക്കാരിന്റെ കുറ്റകരമായ വീഴ്ചയാണെന്നും ഹൈക്കോടതി വ്യക്തമാക്കി.2005ലെ ഇടതുമുന്നണി ഹര്‍ത്താലിനിടെയുണ്ടായ കല്ലേറില്‍ കാഴ്ച നഷ്ടപ്പെട്ട ലോറി ഡ്രൈവര്‍ക്ക് ഏഴ് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന വിധിക്കെതിരെ സര്‍ക്കാര്‍ നല്കിയ അപ്പീല്‍ തള്ളിയാണ് ഡിവിഷന് ബെഞ്ച് ഇക്കാര്യം പറഞ്ഞത്. സിംഗിള്‍ബെഞ്ചിന്റെ വിധി ശരിവയ്ക്കുകയും ചെയ്തു.
പൗരന്റെ ജീവന് സംരക്ഷണം നല്‍കുക സര്‍ക്കാരിന്റെ പ്രാഥമിക കര്‍ത്തവ്യമാണ്. ഒരു മുന്നറിയിപ്പും ഇല്ലാതെയാണ് സമൂഹത്തിലേക്ക് ഹര്‍ത്താല്‍ കടന്ന് വരുന്നത്. നാടിന്റെ ഏതെങ്കിലുമൊരു കോണിലുണ്ടാകുന്ന അനിഷ്ട സംഭവത്തിന്റെ പേരില്‍ സംസ്ഥാനത്ത് രാഷ്ട്രീയ വികാരം ആളിക്കത്തിക്കാനാണ് പാര്‍ട്ടികള്‍ ശ്രമിക്കുന്നത്. ഇതിനെ അങ്ങേയറ്റം ഉത്കണ്ഠയോടെ കാണണം. കടകള്‍, ബാങ്കുകള്‍, വാഹനങ്ങള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവയെല്ലാം ഹര്‍ത്താലില്‍ നിശ്ചലമാകും. കച്ചവടക്കാരും വിദ്യാര്‍ത്ഥികളും ഉദ്യോഗസ്ഥരുമടങ്ങുന്ന സമൂഹം ദുരിതം അനുഭവിക്കുന്നു. സംസ്ഥാനത്തിന്റെ സമ്ബദ് ഘടനയെ മാത്രമല്ല, അന്തസിനെയും ഹര്‍ത്താല്‍ ബാധിക്കുന്നുണ്ട്. രാഷ്ട്രീയക്കാരായ ഹര്‍ത്താലനുകൂലികളെ എതിര്‍ക്കുന്നവര്‍ ഇവരുടെ അക്രമത്തിന് ഇരയാകും. ഹര്‍ത്താല്‍ ദിനത്തില്‍ ഓഫീസോ കടയോ തുറന്നാല്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പ്രതികാര ദാഹികളായി എല്ലാം നശിപ്പിക്കും. ഹര്‍ത്താലിന് നശിപ്പിക്കല്‍ എന്നായി അര്‍ത്ഥമെന്നും ഡിവിഷന് ബെഞ്ച് വിമര്‍ശിച്ചിരുന്നു.
Discussion about this post