മാവോയിസ്റ്റ് നേതാവ് രൂപേഷിനെയും സംഘത്തെയും കുരുക്കിയത് ആന്ധ്ര പോലിസ് സംഘത്തിന്റെ തട്ടുപൊളിപ്പന്‍ സിനിമ തിരക്കഥയെ വെല്ലുന്ന ആസൂത്രണത്തിലൂടെ. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പും, മാസങ്ങളോളമായി തുടരുന്ന രഹസ്യ നീക്കങ്ങള്‍ക്കും ഒടുവില്‍ രൂപേഷിനെയും സംഘത്തെയും പിടികൂടിയത് ഹോളിവുഡിലും, ബോളിവുഡിലും പലതവണ ആവര്‍ത്തിച്ച ക്ലൈമാസ്‌ക് സീന്‍ പോലെയായിരുന്നു.
നക്‌സലുകളുടെ വിശ്വാസം ആര്‍ജ്ജിച്ച് അവരുടെ പാളയത്തില്‍ നുഴഞ്ഞുകയറിയ പോലിസ് എസ്‌ഐയാണ് സംഭവത്തിലെ നായകന്‍. മാവോയിസ്റ്റ് സംഘത്തിന്റെ വിശ്വാസം ആര്‍ജ്ജിച്ച് അവരുടെ നീക്കങ്ങളും പ്രവര്‍ത്തനങ്ങളും നിരീക്ഷിച്ച്, സമര്‍ത്ഥമായി രഹസ്യങ്ങള്‍ ചോര്‍ത്തി അവരെ കുടുക്കുന്ന സാഹസികമായ തന്ത്രമാണ് ഈ പോലിസ് എസ്‌ഐയിലൂടെ ആന്ധ്ര പൊലീസ് വിജയിപ്പിച്ചെടുത്തത്.
പുതുതായി റിക്രൂട്ട്‌ചെയ്ത ഒരു എസ്.ഐയാണ് മാവോയിസ്റ്റുകളുടെ സംഘത്തില്‍ നുഴഞ്ഞുകയറിയത്. രൂപേഷിനേയും സംഘത്തേയും കോയമ്പത്തൂരിലെ കരുമത്താന്‍പെട്ടിയിലെത്തിച്ചതും ആ വിവരം പോലിസിന് ചോര്‍ത്തി നല്‍കിയതും ഈ എസ്.ഐയാണ് എന്നാണ് ആന്ധ്രപോലിസില്‍ നിന്ന് ലഭിക്കുന്ന വിവരം. ജീവന്‍ പണയം വച്ച് രണ്ടുവര്‍ഷത്തോളമാണ് ഈ പോലിസ് ഉദ്യോഗസ്ഥന്‍ മാവോയിസ്റ്റ് സംഘത്തില്‍ കഴിഞ്ഞത്. സംഘത്തിന്റെ നീക്കങ്ങള്‍ രഹസ്യമായി അധികൃതരെ ഈ ഉദ്യോഗസ്ഥന്‍ അറിയിച്ചുകൊണ്ടിരുന്നു.
ആ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആന്ധ്രപ്രദേശ് സ്‌പെഷ്യല്‍ ഇന്റലിജന്‍സ് വിഭാഗം രണ്ട് വര്‍ഷത്തോളം കാട്ടിലും നാട്ടിലും രൂപേഷിന്റെ സംഘത്തെ നിഴല്‍പോലെ പിന്തുടര്‍ന്നിരുന്നു. ഒടുവില്‍ സംഘത്തെ തന്ത്രപൂര്‍വം കാട്ടില്‍ നിന്നിറക്കി നഗരത്തിലെത്തിച്ച് ചോര പൊടിയാത്ത നിശബ്ദ ഓപ്പറേഷനിലൂടെ യുവാക്കളായ സബ് ഇന്‍സ്‌പെക്ടര്‍മാര്‍ വളയുകയായിരുന്നു.
വനാന്തരങ്ങളില്‍ ഒളിവിലായിരുന്ന രൂപേഷും സംഘവും സുപ്രധാന യോഗത്തിനായി കോയമ്പത്തൂരിലേക്ക് പോകുമെന്ന് ആഴ്ചകള്‍ക്കുമുന്‍പ് ആന്ധ്ര സ്‌പെഷ്യല്‍ ഇന്റലിജന്‍സ് മണത്തറിഞ്ഞു. അവിടെ സംഘത്തെ പിടികൂടാന്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ആന്ധ്രയിലെ പൊലീസുദ്യോഗസ്ഥന്റെ ബന്ധുവായ ഇന്‍സ്‌പെക്ടര്‍ ഹനുമന്തപ്പയെയാണ് നിയോഗിച്ചത്.
തിങ്കളാഴ്ച ഉച്ചയോടെ രൂപേഷിനേയും സംഘത്തേയും ആന്ധ്ര പൊലീസ് സംഘവും ക്യൂബ്രാഞ്ചും വളഞ്ഞു. പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുമെന്ന സംശയത്തില്‍ രൂപേഷും കൂട്ടാളികളും അലറിവിളിച്ച് നാട്ടുകാരെ കൂട്ടി. പിന്നെ ബലപ്രയോഗമില്ലാതെ സംഘം കീഴടങ്ങുകയായിരുന്നു.
Discussion about this post