കോഴിക്കോട്: മിഠായിത്തെരുവില്‍ ഉണ്ടായ വലിയ തീപിടിത്തത്തില്‍ പത്തിലേറെ കടകള്‍ പൂര്‍ണമായും കത്തി നശിച്ചു. കോടികളുടെ നഷ്ടമുണ്ടയതായാണ് കണക്ക് കൂട്ടല്‍.
അമ്പതോളം കടകള്‍ക്ക് നാശനഷ്ടമുണ്ടായി. ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ അട്ടിമറിയുണ്ടെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.
ജില്ലയിലേയും സമീപ ജില്ലകളിലെയും വിവിധ ഫയര്‍സ്റ്റേഷനുകളില്‍ നിന്നെത്തിയ ഫയര്‍ യൂണിറ്റുകളും രാജ്യാന്തര വിമാനത്താവളത്തിലെ ഫയര്‍ ഫൈറ്റിങ് യൂണിറ്റും ചേര്‍ന്ന് മണിക്കൂറുകളോളം യത്നിച്ച് അര്‍ധ രാത്രിയോടെ തീ പടരുന്നതു നിയന്ത്രണ വിധേയമാക്കി. ഇപ്പോഴും കടകളിലെ തുണിത്തരങ്ങള്‍ കത്തിക്കൊണ്ടിരിക്കുകയാണ്.
വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദീന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി സ്റ്റോഴ്സിലാണ് രാത്രി ഒമ്പതേമുക്കാലോടെ തീ കണ്ടതെന്ന് പറയുന്നു. അതിനു മുകളിലുളള നൂല് ഉല്പന്നങ്ങളുടെ മൊത്ത വിതരണ കേന്ദ്രമായ ബ്രദേഴ്സ് സ്റ്റോഴ്സിലേയ്ക്കു തീ പടര്‍ന്നു. രണ്ടു കടകളും പൂര്‍ണമായി കത്തിയമര്‍ന്നു. നിമിഷ നേരം കൊണ്ടു തൊട്ടടുത്തുളള കടകളിലേക്കും തീ പടരുകയായിരുന്നു. നഗരത്തിലെയും പരിസരങ്ങളിലെയും വിവിധ ഫയര്‍ സ്റ്റേഷനുകളില്‍ നിന്ന് 12 യൂണിറ്റ് ഫയര്‍ എന്‍ജിനുകള്‍ തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും തീ നിയന്ത്രണാതീതമായപ്പോഴാണ് സമീപ ജില്ലകളിലെ സേനയുടെ സഹായവും തേടിയത്.
സംഭവമറിഞ്ഞെത്തിയ നാട്ടുകാരും തൊഴിലാളികളും രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കു വഹിച്ചു.
മേയര്‍ എ.കെ. പ്രേമജം, എഡിജിപി എന്‍. ശങ്കര്‍ റെഡ്ഡി, കലക്ടര്‍ എന്‍. പ്രശാന്ത്, സിറ്റി പൊലീസ് കമ്മിഷണര്‍ പി.എ. വല്സന് തുടങ്ങിയവര്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കി. 2007ല്‍ ഈ ഭാഗത്ത് പടക്കക്കടയിലുണ്ടായ തീ പിടിത്തത്തില്‍ എട്ടു പേര് മരിച്ചിരുന്നു. വന്‍ നാശ നഷ്ടവുമുണ്ടായിരുന്നു.
തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.
Discussion about this post