തിരുവനന്തപുരം: സമുദായസംഘടനകളുടെയും പ്രതിപക്ഷത്തിന്റെയും സമ്മര്‍ദത്തിനു വഴങ്ങി, പ്രഖ്യാപിത വിദ്യാഭ്യാസനയത്തില്‍നിന്ന് ഇടതുസര്‍ക്കാര്‍ പിന്നോട്ട്ു പോകുന്നതായി റിപ്പോര്‍ട്ട്. സംസ്ഥാനത്തു അംഗീകാരമില്ലാത്ത കൂടുതല്‍ അണ്‍എയ്ഡഡ് സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കും. യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്തു നിശ്ചയിച്ച മാനദണ്ഡങ്ങള്‍ പാലിക്കുന്ന സ്കൂളുകള്‍ക്കാണ് അംഗീകാരമെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.
പൊതുവിദ്യാഭ്യാസം സംരക്ഷിക്കുമെന്നും കൂടുതല്‍ അണ്‍എയ്ഡഡ് സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കില്ലെന്നുമായിരുന്നു എല്‍.ഡി.എഫ്. പ്രകടനപത്രികയിലെ പ്രഖ്യാപനം. ഇതില്‍ നിന്നും പിന്മാറി വീണ്ടും അണ്‍എയ്ഡഡ് സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കാനാണ് സര്‍ക്കാര്‍ നീക്കം. മുന്‍സര്‍ക്കാരിന്റെ കാലത്തു 395 അണ്‍എയ്ഡഡ് സ്കൂളുകള്‍ക്ക് അംഗീകാരം നല്കിയപ്പോള് ഏറ്റവും കൂടുതല്‍ എതിര്‍ത്തത് ഇടതുമുന്നണിയായിരുന്നു. കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമപ്രകാരം ഈ അധ്യയനവര്‍ഷം സംസ്ഥാനത്തെ രണ്ടായിരത്തോളം അനധികൃത അണ്‍എയ്ഡഡ് സ്കൂളുകള്‍ അടച്ചുപൂട്ടാനും ഈ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് അംഗീകാരമില്ലാത്ത സ്കൂളുകള്‍ക്കു ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ നോട്ടീസ് നല്കി. ഇതു മാനേജ്മെന്റുകള്‍ കോടതിയില്‍ ചോദ്യംചെയ്തതോടെ ഈവര്‍ഷം സ്കൂളുകള്‍ പൂട്ടേണ്ടതില്ലെന്നു സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. പകരം, മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സാവകാശം നല്‍കും.
മുന്‍സര്‍ക്കാരിന്റെ കാലത്ത് 1194 സ്കൂളുകളാണ് അംഗീകാരത്തിന് അപേക്ഷ നല്‍കിയത്. ഇവയില്‍ 395 എണ്ണത്തിന് അംഗീകാരം നല്കി. ബാക്കി 799 സ്കൂളുകളുടെ അപേക്ഷ പരിഗണിക്കാനാണ് ഇപ്പോഴത്തെ നീക്കം.സംസ്ഥാനത്ത് അംഗീകാരമില്ലാത്ത അണ്‍എയ്ഡഡ് സ്കൂളുകള്‍ ഏറ്റവും കൂടുതലുള്ളതു മലബാറിലാണ്. പ്രബല സമുദായസംഘടനകളാണ് ഇവയില്‍ മിക്കതും നടത്തുന്നത്. ഈ സ്കൂളുകള്‍ക്കു പ്രവര്‍ത്തനാനുമതി നല്‍കണമെന്നു മാനേജ്മെന്റുകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷവും മാനേജ്മെന്റുകള്‍ക്ക് അനുകൂലമായ നിലപാടാണു സ്വീകരിച്ചത്. മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിക്കണമെന്നായിരുന്നു പ്രതിപക്ഷാവശ്യം. ഇതേത്തുടര്‍ന്ന്, സമുദായസംഘടനകളെ പിണക്കേണ്ടെന്ന വിലയിരുത്തലില്‍, മുന്‍സര്‍ക്കാരിന്റെ മാനദണ്ഡം പാലിക്കുന്ന സ്കൂളുകള്‍ക്ക് അംഗീകാരം നല്കാന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു.
Discussion about this post