മോസ്കോ: സ്പെയിന് പുറത്താക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ കളത്തിലിറങ്ങിയ ഇറാന് തോല്‍വിയുടെ കയ്പ്. എതിരില്ലാത്ത ഒരു ഗോളിന് സ്പെയിന് ഇറാനെ തോല്പിച്ചു. തുടക്കം മുതല്‍ പ്രതിരോധത്തിലൂന്നിക്കളിച്ച ഇറാന് സ്പെയിന് മുന്നേറാനുള്ള ഒരു പഴുതു പോലും നല്‍കിയില്ല. സ്പെയിന് താരങ്ങള്‍ പന്തുമായി മുന്നേറ്റത്തിനൊരുങ്ങുമ്പോള്‍ തന്നെ ഇറാന്റെ പ്രതിരോധനിര കോട്ടതീര്‍ക്കുന്ന കാഴ്ചയായിരുന്നു ഒന്നാം പകുതിയിലേറെയും. ഇനിയസ്റ്റയും, കോസ്റ്റയും, ഇസ്കോയും, സില്വയുമൊക്കെയടങ്ങിയ സ്പെയിന് മുന്നേറ്റ നിരയ്ക്ക് ആദ്യ 37 മിനിറ്റില്‍ ഗോളെന്നുറപ്പിച്ച ഒരൊറ്റ ഷോട്ട് മാത്രമാണ് ഉതിര്‍ക്കാനായത്.
ആദ്യ പകുതിയിൽ ഇറാൻ പ്രതിരോധത്തിനു മാത്രമാണ് പ്രാധാന്യം നൽകിയത് എന്നത് മനസിലാകണമെങ്കിൽ അവരുടെ പാസിംഗ് മാത്രം ശ്രദ്ധിച്ചാൽ മതിയാകും. 49 പാസുകൾ മാത്രമാണ് ആദ്യ പകുതിയിൽ ഇറാൻ ടീമംഗങ്ങൾക്കിടയിൽ ഉണ്ടായത്. ലോകകപ്പ് ചരിത്രത്തിലെ തന്നെ ആദ്യ പകുതിയിലെ പാസുകളുടെ കണക്കിൽ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ പാസെണ്ണമാണിത്. ആദ്യ പകുതിയിലെ ഏറ്റവും കുറഞ്ഞ പാസുകളുടെ കണക്കും ഇറാന്റെ പേരിൽ തന്നെയാണ്. 1966ൽ അർജന്റീനയ്ക്കെതിരായ ഒരു മത്സരത്തിൽ 46 പാസുകൾ മാത്രം കൈമാറിയതാണ് ഏറ്റവും കുറവ്.
രണ്ടാം പകുതിയുടെ തുടക്കത്തിലും ഇറാൻ പ്രതിരോധം ശക്തമായിരുന്നു. സ്പെയിൻ ആക്രമണം ശക്തമാക്കിയിട്ടും രക്ഷയുണ്ടായില്ല. എന്നാൽ സ്പാനിഷ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് 54ാം മിനിറ്റിൽ ആദ്യ ഗോൾ പിറന്നു. ഇറാൻ താരങ്ങളൊന്നടങ്കം നിരന്നു നിന്ന ഗോൾമുഖത്ത് ഇനിയസ്റ്റ നൽകിയ പാസിൽ നിന്ന് കോസ്റ്റ ഉതിർത്ത ഷോട്ട് ഗോളിയെ കാഴ്ചക്കാരനാക്കി ഗോൾവര കടന്നു.
സ്പാനിഷ് താരത്തിന്റെ ഈ ലോകകപ്പിലെ മൂന്നാം ഗോളായിരുന്നു ഇത്. ആദ്യമത്സരത്തിൽ പോർച്ചുഗലിനെതിരെ കോസ്റ്റ രണ്ടു ഗോളുകൾ നേടിയിരുന്നു. ഇതോടെ ഈ ലോകകപ്പിലെ ഗോൾനേട്ടക്കാരുടെ പട്ടികയിൽ റഷ്യയുടെ ഡെനിസ് ചെറിഷേവിനൊപ്പം രണ്ടാം സ്ഥാനത്തെത്തി കോസ്റ്റ. നാലു ഗോളുകൾ നേടിയ പോർചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഗോൾവേട്ടക്കാരുടെ പട്ടികയിൽ മുന്നിൽ.
ആദ്യ ഗോൾ വീണതിനു ശേഷം ഇറാന്റെ കളിരീതിയിൽ ചെറിയ മാറ്റങ്ങൾ വന്നു. പ്രതിരോധത്തിനൊപ്പം തന്നെ അവർ ആക്രമണത്തിന്റെ മൂർച്ചയും കൂട്ടി. സ്പെയിന്റെ ഗോൾ മുഖത്തേക്ക് പലവട്ടം ഇരച്ചെത്തിയ ഇറാൻ താരങ്ങൾക്ക് ഗോളിനുള്ള അവസരങ്ങൾ തുറന്ന് കിട്ടുകയും ചെയ്തു. ശക്തമായ ആക്രമണത്തിനൊടുവിൽ ആരാധകരെ ആനന്ദത്തിലാഴ്ത്തി ഫ്രീകിക്കിൽ നിന്നുള്ള ഇറാന്റെ ഷോട്ട് സ്പാനിഷ് പോസ്റ്റിലേക്ക് പറന്നിറങ്ങിയെങ്കിലും കണ്ണടച്ചു തുറക്കും മുൻപ് ആ സ്വപ്നനിമിഷം ഇറാന് നഷ്ടമായി. വിഎആർ സംവിധാനത്തിൽ അത് ഓഫ്സൈഡ് ആണെന്നു വിധിക്കുകയായിരുന്നു.
Discussion about this post