കാ ഭാ സുരേന്ദ്രന്
പരസ്യമായി സത്യഗ്രഹം നടത്താൻ പോകുന്ന കാര്യം ഇന്ദിരാഗാന്ധിയെയും സംസ്ഥാന സർക്കാരുകളെയും മുൻകൂറായി അറിയിച്ചു. 1975 നവംബർ 14 ജവഹർലാൽ നെഹ്റു വിന്റെ ജന്മദിനം മുതൽ ജനുവരി 26 റിപ്പബ്ലിക് ദിനം വരെയായിരുന്നു സത്യഗ്രഹത്തിനു നിശ്ചയിച്ചിരുന്നത്. ഓരോ ആഴ്ചയിലും ജില്ല -താലൂക്ക് കേന്ദ്രങ്ങൾ കൂടാതെ പറ്റാവുന്നത്ര പഞ്ചായത്ത് കേന്ദ്രങ്ങളിലുമാണ് സമരം നടത്താൻ നിശ്ചയിച്ചത്. ഓരോ സത്യഗ്രഹിയും പത്തു രൂപ സമരസമിതിക്ക് അങ്ങോട്ടു കൊടുത്തുകൊണ്ടു വേണമായിരുന്നു സമരത്തിൽ പങ്കു ചേരാൻ. ലോകത്തിൽ ഇന്നുവരെ കേട്ടുകേൾവിയില്ലാത്ത ഒരേർപ്പാടായിരുന്നു അടികൊള്ളാൻ പണം കൊടുക്കുക എന്നത്. കൂടാതെ പ്രതിജ്ഞയും എടുക്കണം. “നമ്മുടെ പവിത്ര ദേശത്തിൽ അസത്യം, അന്യായം, മർദ്ദനം എന്നിവക്കെതിരായി തുടങ്ങിയിട്ടുള്ള ധർമ്മയുദ്ധത്തിൽ ഞാൻ സന്തോഷത്തോടെ സ്വമനസാലെ ഭാഗഭാക്കാവുന്നു. പൂർണമായ അക്രമരാഹിത്യം പാലിച്ചുകൊണ്ട് സർവ്വവിപത്തുകളും കഷ്ടപ്പാടുകളും സധൈര്യം നേരിടുവാൻ ഞാൻ തയ്യാറാണ്. സർവ്വശക്തനായ ജഗദീശ്വരനെയും നമ്മുടെ പ്രിയപ്പെട്ട മാതൃഭൂമിയെയും സാക്ഷിയാക്കി ഞാൻ ഈ പ്രതിജ്ഞ ചെയ്യുന്നു.”
രാജ്യം മുഴുവൻ ഗാന്ധിജിയുടെ ബാഡ്ജു കുത്തി പൂർണമായും അഹിംസാ മാർഗത്തിൽ സമരം നടത്തി. ഗാന്ധിജി സ്വയം നടത്തിയ ഏറ്റവും വലിയ അഹിംസാ സമരം നിസ്സഹകരണ പ്രസ്ഥാനവും ഖിലാഫത്ത് സമരവും ക്വിറ്റിന്ത്യാ സമരവുമായിരുന്നു. എന്നാൽ അവ മൂന്നും അക്രമത്തിൽ കലാശിക്കുകയായിരുന്നു. അടിയന്തിരാവസ്ഥക്കെതിരെ നടത്തിയ സമരമാകട്ടെ മുഴുവൻ ഭാരതത്തിലും ഒരൊറ്റ അക്രമസംഭവം പോലും ഉണ്ടാക്കാതെ വിജയിപ്പിക്കാൻ കഴിഞ്ഞു. സംഘാടനത്തിന്റെ മികവും ആദർശത്തിന്റെയും അച്ചടക്കത്തിന്റെയും ഗുണവും ആയിരുന്നു കാരണം.
രാജ്യം കണ്ടതിൽ വച്ച് ഏറ്റവും പ്രാകൃതമായ മർദ്ദനമുറകളായി രുന്നു ഇന്ദിരക്കും കോൺഗ്രസിനും വേണ്ടി പോലീസ് നടത്തിയത്. ഭീകരമർദ്ദനം ഏറ്റ നിരവധി പേർ ഇഞ്ചിഞ്ചായി മരിച്ചു. കേരളത്തിൽ മാത്രം 2000 ൽ അധികം പേർ ശാരീരികമായി തകർക്കപ്പെട്ടു. നാൽപ്പതു വർഷം കഴിഞ്ഞിട്ടും ഇപ്പോഴും കടുത്ത ശാരീരിക വൈകല്യവും രോഗവും കൊണ്ടു വലയുന്നവർ നിരവധിയാണ്. മുഖം കോടിപ്പോയവർ, നാലു പതിറ്റാണ്ട് കഴിഞ്ഞിട്ടും ഒന്ന് ഇരിക്കാൻ പറ്റാത്തവർ, വൃഷണം മുറിച്ചു മാറ്റേണ്ടി വന്നവർ, പല്ല് മുഴുവൻ നീക്കം ചെയ്യേണ്ടി വന്നവർ, ദശാബ്ദങ്ങളോളം വികലാംഗർ ആയിപ്പോയവർ, കായികമായ ഒരു പണിയും ചെയ്യാൻ പറ്റാണ്ടായവർ – അങ്ങനെ നിരവധി പേർ ജീവിക്കുന്ന രക്തസാക്ഷികളുണ്ട്.
മർദ്ദനമുറകൾ മുമ്പെങ്ങും കേട്ടിട്ടും കണ്ടിട്ടും ഇല്ലാത്തവയായിരുന്നു. ഉരുട്ടൽ, കെട്ടിത്തൂക്കി ഫാൻ പോലെ കറക്കൽ, നഗ്നരാക്കി പുറം തിരിച്ചു നിർത്തി കാലുകൾക്ക് ഇടയിലൂടെ കൈ പിറകോട്ട് ഇട്ട് പരസ്പരം വലിക്കൽ, വൃഷണവും ലിംഗവും ചേർത്തുപിടിച്ച് വലിച്ചിഴക്കൽ, നഗരത്തിലെ പെരുവഴിയിലെ അഴുക്കുചാലിൽ തല പിടിച്ചു മുക്കൽ, ചുവരെഴുത്തുകൾ നക്കിത്തുടപ്പിക്കൽ ഇങ്ങനെ ഇന്ദിരാഗാന്ധിയെയും കോൺഗ്രസുകാരായ ഗാന്ധിയന്മാരെയും സന്തോഷിപ്പിക്കാൻ പറ്റുന്ന എന്തു വൃത്തികേടും ചെയ്യാൻ പോലീസുകാർക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല. ഈ പീഡനങ്ങളെല്ലാം കണ്ടും കേട്ടും അഹിംസാവാദികളായ കോൺഗ്രസുകാർ ആഹ്ലാദം പൂണ്ടു.
രഹസ്യ സന്ദേശം പ്രവർത്തകർക്ക് കൈമാറുന്നതിൽ സ്ത്രീകളും കുട്ടികളും നിർണായക പങ്കു വഹിച്ചു. അമ്മമാർ എല്ലാ ഭീഷണികളെയും അവഗണിച്ച് ഒളിവിൽ താമസിക്കുന്നവർക്ക് മാസങ്ങളോളം വച്ചുവിളമ്പി. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റവരെ രഹസ്യ കേന്ദ്രങ്ങളിൽ വൈദ്യന്മാരും അലോപ്പതി ഡോക്ടർമാരും പ്രതിഫലം പറ്റാതെ കാലങ്ങളോളം ചികിത്സിച്ചു.
ഈ സന്ദർഭത്തിലെല്ലാം കമ്മ്യൂണിസ്റ്റു പാർട്ടി മാത്രം എല്ലാത്തിൽ നിന്നും ഒഴിഞ്ഞു നിന്നു. തുടക്കത്തിൽ പ്രതിപക്ഷ കക്ഷികളുടെ നേതാക്കളെയെല്ലാം അറസ്റ്റു ചെയ്ത കൂട്ടത്തിൽ കമ്മ്യൂണിസ്റ്റ് നേതാക്കളെയും അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ 1975 ജൂലൈ 11 ന് ശേഷം പാർട്ടി നിശ്ശബ്ദതയുടെ കൂടാരത്തിൽ ഒളിച്ചു. ദേശാഭിമാനി പഞ്ചപുച്ഛമടക്കി നിന്നു. ഒറ്റപ്പെട്ട ഒന്നു രണ്ടു പ്രകടനം ഒഴിച്ചാൽ വേറൊന്നും ഇരുണ്ട നാളുകളിൽ അവർക്ക് ചെയ്യാൻ ഉണ്ടായിരുന്നില്ല. പയ്യന്നൂരിൽ 11 CPM കാർ പ്രകടനം നടത്തി, പോലീസ് വരുന്നതിന് മുന്നേ സ്ഥലം വിട്ടു. കൊല്ലത്ത് എട്ടും കോഴിക്കോട് 22 ഉം സോഷ്യലിസ്റ്റുകാർ ഇതേപോലെ പ്രകടനം നടത്തി പോയി. ഇത് കഴിച്ചാൽ കേരളത്തിൽ നടത്തിയ മുഴുവൻ സമരവും ലോക സംഘർഷ സമിതിയുടെ പേരിൽ നടന്നതാണ്.
സമരത്തിന്റെ രൂക്ഷതയിലും പ്രതിപക്ഷത്തെ തകർക്കാൻ പറ്റാഞ്ഞതിന്റെ നിരാശയിലും ഇന്ദിര തെരഞ്ഞെടുപ്പു പ്രഖ്യാപിക്കാൻ നിർബ്ബന്ധിതയായി. RSS ന്റെ എതിർപ്പ് ഒഴിവാക്കാൻ ഇന്ദിരാഗാന്ധി വൃഥാ ശ്രമം നടത്താതിരുന്നില്ല. തെരഞ്ഞെടുപ്പ് മത്സരത്തിൽ നിന്ന് ഒഴിഞ്ഞു നിന്നാൽ സംഘത്തിനെതിരായ നിരോധനം നീക്കാമെന്നതായിരുന്നു വാഗ്ദാനം. നാഗ്പൂരിൽ സർ കാര്യവാഹ് ശ്രീ. മാധവറാവു മൂളേയുടെ അടുത്തേക്കാണ് സന്ദേശവാഹകനെ അയച്ചത്. മൂളേജി അത് നിഷ്ക്കരുണം തള്ളിക്കളഞ്ഞു. കാരണം കോഴിയെ രക്ഷിച്ചുകൊള്ളാമെന്ന കുറുക്കന്റെ വാഗ്ദാനമായിരുന്നു അത്.
തെരഞ്ഞെടുപ്പു നടന്നു. ഇന്ദിരാഗാന്ധി അധികാരത്തിന്റെ സിംഹാസനത്തിൽ നിന്നും തൂത്തെറിയപ്പെട്ടു. 1977 മാർച്ച് 21 ന് മൊറാർജി ദേശായി അടിയന്തിരാവസ്ഥ പിൻവലിച്ചു.
ബ്രിട്ടീഷ് ഭരണത്തെക്കഴിഞ്ഞും ബീഭത്സവും വ്യാപകവുമായിരുന്ന അടിമത്തത്തെ വലിച്ചെറിയാൻ നടത്തിയ ഐതിഹാസിക പോരാട്ടത്തിൽ പക്ഷെ പ്രഖ്യാപിത വിപ്ലവകാരികളോ ബുദ്ധിജീവികളോ സാംസ്കാരിക നായകരോ വിരലിലെണ്ണാവുന്ന ചിലരൊഴിച്ചാൽ കാര്യമായി ആരും ഉണ്ടായിരുന്നില്ല. ദൈനന്ദിന രാഷ്ട്രീയത്തിൽ നിന്നും വിട്ടു നിന്ന് സർവ്വസാധാരണക്കാരായ വ്യക്തികളിൽ രാഷ്ട്ര ഭക്തിയും ദേശീയബോധവും സൃഷ്ടിച്ചു കൊണ്ടിരുന്ന രാഷ്ട്രീയ സ്വയംസേവക സംഘമായിരുന്നു ദേശസുരക്ഷയുടെ വൻമതിൽ തീർത്തത്. അതൊരു പാoവും സൂചനയുമായിരുന്നു. രാഷ്ട്രം ആപത്തിൽ അകപ്പെടുമ്പോൾ പ്രഖ്യാപിത രാഷ്ട്രീയ പാർട്ടികളോ നേതാക്കളോ ആയിരിക്കില്ല നാടിന്റെ കാവലാളാവുക. പ്രത്യുത അന്ത:ക്കരണത്തിൽ ദേശഭക്തിയും നാടിനുവേണ്ടി എന്തും ത്യജിക്കാൻ സന്നദ്ധരുമായ രാഷ്ട്ര ഭക്തർക്കേ കഴിയൂ എന്നതിന്റെ തെളിവായിരുന്നു അടിയന്തിരാവസ്ഥ. നിസ്വാർത്ഥതയാണ് അളവുകോൽ. ആദർശമാണ് ഉരകല്ല്. അത് തിരിച്ചറിഞ്ഞതുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് നേതാവും സമരനായകനുമായിരുന്ന ശ്രീ. എ.കെ.ഗോപാലൻ ഇങ്ങനെ പറഞ്ഞത് : ” ഇന്നോളം ഞാനെത്രയോ കർഷകത്തൊഴിലാളി സമരങ്ങൾ നയിച്ചിട്ടുണ്ട്. പതിനായിരങ്ങൾ അത്തരമവസരങ്ങളിൽ എന്നെ അനുഗമിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ എന്നെ അനുഗമിക്കാൻ ധൈര്യമുള്ള പത്താളില്ല എന്നത് ദുഃഖകരമായിരിക്കുന്നു. ഇതെന്തുകൊണ്ട് സംഭവിച്ചു ? ഇതിനു മുമ്പ് സമരത്തിനിറങ്ങിയവർ സ്വാർത്ഥലാഭത്താൽ പ്രേരിതരായിരുന്നു. അടിയന്തിരാവസ്ഥക്കെതിരായ സമരത്തിൽ നിന്ന് ഒന്നും സ്വന്തമായി നേടാനില്ല. ഇത്തരം സന്ദർഭങ്ങളിൽ ഉന്നതമായ ആദർശ ബോധമുള്ളവർ മാത്രമേ പോരാട്ടത്തിനു തയ്യാറാകൂ”
Discussion about this post