തായ്ലാൻഡിൽ കുട്ടികളെ ഗുഹയിൽ നിന്ന് രക്ഷപെടുത്തുന്നതിനിടയിൽ മുംബൈയിലും ഒരു അത്ര വലുതല്ലെങ്കിലും ഒരു രക്ഷാപ്രവർത്തനം നടക്കുകയായിരുന്നു. വെള്ളപ്പൊക്കത്തിൽ പെട്ടു മുന്നോട്ടുപോകാനാകാതെ കുടുങ്ങിപ്പോയ നാനൂറ്റമ്പതോളം തീവണ്ടി യാത്രക്കാരെയാണ് ദേശീയ ദുരന്ത നിവാരണ സേന രക്ഷപെടുത്തിയത്. വഡോദര എക്സ്പ്രസിലെ യാത്രക്കാരെയാണ് സുരക്ഷിതമായി കരയ്ക്കെത്തിച്ചത്.
വഡോദരയിൽ നിന്ന് ഇന്നലെ രാത്രി പുറപ്പെട്ട തീവണ്ടി മുംബൈയ്ക്കടുത്തുള്ള നാലാസോപാര സ്റ്റേഷനിനടുത്തെത്തിയപ്പോഴേയ്ക്കും പാളത്തിൽ വെള്ളം നിറഞ്ഞ് മുന്നോട്ടുപോകാനാവാത്ത അവസ്ഥയെത്തിയിരുന്നു. സ്റ്റേഷനിൽ നിന്ന് ഏതാണ്ട് നാനൂറു മീറ്റർ വെളിയിലാണ് തീവണ്ടി പിടിച്ചിടേണ്ടി വന്നത്. 10ആം തീയതി രാവിലെ എത്തിയ തീവണ്ടി ജലനിരപ്പ് കുറയും എന്ന് കരുതി വൈകിട്ടു വരെ അവിടെ നിർത്തിയിടേണ്ടി വന്നു.
രാവിലെ പതിനൊന്ന് മണിയായതോടെ മിക്ക യാത്രക്കാരും പാളത്തിലൂടെ മുട്ടറ്റം വെള്ളത്തിൽ നടന്ന് രക്ഷപെട്ടു, പക്ഷേ സ്ത്രീകളും കുട്ടികളും വൃദ്ധരുമടക്കം നാനൂറ്റമ്പതോളം യാത്രക്കാർക്ക് അതിനു കഴിയുമായിരുന്നില്ല. റയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിലെ സേനാംഗങ്ങൾ അപ്പോഴേയ്ക്ക് ട്രാക്കിലൂടെ നടന്ന് തന്നെ അവർക്ക് ഭക്ഷണവും വെള്ളവുമെത്തിച്ചു. ഉച്ചയായപ്പോഴേയ്ക്കും നെഞ്ചൊപ്പം വെള്ളം പാളത്തിൽ നിറഞ്ഞു കഴിഞ്ഞിരുന്നു. ഉടനേതന്നെ ദേശീയ ദുരന്ത നിവാരണ സേനയെ National Disaster Response Force (NDRF) വിവരമറിയിയ്ക്കുകയായിരുന്നു.
ഉച്ചയ്ക്ക് ഒന്നരയോടെ അവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. കുടുങ്ങിക്കിടന്ന നാനൂറ്റമ്പതോളം യാത്രക്കാരെ വായു നിറച്ച ഡിങ്കി ബോട്ടുകളിൽ അവർ കരയ്ക്കെത്തിച്ചു. സ്റ്റേഷനിൽ യാത്രക്കാർക്കായി ഒരുക്കിയിട്ടുണ്ടായിരുന്ന പതിനൊന്ന് ബസുകളിൽ അവരെ നയിഗോൺ സ്റ്റേഷനിൽ എത്തിച്ച് ഭക്ഷണവും താൽക്കാലിക താമസസൗകര്യവും ഏർപ്പാടു ചെയ്തു. പല സ്റ്റേഷനുകളിൽ നിന്നും ട്രെയിനുകളിൽ നിന്നും വെള്ളപ്പൊക്കം കാരണം കുടുങ്ങിപ്പോയ യാത്രക്കാരെ നയിഗോൺ തീവണ്ടിയാപ്പീസിലാണ് പുനരധിവസിപ്പിച്ചിരിയ്ക്കുന്നത്. രണ്ടായിരം ഭക്ഷണപ്പൊതികളുമായി വൈകുന്നേരം അവിടേയ്ക്ക് വൈകിട്ട് തീവണ്ടികൾ വിട്ടിട്ടുണ്ട്. മറ്റു സ്റ്റേഷനുകളിൽ യാത്രക്കാർക്ക് ഭക്ഷണവും ചായയും ലഘുഭക്ഷണവും മറ്റും സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്. സന്നദ്ധസംഘടനകളും സ്വകാര്യ സ്ഥാപനങ്ങളും വെസ്റ്റേൺ റെയിൽവേയുമായി ഒരുമിച്ചു നിന്ന് പ്രവർത്തിയ്ക്കുകയാണ്. ആർമിയും നേവിയുമുൾപ്പെടെയുള്ള സേനകളുടെ വിദഗ്ധരും സുരക്ഷാനടപടികൾക്ക് മേൽനോട്ടം വഹിയ്ക്കുന്നുണ്ട്.
Discussion about this post