തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം. അതിനാൽ തീരമേഖലകളിൽ താമസിക്കുന്നവരും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തെക്കൻ തമിഴ്‌നാട് തീരത്തും, വടക്കൻ തമിഴ്‌നാട് തീരത്തും ഉയർന്ന തിരമാലയ്ക്ക് സാദ്ധ്യതയുണ്ട്.
ഇന്ന് രാത്രി 11.30 വരെയാണ് ഉയർന്ന തിരമാല ഉണ്ടാകുക.
0.5 മുതൽ 1.5 മീറ്റർ വരെ തിരമാല ഉയരാം. കടലാക്രമണത്തിന് സാദ്ധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികൾ ജാഗ്രത പുലർത്തണം. തീരമേഖലകളിൽ താമസിക്കുന്നവർ ആവശ്യമെങ്കിൽ അധികൃതരുടെ നിർദ്ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.
മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. മത്സ്യബന്ധന ഉപകരണങ്ങളും സുരക്ഷിതമായി സൂക്ഷിക്കണം. ബീച്ചിലേക്ക് ഇറങ്ങിയുള്ള വിനോദങ്ങൾ ഒഴിവാക്കണം എന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
Discussion about this post