പരിശീലനം നടത്താനുള്ള സ്ഥലത്തിന്റെ കരാര്‍ ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ പുതുക്കി നല്കാത്തതിനാല് ദുരിതമനുഭവിക്കുകയാണ് ഇന്ത്യന്‍ സൈനിക വിഭാഗം. വാര്‍ഷിക പരിശീലനം നടത്താന്‍ സ്ഥലമില്ലാത്തതിനാല്‍ മറ്റു സംസ്ഥാനങ്ങളിലേയ്ക്കു സൈനികരെ അയക്കുകയാണ് ഉത്തര മേഖലയിലെ സൈനിക മേധാവികള്‍. ഇത്തരത്തില്‍ സൈനികരുടെ നൂറു കണക്കിനു യൂണിറ്റുകളാണ് ദിനം പ്രതി രാജസ്ഥാനിലേയ്ക്കും മധ്യ പ്രദേശിലേയ്ക്കും വെടിവയ്പു പരിശീലനത്തിനായി നീങ്ങുന്നത്.
ഒരു വര്‍ഷം മുന്‍പാണ് പാട്ട കരാര്‍ കാലാവധി കഴിഞ്ഞത്. എന്നാല്‍ ഇതു വരെ കരാര്‍ പുതുക്കി നല്കാന് പിഡിപി- ബിജെപി സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇതു മൂലം പരിശീലനം വേണ്ടവിധം നടക്കാത്ത സാഹചര്യത്തിലാണ് സൈനിക യൂണിറ്റുകളെ റെയില്‍ റോഡ് മാര്‍ഗങ്ങള്‍ വഴി രാജസ്ഥാനിലേയ്ക്കും മധ്യ പ്രദേശിലേയ്ക്കും അയക്കുന്നത്. ഖുര്ബത്താങ്, ടാര്‍ടര്‍, മാഹി, ഖുലും, കാലിത്, ജോര്ഖൂദ്, ഛല്ലാസ്, രജൗരി, ഗാര്‍ഹി , ടൊസാമൈദാന് എന്നീ സ്ഥലങ്ങളിലാണ് പ്രധാനമായും സൈന്യം വെടിവയ്പ് പരിശീലനം നടത്തിയിരുന്നത്. പരിശീലനത്തില്‍ അപര്യാപ്തത വന്നാല്‍ അതിര്‍ത്തി പ്രദേശങ്ങളിലെ സുരക്ഷയെ അത് സാരമായി ബാധിക്കുമെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
എന്നാല്‍ നടപടി ക്രമങ്ങളില്‍ വരുന്ന കാലതാമസം മൂലമാണ് കരാറുകള്‍ പുതുക്കി നല്കാന് സാധിക്കാതെ വരുന്നതെന്ന് ജമ്മു കാശ്മീര്‍ ചീഫ് സെക്രട്ടറി ഇക്ബാല്‍ ഖണ്ഡേ അറിയിച്ചു. ഒരോ സ്ഥലങ്ങള്‍ക്കും പ്രത്യേക കരാറുകളാണ് ഉള്ളത്. കരാറുകള്‍ പുതുക്കുന്ന നടപടികള്‍ വിവിധ ഘട്ടങ്ങളിലാണ്. വെടിവയ്പു പരിശീലനത്തിനായി സ്ഥലങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച് പ്രദേശവാസികളുടെ അഭിപ്രായം ആരാഞ്ഞു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post