ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന നിലപാടെടുത്ത വിശ്വാസികള്‍ക്കെതിരെ പോലീസ് നടത്തിയ അതിക്രമങ്ങള്‍ക്കെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കുമെന്ന് ‘പീപ്പിള്‍ ഫോര്‍ ധര്‍മ്മ’ അധ്യക്ഷ ശില്പാ നായര്‍ വ്യക്തമാക്കി. കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ശില്പാനായര് ഇക്കാര്യം അറിയിച്ചത്. യുവതി പ്രവേശനത്തില്‍ സുപ്രിംകോടതി വിധിക്കെതിരായി പീപ്പിള്‍സ് ഫോര്‍ ധര്‍മ്മ റിവ്യു പെറ്റിഷന്‍ നല്‍കിയിട്ടുണ്ട്.
നിലയ്ക്കലിലും പമ്പയിലും വിശ്വാസികള്‍ക്കെതിരെ പോലീസ് അതിക്രമം നടത്തിയെന്ന് പരക്കെ ആരോപണമുണ്ട്. പ്രകോപനമില്ലാതെയാണ് പോലീസ് ലാത്തി വീശിയതും മര്‍ദ്ദിച്ചതുമെന്ന് വിശ്വാസികള്‍ പറയുന്നു. സംഭവത്തിനെതിരെ അനുകൂല നടപടികള്‍ ലഭിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും ശില്പാ നായര്‍ പറഞ്ഞു.
അയ്യപ്പഭക്തര്‍ നിലവില്‍ നേരിടുന്നത് മരണവീടിന് സമാനമായ അന്തരീക്ഷമെന്ന് ശിൽപ നായർ പറഞ്ഞു. . ഭക്തരില്‍ പലരും ഭക്ഷണം കഴിച്ചിട്ട് പോലും നാളുകളായി. ഭൂരിഭാഗം സ്ത്രീകളും ശബരിമല കയറാൻ 50 വയസ്സുവരെ കാത്തിരിക്കുമെന്നും, പുനപരിശോധനാ ഹർജിയിൽ സുപ്രീംകോടതിയിൽ നിന്ന് നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ശിൽപ നായർ വ്യക്തമാക്കി.
സർക്കാർ, വിശ്വാസികളുടെ കണ്ണീർ കണ്ടില്ലെന്ന് നടിക്കരുതെന്നും അവർ ആവശ്യപ്പെട്ടു. ശബരിമലയില്‍ യുവതി പ്രവേശനത്തെ എതിർത്ത്, സമൂഹ മാധ്യമങ്ങളില്‍ റെഡി ടു വെയ്റ്റ് ക്യാംപെയിനിന് തുടക്കം കുറിച്ചയാളാണ് ശില്പ നായര്‍.
Discussion about this post