തിരുവനന്തപുരം: സുപ്രിംകോടതിയുടെ ശബരിമല യുവതീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് നാമജപ യാത്രയിലും ശബരിമലയില്‍ യുവതിപ്രവേശന പ്രതിഷേധ പരിപാടിയിലും പങ്കെടുത്തവരെ വ്യാപകമായി പോലസ് അറസ്റ്റു ചെയ്യുന്നു. സംസ്ഥാന വ്യാപകമായി 1410 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ ആവര്‍ത്തിച്ചുള്ള പ്രഖ്യാപനത്തിനിടെ ചേര്‍ന്ന പൊലീസ് ഉന്നതതല യോഗത്തിന് പിന്നാലെയാണ് കൂട്ട അറസ്റ്റ്. രാത്രി വൈകിയും കേസിലെ പ്രതികള്‍ക്കായുള്ള പൊലീസിന്റെ തിരച്ചില്‍ തുടര്‍ന്നു വരികയിലാണ്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പൊലീസ് വ്യാപകമായി നടത്തിയ തിരച്ചിലിലാണ് വിവിധ കേസുകളില്‍ ഇത്രയും പ്രതികളെ ഒരുമിച്ച് അറസ്റ്റ് ചെയ്തത്. ഇതില്‍ സ്ത്രീകളെ ആക്രമിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരെ റിമാന്റ് ചെയ്തിട്ടുണ്ട്.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട അതിക്രമങ്ങളുടെ വിഡിയോ ദൃശ്യങ്ങളില്‍ നിന്നാണ് അക്രമികളുടെ വിവരം പൊലീസ് ശേഖരിച്ചത്. അതിനു ശേഷം ഇതു ജില്ലാ പൊലീസ് മേധാവികള്‍ക്കു കൈമാറി. എല്ലാ ജില്ലകളിലും ഇവരെ പിടികൂടാന്‍ പ്രത്യേക സംഘവും പൊലീസ് രൂപവല്‍കരിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വ്യാഴാഴ്ച രാത്രി കൂടുതല്‍ പേരുടെ ചിത്രങ്ങള്‍ ജില്ലകളിലേക്ക് കൈമാറിയിട്ടുണ്ട്.
ഹര്‍ത്താലിനോട് അനുബന്ധിച്ച് നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ടും ശബരിമല സംഘര്‍ഷവുമായി ബന്ധപ്പെട്ടുമാണ് ഭൂരിഭാഗം അറസ്റ്റുകളും. പത്തനംതിട്ട, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചവരും ഈ കൂട്ടത്തിലുണ്ട്.
വിവിധ ജില്ലകളിലായി രജിസ്റ്റര്‍ ചെയ്ത 440 കേസുകളിലായി മൂവായിരത്തോളം പ്രതികളുണ്ടെന്നാണ് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. പത്തനംതിട്ട ,ആലപ്പുഴ , പാലക്കാട്, തൃശൂര്‍ ജില്ലകളില്‍നിന്നാണ് കൂടുതല്‍ അറസ്റ്റ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നിന്നായി 300 ലധികം പേരാണ് അറസ്റ്റിലായത്. തിരുവനന്തപുരം സിറ്റിയില്‍ 76 പേരെയും റൂറലില്‍ 23 പേരെയും അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പൊലീസ് തയ്യാറാക്കിയ 210 അക്രമികളുടെ ചിത്രങ്ങളില്‍ 150 പേരെ തിരിച്ചറിഞ്ഞു. ഇതില്‍ പലരും പിടിയിലായതായി പൊലീസ് പറഞ്ഞു. പത്തനംതിട്ടയിലാണ് ഏറ്റവും കൂടുതല്‍ പേര് അറസ്റ്റ്. ഇവിടെ മാത്രം 180 പേരിലധികം പേരാണ് പിടിയിലായത്. കോഴിക്കോട് 31, എറണാകുളത്ത് 21 പേരും പിടിയിലായി.
Discussion about this post