ഡൽഹി: മുൻകാമുകന്റെ മുഖത്ത് ആസിഡ് ആക്രമണം നടത്താൻ ഗുണ്ടാ സംഘത്തിന് ക്വട്ടേഷൻ നൽകിയ യുവതിയും സുഹൃത്തും അറസ്റ്റിൽ. ഡൽഹിയിലാണ് സംഭവം. ഈ കഴിഞ്ഞ ജൂൺ 19 നാണ് ഓംകർ കുമാർ എന്ന 24 കാരനെ ഗുണ്ടകൾ ആക്രമിച്ചത്. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് മുൻ കാമുകിയുടെ പങ്ക് വെളിപ്പെട്ടത്.
മൂന്നുവർഷമായി അടുപ്പത്തിലായിരുന്നു ഓംകറും ഗ്രാഫിക് ഡിസൈനറായ പ്രതിയും. ഈയിടെ മറ്റൊരു യുവതിയുമായി ഓംകറിൻറെ വിവാഹനിശ്ചയം നടത്തിയിരുന്നു. തന്നെ മറക്കണമെന്നും ഇല്ലെങ്കിൽ സ്വകാര്യ ചിത്രങ്ങളും വീഡിയോകളുംമ സോഷ്യൽമീഡിയയിലൂടെ പുറത്തുവിടുമെന്നും ഓംകർ മുൻകാമുകിയെ ഭീഷണിപ്പെടുത്തി. കുപിതയായ യുവതി ഗുണ്ടകൾക്ക് 30,000 രൂപ നൽകുകയും ഓംകറിന് നേരെ ആസിഡൊഴിക്കാൻ ഏർപ്പാടാക്കുകയായിരുന്നു, സംഭവത്തിൽ യുവതിയുടെ ഉറ്റസുഹൃത്തിനും പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.
നിഹാൽ വിഹാറിൽ താമസിക്കുന്ന ഓംകർ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ മോട്ടോർ സൈക്കിളിലെത്തിയ മൂന്നു പേർ ചേർന്ന് യുവാവിനെ ആക്രമിക്കുകയായിരുന്നു. കത്തിയുമായെത്തിയ പ്രതികൾ ഓംകറിനെ കുത്തുകയും ചെയ്തു. ആസിഡ് ഒഴിക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും നടന്നില്ല.











