ശബരിമല പുനപരിശോധന ഹര്‍ജി വാദം കേള്‍ക്കുന്നതിനിടെ ജസ്റ്റിസ് രോഹിന്ദര് നരിമാന് ഉയര്‍ത്തിയ ചോദ്യം പ്രസ്ക്തമെന്ന് വിലയിരുത്തല്‍. ശബരിമലയില്‍ ദര്‍ശനം നടത്തിയെന്നവകാശപ്പെടുന്ന യുവതികളുടെ അഭിഭാഷക വാദം നടത്തുമ്പോഴാണ് നിര്‍ണായകമായ ചോദ്യം ജസ്റ്റിസ് നരിമാന് നടത്തിയത്. സമൂഹത്തിലെ സാഹദര്യം കാത്ത് സൂക്ഷിക്കേണ്ടതും ഭരണഘടനപരമായ ആവശ്യമല്ലേ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. സാമൂഹ്യമായി ഇത് തര്ക്കവിഷയമായും വിഭജനത്തിനുള്ള വിഷയമായും മാറി എന്ന വാദം ചില അഭിഭാഷകര്‍ ഉയര്‍ത്തിയിരുന്നു. വിശ്വാസ സമൂഹത്തിന് മുറിവേറ്റു എന്ന വാദവും ഉയര്ന്നി. ഇത് മുഖവിലയ്ക്കെടുത്താണ് ജസ്റ്റിസ് നരിമാന്റെ സമൂഹത്തിലെ സാഹോദര്യം കാത്ത് സൂക്ഷിക്കേണ്ടതല്ലേ എന്ന ചോദ്യം പ്രസക്തമാകുന്നത്.
നേരത്തെ ശബരിമലയിലെ യുവതി പ്രവേശനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ദേവസ്വം ബോര്‍ഡിന് വേണ്ടി അഭിഭാഷകന് പറഞ്ഞപ്പോള്‍, അതായിരുന്നില്ലല്ലോ ബോര്‍ഡിന്റെ മുന്‍നിലപാട് എന്ന ചോദ്യം ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ ഭാഗത്ത് നിന്നും ഉണ്ടായി. ശബരിമല വിധിയ്ക്ക് ശേഷം നിലപാട് മാറ്റി എന്ന ഒഴിവുകഴിവാണ് ദേവസ്വം ബോര്‍ഡ് അറിയിച്ചത്. വേണമെങ്കില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി അപേക്ഷ നല്‍കാം എന്നും ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരായ അഭിഭാഷകന് രാകേഷ് ത്രിവേദി പറഞ്ഞു.
സ്വഭാവികമായും ഇത്തരം നിലപാട് മാറ്റത്തിന് കാരണമെന്താണ് എന്ന ചോദ്യം കോടതിയ്്ക്ക് മുന്നിലുണ്ട്. യുവതി പ്രവേശനത്തിനെതിരെ ചെറിയ പ്രതിഷേധങ്ങള്‍ മാത്രമാണ് ഉണ്ടായത് എന്ന രീതിയില്‍ എതിര്‍ശബ്ദങ്ങളെ താഴ്ത്തികെട്ടുന്ന തരത്തില്‍ ദേവസ്വം നിലപാട് അറിയിച്ചിരുന്നു. എന്നാല്‍ കേരളത്തില്‍ ശബരമല വിധി വലിയ വിഭജനം ഉണ്ടാക്കുന്നുവെന്ന തിരിച്ചറിവാണ് ജസ്റ്റിസ് നരിമാന്റെ ഉള്‍പ്പടെയുള്ള വാക്കുകളില്‍ ഉള്ളത്. ഗോപാല്‍ സുബ്രഹ്മണ്യം, മനു അഭിഷേക് നഖ്വി തുടങ്ങിയ അഭിഭാഷകര്‍ കേരളത്തിലെ ക്രമസമാധാന പ്രശ്നവും വാദത്തിനിടെ ചൂണ്ടിക്കാട്ടിയിരുന്നു. ഭൂരിപക്ഷ ജനങ്ങളുടെ വികാരം വ്രണപ്പെട്ടുവെന്ന് ചില ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു. ഇത് വളരെ ഗൗരവത്തോടെ സുപ്രിം കോടതി പരിഗണിക്കുന്നുവെന്ന് തന്നെയാണ് സൂചന.
ദര്‍ശനം നടത്തിയ യുവതികള്‍ക്ക് വധഭീഷണിയുണ്ട് എന്ന യുവതികളുടെ അഭിഭാഷക ഇന്ദിര ജയ്സിംഗ് ചൂണ്ടിക്കാട്ടിയതും കേരളത്തിലെ അവസ്ഥ കോടതിയ്ക്ക് മുമ്പിലെത്തിച്ചു. വലിയ എതിര്‍പ്പ് സുപ്രിം കോചതി വിധിക്കെതിരെ ഉണ്ടെന്ന് വ്യക്തമാക്കുന്ന നിലപാടുകള്‍ ഇനി അഭിഭാഷകര്‍ എഴുതി നല്കുന്ന നോട്ടിലും ഉണ്ടാകാനാണ് സാധ്യത. ഇത് വാദമുഖങ്ങളായി ഭംഗിയായി അവതരിപ്പിക്കാന്‍ ഹര്‍ജി ഭാഗത്തിന് കഴിയും. ഏഴ് ദിവസത്തെ സമയമാണ് എഴുതി നല്കാന് കോടതി അഭിഭാഷകര്‍ക്ക് അനുവദിച്ചിരിക്കുന്നത്. നിരീശ്വരവാദികള്‍ നേതൃത്വം നല്കുന്ന സര്‍ക്കാരിന്റെ നിലപാടുകളും, ദേവസ്വം ബോര്‍ഡിന്റെ മലക്കം മറിച്ചിലുകളും, വിശ്വാസ സമൂഹത്തിന്റെ ഏത് നിമിഷവും പൊട്ടിത്തെറിക്കാവുന്ന മാനസീക അവസ്ഥയും സുപ്രിം കോടതിയ്ക്ക് മുന്നില്‍ നിരത്താന്‍ അഭിഭാഷകര്‍ക്ക് കഴിയും. വിധി നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അസാധാരണമായ ധൃതിയും പിടിവാശിയും വലിയ പ്രശ്നമുണ്ടാക്കിയെന്നും, നൂറ് കോടിയലധികം ശബരിമലയിലെ വരുമാനം കുറഞ്ഞുവെന്നും, ഭക്തര്‍ കൂട്ടത്തോടെ ശബരിമല ദര്‍ശനം ഒഴിവാക്കിയെന്നും ഹര്‍ജിഭാഗം അറിയിക്കും. ശബരിമല തകര്‍ക്കാന്‍ മാവോയിസ്റ്റുകളുമായി മുഖ്യമന്ത്രി ഗൂഢാലോചന നടത്തിയെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. വിഷയം എന്‍ഐഎ അന്വേഷിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്്.
തന്റെ കുടുംബത്തില്‍ നിന്നുള്ളവരടക്കം മലയില്‍ പോവില്ല എന്ന ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടിന്റെ തുടക്കത്തിലുള്ള പ്രസ്താവനയും ചര്‍ച്ചയായിരുന്നു. മുഖ്യമന്ത്രി ഇടപെട്ട് ഈ നിലപാട് തിരുത്തിച്ചുവെങ്കിലും പിന്നീടും യുവതി പ്രവേശനത്തെ എതിര്‍ത്ത് പത്മകുമാര്‍ രംഗത്തെത്തിയിരുന്നു.
Discussion about this post