ഹൈദരാബാദ് :കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അംബാനിയും അദാനിയുമായി രാഹുൽ ഗാന്ധി ഒത്തുതീർപ്പുണ്ടാക്കിയെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ ഷെഹ്‌സാദ വർഷങ്ങളായി വ്യവസായികളെക്കുറിച്ചാണ് സംസാരിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അവരെ കുറിച്ച് മൗനമാണ് . എന്ത് ഇടപാട് നടന്നത് കൊണ്ടാണ് രാഹുൽ ഇപ്പോൾ രണ്ടു പേരെക്കുറിച്ചും മിണ്ടാത്തത് എന്നും മോദി ചോദിച്ചു. തെലങ്കാനയിലെ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അദാനിയുമായുള്ള മോദിയുടെ ബന്ധം സ്ഥിരമായി രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടിയിരുന്നത് ഉന്നയിച്ചാണ് പ്രധാനമന്ത്രി ആഞ്ഞടിച്ചത്. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത് മുതൽ രാഹുലും മറ്റു കോൺഗ്രസ് നേതാക്കളും അംബാനിയെയും അദാനിയെയും അധിക്ഷേപിക്കുന്നത് പോലും നിർത്തി. എന്തുകൊണ്ട് ? തനിക്ക് കോൺഗ്രസിന്റെ ഷെഹ്‌സാദിനോട് ചോദിക്കാൻ ആഗ്രഹമുണ്ട്. അദാനിയിൽ നിന്നും അംബാനിയിൽ നിന്നും നിങ്ങൾ എത്ര വാങ്ങി. തിരഞ്ഞെടുപ്പുകൾക്കായി കോൺഗ്രസിന് അവരിൽ നിന്ന് എത്ര ലഭിച്ചു. കോൺഗ്രസ് ജനങ്ങളോട് വ്യക്തമാക്കണം’- പ്രധാനമന്ത്രി പറഞ്ഞു.
രാജ്യം ആദ്യം എന്ന നയം ബിജെപി പിന്തുടരുമ്പോൾ കോൺഗ്രസും ബിആർഎസും കുടുംബം ആദ്യം എന്ന തത്വം മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കുന്നു. കുടുംബം എന്ന തത്വത്തിലാണ് ഈ (രാജവംശ) പാർട്ടികൾ പ്രവർത്തിക്കുന്നത്. കോൺഗ്രസിനെയും ബിആർഎസിനെയും ബന്ധിപ്പിക്കുന്ന ഒരേയൊരു കാര്യം അഴിമതിയാണ്. പ്രീണന രാഷ്ട്രീയം അവരുടെ ഡിഎൻഎയിലാണ്. അത് അവരുടെ മാത്രം അജണ്ടയാണ്. ഇത്തരം പാർട്ടികളുടെ അഴിമതിയുടെ പിടിയിൽ നിന്ന് തെലങ്കാനയെ രക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post