ഡല്‍ഹി: ബിജെപിക്കെതിരെ രൂപീകരക്കുമെന്ന് പറയപ്പെടുന്ന വിശാലസഖ്യം പിറക്കും മുമ്പേ മതാവസ്ഥയിലേക്കെന്ന് സൂചന.ടിആര്‍എസും, വൈഎസ്ആര്‍ കോണ്‍ഗ്രസും വിശാലസഖ്യത്തോട് മുഖം തിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സിബിഐ വിവാദത്തില്‍ മമതാ ബാനര്‍ജിക്ക് അനുകൂലമായി നിലപാടെടുക്കാതിരുന്ന ടിആര്‍എസ് അധ്യക്ഷന്‍ ചന്ദ്രശേഖര റാവു ബിജെപിയുമായി പരസ്യ ഏറ്റുമുട്ടലിന് തയ്യാറാവില്ലെന്ന വിലയിരുത്തലാണ് പ്രതിപക്ഷ കേന്ദ്രങ്ങള്‍ ഇപ്പോള്‍ പുലര്‍ത്തുന്നത്.വൈഎസ്ആര്‍ കോണ്‍ഗ്രസും മമതയ്ക്കെതിരെ രംഗത്തെത്തിയതോടെ ഫെഡറല്‍ മുന്നണി തെരഞ്ഞെടുപ്പിന് മുമ്പുണ്ടാവാന്‍ സാധ്യത മങ്ങി.
കൊല്‍ക്കത്തയിലെ മമതയുടെ ജനാധിപത്യവിരുദ്ധ നീക്കങ്ങളാണ് പ്രതിപക്ഷ ഐഖ്യം ജലരേഖയാകുമെന്ന് വ്യക്തമാകുന്നത്. കേന്ദ്രസര്‍ക്കാരിനെതിരെയുള്ള സംഭവവികാസങ്ങള്‍ മമതാ ബാനര്‍ജിക്ക് പ്രതിപക്ഷ നിരയുടെ മുഴുവന്‍ പിന്തുണ നേടിക്കൊടുത്തിരുന്നു.രാഹുല്‍ ഗാന്ധി, എം കെ സ്റ്റാലിന്, ദേവെ ഗൗഡ , അഖിലേഷ് യാദവ്, ചന്ദ്രബാബു നായിഡു എന്നിവരെല്ലാം ബിജെപിക്കെതിരെ രംഗത്തുവന്നു.എന്നാല്‍ മമതയുമായി കൈ കോര്‍ക്കാന്‍ തയ്യാറായി നിന്ന റാവും മൗനം പാലിച്ചു. ഫെഡറല്‍ മുന്നണി രൂപീകരണത്തിന് മുന്‍കയ്യെടുത്ത് രണ്ട് തവണയാണ് മമതയെ കണ്ട റാവുവിന്റെ മാറ്റം മമതയ്ക്കും സംഘത്തിനും തിരിച്ചടിയായി. സിബിഐ-ബംഗാള്‍ പോലിസ് ഏറ്റുമുട്ടല്‍ വിവാദത്തില്‍ കേന്ദ്ര നടപടിയെ വിമര്‍ശിക്കാനും ചന്ദ്രശേഖര റാവു തയ്യാറായില്ല.ബിജെപിയുമായി ഇപ്പോള്‍ ഏറ്റുമുട്ടുന്നത് തെരഞ്ഞെടുപ്പിന് ശേഷമുളള സഖ്യനീക്കം തടയുമെന്നാണ് തെലങ്കാന മുഖ്യമന്ത്രിയുടെ കണക്കുകൂട്ടലെന്നാണ് അണിയറ സംസാരം.
സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസുമായി കേന്ദ്രത്തില്‍ നീക്കുപോക്കിന് റാവു തയ്യാറാവില്ലെന്ന് നേരത്തെ വ്യക്തമായിരുന്നു. അഖിലേഷ് യാദവ്, മായാവതി എന്നിവരുമായി ചര്‍ച്ച നടത്തുമെന്ന് പറഞ്ഞ റാവു ഇതുവരെ തിയ്യതി പ്രഖ്യാപിക്കാത്തതും ചര്‍ച്ചയായിട്ടുണ്ട്.
അതേ സമയം, ജഗന്മോഹന് റെഡ്ഡിയുടെ വൈ എസ് ആര് കോണ്‍ഗ്രസും ടിആര്‍എസിന്റെ വഴിയിലാണ്. മമതയുടേത് അധാര്‍മിക നടപടിയാണെന്ന് വിമര്‍ശിച്ച വൈഎസ്ആര്‍ കോണ്‍ഗ്രസ് ബിജെപിയെ കുറ്റപ്പെടുത്തിയതുമില്ല. തൂക്കുസഭ പ്രവചിച്ച അഭിപ്രായ സര്‍വേകള്‍ക്ക് ശേഷമാണ് ഇതെന്നതും ശ്രദ്ധേയമാണ്. ബിജെപിയോടുളള ഇരുപാര്‍ട്ടികളുടെയും മൃദുസമീപനം തെരഞ്ഞെടുപ്പ് വിഷയമാക്കാനാണ് തെലുങ്കുദേശം പാര്‍ട്ടിയുടെ തീരുമാനം.
Discussion about this post