ജയിഷ് എ മൊഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ അന്താരാഷ്ട്ര ഭീകരവാദിയായി പ്രഖ്യാപിച്ച് ഐക്യരാഷ്ട്രസഭയുടെ നിരോധനാജ്ഞ പുറപ്പെടുവിക്കാനുള്ള പ്രമേയത്തിന് ഐക്യരാഷ്ട്രസഭ സെക്യൂരിറ്റി കൗൺസിലിൽ ഫ്രാൻസ് നേതൃത്വം നൽകും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്കറോണിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഫിലിപ്പ് എറ്റിയേൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ നേരിട്ട് അറിയിച്ചതാണ് ഇക്കാര്യം. നയതന്ത്രപ്രധാനമായി അതിനിർണ്ണായകമായ ഒരു തീരുമാനമാണിത്.
“ഒരു പ്രത്യേക രാഷ്ട്രം ഇതിനെ വീണ്ടും തടവച്ചേക്കാമെന്ന് ഞങ്ങൾക്ക് അറിയാം. പക്ഷേ ഈ ചുവട്വയ്പ്പ് എടുക്കേണ്ടത് അന്താരാഷ്ട്രഭീകരതയ്ക്കെതിരേ പൊരുതുന്ന എല്ലാവരുടേയും ആവശ്യമാണ്” ഫ്രഞ്ച് നയതന്ത്ര വൃത്തങ്ങൾ അറിയിച്ചു. ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിലിൽ നാലുപ്രാവശ്യം ഭാരതവും അമേരിയ്ക്കയും മാറിമാറി ഈ പ്രമേയം അവതരിപ്പിച്ചപ്പോഴും അതിനെ വീറ്റോ ചെയ്ത ഏക രാഷ്ട്രം ചൈനയാണ്. മസൂദ് അസ്ഹറിനെ സംരക്ഷിയ്ക്കുന്നതും ചൈനയാണ്.
ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിന്റെ കരിമ്പട്ടികയിൽ പാക്കിസ്ഥാനെ ഇനിയും ഉൾക്കൊള്ളിയ്ക്കണമെന്ന് ശുപാർശ ചെയ്യും എന്നും ഫ്രാൻസ് അറിയിച്ചു. കള്ളപ്പണത്തിനെതിരേയും ഭീകരവാദത്തിനായി പണം കടത്തുന്നതിനെതിരേയും നിലവിലുള്ള അന്താരാഷ്ട്ര സഭയാണ് ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ്. പാരീസിൽ ഇപ്പോൾ നടക്കുന്ന ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് ഉച്ചകോടിയിൽ ഈ ആവശ്യം ഉന്നയിയ്ക്കുമെന്നും ഭാരതത്തിനു പിന്തുണ നൽകുമെന്നും ഫ്രാൻസ് അറിയിച്ചു.
പാക്കിസ്ഥാൻ ഗവണ്മെന്റിന്റെ ചാരസംഘടനയായ ഐ എസ് ഐയും ജയ്ഷ് എ മൊഹമ്മദും തമ്മിലുള്ള ബന്ധം തുറന്നുകാട്ടുന്ന തെളിവുകൾ ഇന്ത്യൻ ഉദ്യോഗസ്ഥർ ഉച്ചകോടിയിൽ സമർപ്പിയ്ക്കുമെന്നാണറിയുന്നത്.
ലോകരാഷ്ട്രങ്ങൾ മുൻപെങ്ങുമില്ലാത്തവിധം ഭാരതത്തിനു വേണ്ടി അന്താരാഷ്ട്രവേദികളിൽ സഹായഹസ്തം നീട്ടുന്നത് മാറിയ വിദേശകാര്യനയത്തിന്റെ വൻ വിജയങ്ങളിലൊന്നായാണ് കണക്കാക്കുന്നത്. കാശ്മീർ വിഷയത്തിൽ ഇന്നുവരെ അന്താരാഷ്ട്രവേദികളിൽ മുഴങ്ങിയിരുന്നത് പാക്കിസ്ഥാന്റെ ഇരവാദവും കള്ളക്കരച്ചിലുമാണ്. അതിനെല്ലാമുപരിയായി പതിറ്റാണ്ടുകളായി ഭാരതം പറയാൻ ശ്രമിയ്ക്കുന്ന കാര്യങ്ങൾ ഇന്ന് ലോകരാജ്യങ്ങൾ സർവാത്മനാ അംഗീകരിച്ചിരിയ്ക്കുകയാണ്.
ആരോടും വെറുപ്പില്ലാതെ നമ്മോട് സഹായമുള്ളവർക്കെല്ലാം നാമും സഹായമുണ്ടാവുമെന്ന വിദേശകാര്യനയം ഒരേസമയം ഇസ്രേയലിന്റേയും ഇറാന്റേയും പൂർണ്ണ പിന്തുണയാണ് ഇന്ത്യയ്ക്ക് നേടിത്തരുന്നത്.
Discussion about this post