റാവൽപിണ്ടി : ഇന്ത്യൻ വ്യോമസേനയുടെ സർജിക്കൽ സ്ട്രൈക്കിൽ ജെയ്ഷെ മുഹമ്മദ് ഭീകര സംഘടനയുടെ മേധാവി മസൂദ് അസർ കൊല്ലപ്പെട്ടെന്ന് സൂചന. ബലാകോട്ട് ക്യാമ്പിൽ അസർ ഉള്ളപ്പോൾ തന്നെയായിരുന്നു ഇന്ത്യൻ സർജിക്കൽ സ്ട്രൈക്ക് നടന്നതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അസറും കൂട്ടാളികളും ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നാണ് പാക് വിരുദ്ധ ബലൂചിസ്ഥാൻ സംഘടനകളുടേയും കണക്കു കൂട്ടൽ.
നാളിതുവരെ മസൂദ് അസർ പാകിസ്ഥാനിലുണ്ടെന്ന് പരസ്യമായി പറയാത്ത പാക് അധികൃതർ അസർ റാവല്പിണ്ടി ആശുപത്രിയിൽ ചികിത്സയിലാണ് എന്ന വാദം മുന്നോട്ട് വച്ചതാണ് സംശയത്തിനിടയാക്കുന്നത്. പാകിസ്ഥാൻ വിദേശകാര്യമന്ത്രി മസൂദ് അസർ പാകിസ്ഥാനിലുണ്ടെന്ന് തുറന്ന് സമ്മതിക്കുന്നതും അസാധാരണമാണെന്ന് കണക്കു കൂട്ടപ്പെടുന്നു.
വൃക്കരോഗത്തെ തുടർന്ന് അസർ ചികിത്സയിലാണെന്ന വാദം ഉന്നയിക്കുന്നത് ദിവസങ്ങൾ കഴിഞ്ഞ് അസർ മരിച്ചതായി പ്രഖ്യാപിക്കാനാണെന്നാണ് കരുതുന്നത്. ഇന്ത്യൻ ആക്രമണത്തിൽ മസൂദ് അസർ കൊല്ലപ്പെട്ടെന്ന് പുറം ലോകം അറിയാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നില്ല. ഇത് തങ്ങൾക്ക് നാണക്കേടുണ്ടാക്കുമെന്ന് അവർ കണക്കുകൂട്ടുന്നു. ഫെബ്രുവരി 14 ന് പുൽവാമയിൽ നടത്തിയ ഭീകരാക്രമണത്തെ തുടർന്നാണ് ഇന്ത്യൻ സൈന്യം പാകിസ്ഥാനിലെ ബലാകോട്ടിൽ വ്യോമാക്രമണം നടത്തിയത്. ജെയ്ഷെ മുഹമ്മദ് ഭീകര സംഘടനയുടെ പരിശീലനകേന്ദ്രമായിരുന്നു ലക്ഷ്യമിട്ടത്. സർജിക്കൽ സ്ട്രൈക്ക് ഉണ്ടാകുമെന്ന് കരുതി ഭീകരരെ പാക് അധീന കശ്മീരിൽ നിന്ന് പാകിസ്ഥാന്റെ ഉൾപ്രദേശങ്ങളിലേക്ക് മാറ്റിയിരുന്നു. എന്നാൽ പാക് അധീന കശ്മീരും കടന്ന് ഇന്ത്യയുടെ അപ്രതീക്ഷിത പ്രഹരം പാകിസ്ഥാൻ പ്രതീക്ഷിച്ചിരുന്നില്ല.
നിരവധി മൃതദേഹങ്ങൾ ആംബുലൻസിൽ കയറ്റി കൊണ്ടു പോകുന്നത് കണ്ടെന്ന ദ്രൃക്സാക്ഷി വിവരണങ്ങൾ പുറത്തു വന്നു കൊണ്ടിരിക്കെ ആണ് മസൂദ് അസർ കൊല്ലെപ്പെട്ടെന്ന സൂചനയും പുറത്തുവരുന്നത്. സൂചനകൾ സത്യമാണെങ്കിൽ ഇത് ഇന്ത്യയുടെ ഭീകര വിരുദ്ധ പോരാട്ടത്തിന്റെ നാഴികക്കല്ലായി മാറും.
Discussion about this post