100 തൃണമൂൽ എംഎൽഎമാർ പാർട്ടിവിട്ട് ബിജെപിയിൽ ചേരുമെന്നു ബംഗാൾ ബിജെപി നേതാവ് അർജുൻ സിങ്. ‘തൃണമൂലിൽനിന്ന് നൂറോളം പേർ ഉടൻ ബിജെപിയിൽ എത്തും. അവർ നിരന്തരം ബിജെപി നേതാക്കളുമായി സമ്പർക്കത്തിലാണ്. ചിലർ തിരഞ്ഞെടുപ്പിനു മുൻപുതന്നെ പാർട്ടിയിലെത്തും. ചിലർ അതിനുശേഷവും’ – സിങ് മാധ്യമപ്രവർത്തകരോടു പറഞ്ഞു.
ഭട്പാരയിൽനിന്ന് 4 തവണ തൃണമൂൽ എംഎൽഎയായ സിങ് ഈ മാസമാദ്യമാണ് ബിജെപിയിൽ എത്തിയത്. ബാരക്പുർ ലോക്സഭാ മണ്ഡലത്തിൽനിന്നു ബിജെപി സ്ഥാനാർഥിയായി ഇത്തവണ പോരാടുന്നുമുണ്ട്. മുതിർന്ന തൃണമൂൽ നേതാവും രണ്ടുതവണ സിറ്റിങ് എംപിയുമായ ദിനേശ് ത്രിവേദിയാണ് എതിരാളി.
സിങ്ങിനെക്കൂടാതെ തൃണമൂലിന്റെ രണ്ട് എംപിമാർ, കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും തൃണമൂലിന്റെയും നേതാക്കൾ എന്നിവർ അടുത്തിടെ ബിജെപിയിൽ ചേർന്നിരുന്നു. പലർക്കും പാർട്ടി സീറ്റ് നൽകിയിട്ടുമുണ്ട്. തൃണമൂലിന്റെ മുതിർന്ന നേതാക്കളായ സബ്യസാചി ദത്ത, സോവൻ ചാറ്റർജി തുടങ്ങിയവരെയും പാർട്ടിയിലേക്കു ചേർക്കാൻ ബിജെപി ശ്രമിക്കുന്നുണ്ട്. ബെഹള ഈസ്റ്റ് നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ചാറ്റർജി, മമത മന്ത്രിസഭയിലെ പ്രധാന വകുപ്പ് കൈകാര്യം ചെയ്തിരുന്നയാളും കൊൽക്കത്ത മേയറും ആയിരുന്നു. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇദ്ദേഹം നവംബറിൽ പദവികൾ രാജിവച്ചിരുന്നു.
Discussion about this post