ആയിരം കിലോമീറ്റര്‍ ദൂരപരിധിയുള്ള സബ്സോണിക്ക് ക്രൂസ് മിസൈലായ നിര്‍ഭയ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയുടെ തീരത്ത് നിന്നാണ് നിര്‍ഭയ് മിസൈല്‍ പരീക്ഷിച്ചത്.
പലതരത്തിലുള്ള പ്ലാറ്റ്ഫോമുകളില്‍ നിന്ന് ഇപയോഗിക്കാന്‍ കഴിയുന്ന നിര്‍ഭയ് ഏത് തരത്തിലുള്ള കാലാവസ്ഥയിലും ഉപയോഗിക്കാന്‍ കഴിയുന്നതാണ്. അണ്വായുധവും,സാധാരണ ആയുധങ്ങളും ഈ മിസൈലില്‍ ഉള്‍കൊള്ളാനാകും. 42 മിനുട്ട് 23 സെക്കന്റില്‍ ലക്ഷ്യ സ്ഥാനത്തെത്താന്‍ മിസൈലിന് കഴിയും.
ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡവല്പ്പ്മെന്റ് ഓര്‍ഗനൈസേഷന്റെ കീഴിലുള്ള എയറോനോട്ടിക്കല്‍ ഡവലപ്പ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് ആണ് മിസൈല്‍ രൂപകല്‍പ്പന ചെയ്തത്. 2017 നവംബര്‍ ഏഴിനാണ് നിര്‍ഭയ് അവസാനമായി പരീക്ഷിച്ചത്.300 കിലോഗ്രാം വരെ ആയുധശേഖരം കൊണ്ടുപോകാന്‍ കഴിയുന്ന തദ്ദേശീയ മിസൈലാണ് നിര്‍ഭയ്.നേരത്തെ നടന്ന പരീക്ഷണങ്ങളില്‍ രണ്ടു തവണ പരാജയപ്പെടുകയും ഒരു തവണ ഭാഗികമായി വിജയിക്കുകയും ചെയ്ത മിസൈലാണിത്.
750 മുതല്‍ 1000 കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ള നിര്‍ഭയ് കരയില്‍ നിന്നും, യുദ്ധവിമാനങ്ങളില്‍ നിന്നും, യുദ്ധക്കപ്പലുകള്‍, അന്തര്‍വാഹിനി തുടങ്ങിയവയില്‍ നിന്നും വിക്ഷേപിക്കാന്‍ സാധിക്കും.10 കോടി രൂപ ചിലവിലാണ് നിര്‍ഭയ് വികസിപ്പിച്ചത്.
ഈ മിസൈലിന്റെ വികസനത്തോടെ ഇന്ത്യ മിസൈൽ സുരക്ഷാരംഗത്തു പുതിയൊരു കുതിപ്പിനു തയാറെടുക്കുകയാണ്. ഇന്ത്യ നൂറു ശതമാനം സ്വന്തമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ ക്രൂസ് മിസൈലാണു നിർഭയ്. അഗ്നിയുടെ വിവിധ പതിപ്പുകൾ, പൃഥ്വി, ധനുഷ് തുടങ്ങിയവയെല്ലാം നൂറു ശതമാനം ഇന്ത്യയിൽ വികസിപ്പിച്ചവയാണ്. പക്ഷേ, അവയെല്ലാം ബാലിസ്റ്റിക് മിസൈലുകളാണ്. ഞാണിൽ നിന്നു പോയ അസ്ത്രം പോലയാണവ – തൊടുത്തുവിട്ടാൽ അവയുടെ മേൽ യാതൊരു നിയന്ത്രണവുമില്ല. അതിനാൽ അഗ്നിപോലുള്ള ബാലിസ്റ്റിക് മിസൈൽ ലക്ഷ്യമിടുന്നത് പ്രധാനമായും സ്ഥാനചലനം സംഭവിക്കാത്ത ലക്ഷ്യങ്ങളെയാണ്. വൻ സൈനികവ്യൂഹങ്ങൾ, നഗരങ്ങൾ, വ്യവസായ മേഖലകൾ… അങ്ങനെ എന്തുമാകാം. യുദ്ധത്തിന്റെ അവസാനഘട്ടത്തിലേ ഇങ്ങനെയുള്ളവ ലക്ഷ്യമിടുകയുള്ളൂ.
അൽപംകൂടി ദൂരപരിധി കുറഞ്ഞ പൃഥ്വിയുടെ ക്ലാസിലുള്ള ബാലിസ്റ്റിക് മിസൈലുകൾ യഥാർഥ സൈനിക മിസൈലുകളാണ്. യുദ്ധഭൂമിയിൽ ശത്രുവിന്റെ ടാങ്ക് വ്യൂഹങ്ങൾ, പാലങ്ങൾ, റയിൽവേ ഹബ് തുടങ്ങിയവ തകർക്കാനാണ് ഇവ ഉപയോഗിക്കുക. പൃഥ്വിയും ബാലിസ്റ്റിക് മിസൈൽ ആയതിനാൽ തൊടുത്തുവിട്ടാൽ പിന്നെ നിയന്ത്രണം സാധ്യമല്ല.
ഇവയിൽ നിന്നു വ്യത്യസ്തമാണു ക്രൂസ് മിസൈൽ. വിമാനം പോലെയാണ് അവ പറക്കുന്നത്. അവയുടെ കംപ്യൂട്ടർ തലച്ചോറുപയോഗിച്ച് ഭൂമിയുടെ കിടപ്പ് പരിശോധിച്ച് അതുമായി തട്ടിച്ചുനോക്കിക്കൊണ്ടോ, അല്ലെങ്കിൽ നേരത്തെ പ്രോഗ്രാം ചെയ്ത മാർഗത്തിലൂടെയോ, ഭൂപടം അടിസ്ഥാനമാക്കിയോ ഇവയ്ക്കു പറക്കാം. വഴിയിൽ ഒരു മലയുണ്ടെങ്കിൽ അടുത്തെത്തുമ്പോൾ പെട്ടെന്ന് ഉയർന്ന് അതിന് മേലെ കൂടി പറന്ന് ലക്ഷ്യത്തിലെത്തും. ഈ കൂട്ടത്തിൽ പെട്ടതാണ് ഇന്ത്യയുടെ പക്കലുള്ള ബ്രഹ്മോസ് മിസൈൽ. ശബ്ദത്തേക്കാൾ വേഗത്തിൽ പറക്കാൻ കഴിവുള്ള ലോകത്തിലെ ഏക ക്രൂസ് മിസൈലാണിത്. എന്നാൽ ഇതിന്റെ ദൂരപരിധി പരിമിതമാണ് – കഷ്ടിച്ച് 300 കിലോമീറ്റർ.
നാം സ്വന്തമായി വികസിപ്പിച്ചതായതിനാൽ ദൂരപരിധി വർധിപ്പിക്കാനും ഏത് പോർമുന ഘടിപ്പിക്കാനുമുള്ള സ്വാതന്ത്യ്രം നമുക്കുണ്ട്. ഇപ്പോൾ ആയിരം കിലോമീറ്റർ വരെ ദൂരപരിധിയുള്ളതിനാൽ ഇതിൽ ആണവ പോർമുന ഘടിപ്പിക്കാനാവും. തൊടുത്തുവിട്ട ശേഷവും അതിന്റെ ഗതി നിയന്ത്രിക്കാനുമാവും
Discussion about this post