പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വാരാണസി കളക്ടറേറ്റില്‍ വെച്ച് എന്‍ഡിഎ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് മോദി പത്രിക സമര്‍പ്പിച്ചത്.
കഴിഞ്ഞ ദിവസമാണ് മോദി വാരാണസിയിലെത്തിയത്. ബിജെപിയുടെ ശക്തി വിളിച്ചോതി വമ്പന്‍ റോഡ് ഷോ കഴിഞ്ഞ ദിവസം മോദി നടത്തിയിരുന്നു. ഇതിന് ശേഷം ഇന്ന് ബിജെപി പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച സമ്മേളനത്തിലും പങ്കെടുത്തതിന് ശേഷമാണ് മോദി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.
ചൗക്കിദാര്‍ പ്രയോഗത്തിന്റെ തുടര്‍ച്ചയെന്നോണം പ്രധാനമന്ത്രിയുടെ നാമനിർദ്ദേശപത്രികയിൽ പേരു നിർദ്ദേശിച്ച് സെക്യൂരിറ്റി ജീവനക്കാരനായ രാം ശങ്കർ പട്ടേൽ ആണ് ഒപ്പുവച്ചത്. അദ്ധ്യാപിക നന്ദിത ശാസ്ത്രി, ദളിത് നേതാവ് ജഗദീഷ് ചൗധരി, ബിജെപി പ്രവർത്തകൻ സുഭാഷ് ഗുപ്ത എന്നിവരാണ് പത്രികയിൽ പേരു നിർദ്ദേശിച്ച മറ്റുള്ളവർ.
കാലഭൈരവ ക്ഷേത്രത്തിൽ ദര്‍ശനം നടത്തിയാണ് മോദി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനെത്തിയത്. അമിത് ഷാ അടക്കം മുതിര്‍ന്ന നേതാക്കൾ നേരത്തെ തന്നെ കളക്ടേറ്റിൽ എത്തി മോദിയെ കാത്ത് നിന്നു. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നരേന്ദ്രമോദിയെ സ്വീകരിച്ചു. എൻഡിഎയുടെ ഐക്യപ്രകടനം എന്ന നിലയിൽ പത്രികാ സമര്‍പ്പണത്തെ മാറ്റിയെടുക്കാനാണ് ബിജെപി ശ്രമിച്ചത്.
മോദിയെ കാണാന്‍ വന്‍ ജനക്കൂട്ടമാണ് കളട്രേറ്റിന് മുന്നില്‍ കൂടിനില്‍ക്കുന്നത്. ആറുലക്ഷം വോട്ടിന്റെ ഭൂരിപക്ഷമാണ് ബിജെപി വാരാണസിയില്‍ ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസും, എസ്പി-ബിഎസ്പി സഖ്യവും ശക്തരായ സ്ഥാനാര്‍ഥികളെയല്ല നിര്‍ത്തിയിട്ടുള്ളത്.
ഇത് രണ്ടാം വട്ടമാണ് മോദി വാരാണസിയില്‍ നിന്ന് മത്സരിക്കുന്നത്.
Discussion about this post