ആഢംബര വാഹനങ്ങളിലെ അവസാന വാക്കെന്നാണ് റോൾസ് റോയ്‌സ് കാറുകളെ വിശേഷിപ്പിക്കാറ്. കോടികൾ വിലമതിക്കുന്ന ഈ വാഹനങ്ങൾ സ്വന്തമാക്കുക എന്നത് സാധാരണക്കാർക്ക് സ്വപ്‌നം കാണാൻ കൂടി കഴിയില്ല. ഇത്രയും വിലയുള്ള, നിരവധി സവിശേഷതകളുള്ള വാഹനം നമ്മുടെ രാജ്യത്ത് ചവറ് കോരാനായി ഉപയോഗിച്ചിരുന്നു. ഇത് കേട്ട് ഞെട്ടണ്ട. സംഗതി സത്യമാണ്. താൻ നേരിട്ട അപമാനത്തിന് അഭിമാനിയായ ഒരു ഇന്ത്യൻ രാജാവ് നൽകിയ മറുപടിയുടെ കഥയാണ് അത്.
1905- 6 കാലഘട്ടത്തിലാണ് സംഭവം നടക്കുന്നത്. അന്ന് ആൾവാർ ഭരിച്ചിരുന്ന രാജാവ് മഹാരാജ ജയ് സിംഗ് പ്രഭാകർ ആണ് ഈ കഥയിലെ കഥാപാത്രം. വിദേശ സന്ദർശനത്തിന്റെ ഭാഗമായി ബ്രിട്ടണിൽ എത്തിയതായിരുന്നു ജയ് സിംഗ്. റോൾസ് റോയിസ് കാറുകളെക്കുറിച്ച് കേട്ട് അറിഞ്ഞ അദ്ദേഹം വാഹനം കാണാൻ കമ്പനിയിൽ എത്തി. ഈ വേളയിൽ അദ്ദേഹം നേരിട്ട അപമാനം ആയിരുന്നു പിന്നീട് രാജ്യത്തിന്റെ ചവറ്റു കുട്ടകളായി കാറുകൾ മാറാൻ കാരണം ആയത്.
കാർ കമ്പനിയിൽ എത്തിയ ജയ് സിംഗ് കാറുകൾ ശ്രദ്ധാ പൂർവ്വം നോക്കാൻ ആരംഭിച്ചു. എന്നാൽ ഈ സമയം ജീവനക്കാരുടെ ശ്രദ്ധ മുഴുവൻ ജയ് സിംഗിന്റെ വസ്ത്രത്തിൽ ആയിരുന്നു. കോട്ടും സ്യൂട്ടും ഇട്ട ജീവനക്കാർക്ക് സാധാരണ വസ്ത്രം ധരിച്ചെത്തിയ രാജാവിനെ അത്രയ്ക്ക് രസിച്ചില്ല. ആൾവാറിലെ രാജാവ് ആണെന്ന് അറിയാതെ ജീവനക്കാർ അദ്ദേഹത്തെ പരിഹസിക്കാൻ ആരംഭിച്ചു. ഇതെല്ലാം കേട്ട് അദ്ദേഹം നിശബ്ദനായി കാർ കമ്പനിയിൽ നിന്നും മടങ്ങി.
ദിവസങ്ങൾക്ക് ശേഷം അദ്ദേഹം വീണ്ടും ഷോറൂമിൽ എത്തി. . എന്നാൽ ഇക്കുറി അദ്ദേഹത്തിന്റെ വസ്ത്രം ജീവനക്കാരിൽ പരിഹാസം അല്ല ഞെട്ടൽ ആയിരുന്നു ഉണ്ടാക്കിയത്. രാജകീയ വസ്ത്രം ധരിച്ച് രാജകീയ പ്രൗഡിയിൽ ആയിരുന്നു അദ്ദേഹം അവിടെയെത്തിയത്. അടിയന്തിരമായി ആറ് കാറുകൾ വേണമെന്ന് ജയ് സിംഗ് കമ്പനിയോട് ആവശ്യപ്പെട്ടു. ഇതിനുള്ള തുകയും അപ്പോൾ തന്നെ കൈമാറി. ഇത് കണ്ട ജീവനക്കാർ തങ്ങൾക്ക് പറ്റിയ അബദ്ധം തിരിച്ചറിഞ്ഞു. തുടർന്ന് വളരെ ബഹുമാനപൂർവ്വം ആയിരുന്നു അദ്ദേഹത്തോട് പെരുമാറിയത്.
ആറ് കാറുകളുമായി ജയ് സിംഗ് ആൾവാറിലേക്ക് മടങ്ങി. രാജാവിന്റെ സവാരിയ്ക്കായിരുന്നു ഇത്രയും കാറുകൾ എന്നായിരുന്നു റോൾസ് റോയ്‌സ് കമ്പനിയുടെ ചിന്ത. എന്നാൽ കമ്പനിയെ അല്ല ലോകത്തെ തന്നെ ഞെട്ടിച്ച് രാജ്യത്ത് ചവറ് കോരാനുള്ള ട്രക്കുകളായി ഈ വാഹനങ്ങളെ നിയമിച്ചു. രാജ്യത്ത് എത്തിയ ഉടൻ വാഹനങ്ങൾ മുനിസിപ്പൽ കോർപ്പറേഷന് കൈമാറുകയായിരുന്നു അദ്ദേഹം. പിന്നീടുള്ള ദിവസങ്ങളിൽ ചവറുമായി റോൾസ് റോയ്‌സ് കാറുകൾ ആൾവാർ നഗരങ്ങളിലൂടെ നീങ്ങി.
ആഢംബര വാഹനങ്ങൾ ഗാർബേജ് ട്രക്കുകളായി മാറിയ വാർത്ത ബ്രിട്ടീഷ് മാദ്ധ്യമങ്ങളിൽ അതിവേഗം ഇടംപിടിച്ചു. ഇത് കണ്ട കമ്പനി ഞെട്ടി. ഇതുവരെ ഉണ്ടാകാവുന്നതിൽവച്ച് ഏറ്റവും വലിയ അപമാനം ആയിരുന്നു അന്ന് കമ്പനിയ്ക്ക് ഉണ്ടായത്. ഇതോടെ പ്രശ്‌നപരിഹാരത്തിനായി ഒരു സംഘം നേരിട്ട് ഇന്ത്യയിൽ എത്തുകയായിരുന്നു. ഷോറൂമിൽ വച്ച് നേരിട്ട അപമാനത്തിൽ രാജാവിനോട് കമ്പനി അധികൃതർ മാപ്പ് പറഞ്ഞു. കൂടുതൽ വാഹനങ്ങൾ സൗജന്യമായി നൽകാമെന്ന് വാഗ്ദാനം ചെയ്തു. എന്നാൽ ഇത് അദ്ദേഹം നിഷേധിക്കുകയായിരുന്നു. അങ്ങിനെ അദ്ദേഹം ഒരിക്കൽ കൂടി അഭിമാനിയാണെന്ന് തെളിയിച്ചു. ഡോണ്ട് ജഡ്ജ എ ബുക്ക് ബൈ ഇറ്റ്‌സ് കവർ എന്ന തത്വം ഒരിക്കൽ കൂടി നമ്മെ ഓർമ്മിക്കുന്നതാണ് രാജാവ് ജയ് സിംഗും അദ്ദേഹത്തിന്റെ പ്രതികാര കഥയും.
Discussion about this post